അശോക് സിംഗാള്‍ പള്ളി സംരക്ഷിക്കാന്‍ ശ്രമിച്ചു; കല്ലേറ് ആരംഭിച്ചത് പള്ളിക്ക് പിന്നില്‍ നിന്ന്- കോടതി
ലഖ്‌നൗ: ബാബറി മസ്ജിദ് തകര്‍ത്ത കേസിലെ പ്രതികള്‍ ആരും കുറ്റക്കാരല്ലെന്ന് ലഖ്‌നൗ സിബിഐ കോടതി വിധിച്ചു. പ്രതികള്‍ ജനക്കൂട്ടത്തെ പ്രകോപിതരാക്കിയിട്ടില്ല. ജനക്കൂട്ടത്തെ തടയാനാണ് പ്രതികള്‍ ശ്രമിച്ചത്. പള്ളിക്ക് പിന്നില്‍ നിന്നാണ് കല്ലേറ് ആദ്യം തുടങ്ങിയത്. വിഎച്ച്പി നേതാവ് അശോക് സിംഗാള്‍ പള്ളി സംരക്ഷിക്കാനാണ് ശ്രമിച്ചത്. പള്ളിയില്‍ രാമവിഗ്രഹമുണ്ടെന്ന കാരണത്താലാണിത് എന്നും ജഡ്ജി എസ്‌കെ യാദവ് വിധി ന്യായത്തില്‍ പറയുന്നു.
പള്ളി പൊളിച്ചത് ആസൂത്രിതമല്ലെന്ന് കോടതി വിധിച്ചു. എല്ലാ പ്രതികളെയും വെറുതെ വിട്ടു. 2000 പേജുള്ള വിധിയായിരുന്നു. 26 പ്രതികള്‍ കോടതിയില്‍ ഹാജരായി. അദ്വാനിയും ജോഷിയും ഉമാഭാരതിയും കല്യാണ്‍ സിങും വീഡിയോ കോണ്‍ഫറന്‍സ് വഴി ഹാജരായി. രണ്ടു പേര്‍ എത്തിയില്ല. സിബിഐ കോടതി ജഡ്ജി സുരേന്ദ്ര കമാര്‍ യാദവാണ് വിധി പ്രസ്താവിച്ചത്. കര്‍ശന സുരക്ഷയിലായിരുന്നു വിധി പ്രസ്താവം. മാധ്യമപ്രവര്‍ത്തകര്‍ക്ക് പോലും കോടതി മുറിയിലേക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. അദ്വാനി ഉള്‍പ്പെടെയുള്ള എട്ട് പ്രതികള്‍ക്കെതിരെയാണ് ഗൂഢാലോചന കുറ്റം ചുമത്തിയിരുന്നത്. അത് തെളിയിക്കാന്‍ സിബിഐക്ക് സാധിച്ചില്ലെന്ന് കോടതി കണ്ടെത്തി. വിധിയെ ബിജെപി നേതാവ് രാം മാധവ് സ്വാഗതം ചെയ്തു. കേന്ദ്ര നിയമ മന്ത്രി രവി ശങ്കര്‍ പ്രസാദ് അദ്വാനിയെ സന്ദര്‍ശിച്ചു.
ബാബറി മസ്ജിദ് തകര്‍ത്തത് എങ്ങനെ? 28 വര്‍ഷം നീണ്ട നിയമനടപടികള്‍, പിന്നിട്ട വഴികള്‍....
മുതിര്‍ന്ന ബിജെപി നേതാക്കളായ എല്‍കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാഭാരതി, യുപി മുന്‍ മുഖ്യമന്ത്രി കല്യാണ്‍ സിങ് തുടങ്ങി 32 പ്രതികളാണ് നിലവില്‍ ജീവിച്ചിരിക്കുന്നത്. 49ല്‍ 17 പ്രതികള്‍ മരിച്ചു. കുറ്റപത്രത്തില്‍ പേരുണ്ടായിരുന്ന അശോക് സിംഗാള്‍, ബാല്‍ താക്കറെ എന്നിവര്‍ മരിച്ചു. പ്രതിഭാഗത്തിന്റെയും സിബിഐയുടെയും അഭിഭാഷകര്‍ മാത്രമാണ് കോടതിയിലുണ്ടായിരുന്നത്. ഉമാ ഭാരതി, കല്യാണ്‍ സിങ് എന്നിവര്‍ക്ക് കൊറോണ ബാധിച്ചിട്ടുണ്ട്. അദ്വാനിയും ജോഷിയും പ്രായാധിക്യം കാരണം കോടതിയില്‍ നേരിട്ട് ഹാജരായില്ല.
1528ല്‍ മുഗള്‍ ഭരണാധികാരി ബാബറുടെ നിര്‍ദേശ പ്രകാരം സൈനിക ജനറല്‍ മിര്‍ ബാഖിയാണ് അയോധ്യയില്‍ ബാബറി മസ്ജിദ് പണിതത്. ക്ഷേത്രം തകര്‍ത്താണ് പള്ളി നിര്‍മിച്ചതെന്നും ഇത് രാമന്റെ ജന്മഭൂമിയാണെന്നും സംഘപരിവാര്‍ സംഘടനകള്‍ വാദിച്ചു. 1949ല്‍ പള്ളിക്കകത്ത് രാമവിഗ്രഹം വച്ചതോടെയാണ് പ്രശ്‌നം രൂക്ഷമായത്. പിന്നീട് പള്ളി അടച്ചിട്ടു. ഇരുപക്ഷവും കോടതിയെ സമീപിച്ചു. 1986 ല്‍ ഫൈസാബാദ് കോടതി പൂജാ കര്‍മങ്ങള്‍ക്ക് പള്ളി തുറന്നുകൊടുക്കാന്‍ ഉത്തരവിട്ടു. 1989ല്‍ രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ ശിലാന്യാസത്തിന് അനുമതി നല്‍കി. 1992 ഡിസംബര്‍ ആറിന് ബാബറി മസ്ജിദ് തകര്‍ന്നു. പിന്നീട് നടന്ന സംഘര്‍ഷത്തിലും കലാപത്തിലും 3000ത്തിലധികം പേര്‍ക്ക് ജീവന്‍ നഷ്ടമായി.
Recommended Video
പള്ളി പൊളിച്ചതുമായി ബന്ധപ്പെട്ട് രണ്ടു കേസുകളാണ് പ്രധാനമായും ഉണ്ടായിരുന്നത്. ഒന്നില്‍ കര്‍സേവകരും മറ്റൊന്നില്‍ ബിജെപി, ആര്‍എസ്എസ്, വിഎച്ച്പി, ബജറംഗ്ദള്‍ പ്രവര്‍ത്തകരുമായിരുന്നു പ്രതികള്‍. പിന്നീട് പ്രതികള്‍ക്കെതിരെ സിബിഐ അന്വേഷണ സംഘം ഗൂഢാലോചന കുറ്റം ചുമത്തി. ഗൂഢാലോചന തൈളിയിക്കാന്‍ സിബിഐക്ക് സാധിച്ചില്ലെന്ന് കോടതി വിലയിരുത്തി.