ബാബ്‌റി തര്‍ക്കത്തില്‍ മധ്യസ്ഥനാകാമെന്ന് കോടതി'..നടക്കില്ല,ഇത് പാര്‍ട്ണര്‍ഷിപ്പ് ഡീലല്ലെന്ന് ഒവൈസി!
ദില്ലി: ബാബറി മസ്ജിദ് തര്‍ക്കം കോടതിയ്ക്ക് പുറത്തുവെച്ച് ഒത്തുതീര്‍പ്പിലെത്തുന്നതിന് മധ്യസ്ഥം നില്‍ക്കാമെന്ന സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ പ്രസ്താവനയ്‌ക്കെതിരെ എംപി അസദുദ്ദീന്‍ ഒവൈസി. അയോധ്യ പ്രശ്‌നം പാര്‍ട്ണര്‍ഷിപ്പിന്റെ പ്രശ്‌നമല്ലെന്നും നേരത്തെ കേസ് പരിഗണിച്ച അലഹാബാദ് ഹൈക്കോടതി പാര്‍ട്ണര്‍ഷിപ്പ് വിഷയമാണെന്ന് തെറ്റായ വിലയിരുത്തലായിരുന്നുവെന്നും ട്വീറ്റില്‍ ഒവൈസി കുറിച്ചു.
ഹിന്ദുക്കളും മുസ്ലിങ്ങളും തമ്മില്‍ രണ്ട് ദശാബ്ദത്തിലേറെയായി നിലനില്‍ക്കുന്ന പ്രശ്‌നം പരിഹരിക്കാന്‍ ഇരു കൂട്ടരും തിരഞ്ഞെടുക്കുന്ന നേതാക്കള്‍ക്കിടയില്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്നാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജെ എസ് ഖേഹര്‍ വ്യക്തമാക്കിയത്. അയോധ്യ പ്രശ്‌നം കോടതിയ്ക്ക് പുറത്തുവച്ച് ഒത്തുതീര്‍പ്പാക്കണമെന്നും രാമക്ഷേത്രം നിര്‍മിക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച കോടതിയാണ് ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവച്ചത്.
ഒവൈസി അംഗമായ മുസ്ലിം പേഴ്‌സണല്‍ ലോ ബോര്‍ഡാണ് അയോധ്യയിലെ തര്‍ക്കഭൂമി മൂന്നായി വിഭജിക്കണമെന്ന അലഹബാദ് ഹൈക്കോടതിയുടെ ലക്‌നൗ ബെഞ്ചിന്റെ വിധി ചോദ്യം ചെയ്ത് 2010ല്‍ സുപ്രീം കോടതിയെ സമീപിച്ചത്. ബാബറി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട് 1992ന് ശേഷമുള്ള കേസുകള്‍ കൂടി സുപ്രീം കോടതി പരിഗണിക്കുമെന്നാണ് ഒവൈസി കരുതുന്നത്.
2.77 ഏക്കര്‍ വരുന്ന അയോധ്യയിലെ തര്‍ക്ക ഭൂമി മൂന്നായി വിഭജിക്കാനായിരുന്നു അലഹാബാദ് ഹൈക്കോടതി ഉത്തരവിട്ടത്. ഇതില്‍ രണ്ട് ഭാഗങ്ങള്‍ ഹിന്ദു സംഘടനകള്‍ക്കും ശേഷിയ്ക്കുന്ന ഭാഗം മുസ്ലിങ്ങള്‍ക്കും നല്‍കാനായിരുന്നു ഉത്തരവ്. ഹൈക്കോടതി വിധി ഉള്‍ക്കൊള്ളാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ ആള്‍ ഇന്ത്യ മുസ്ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് വിശ്വാസത്തെ അടിസ്ഥാനമാക്കിയാണ് വിധി വരേണ്ടെന്നും തെളിവുകള്‍ അല്ല കണക്കിലെടുക്കേണ്ടതെന്നും ചൂണ്ടിക്കാണിക്കുകയായിരുന്നു. തുടര്‍ന്ന് 2011ല്‍ സുപ്രീം കോടതി ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യുകയായിരുന്നു.