ബാബറി മസ്ജിദ് കേസ്; സിബിഐ കോടതിയുടെ അഞ്ച് പ്രധാന കണ്ടെത്തലുകള്‍ ഇവയാണ്
ലഖ്നൗ: ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ മുതിര്‍ന്ന ബിജെപി നേതാക്കളായ എല്‍കെ അദ്വാനി, മുരളീ മനോഹര്‍ ജോഷി എന്നിവരുള്‍പ്പെടെ 32 പ്രതികളെയും സിബിഐ വിചാരണ കോടതി വെറുതെ വിട്ടു. ഇതോടെ 28 വര്‍ഷമായി നടക്കുന്ന കോടതി നടപടികള്‍ക്ക് ഏകദേശം അവസാനമായി. സിബിഐ കോടതിയുടെ വിധിക്കെതിരെ അന്വേഷണ സംഘം ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചേക്കാം. അപ്പോള്‍ വീണ്ടും കോടതി വ്യവഹാരത്തിലേക്ക് കേസ് കടക്കും.
1992ലാണ് കേസിന് ആസ്പദമായ സംഭവം. 28 വര്‍ഷം പിന്നിട്ടപ്പോഴാണ് വിധി വരുന്നത്. 2017ല്‍ സുപ്രീംകോടതി ഇടപെടലിനെ തുടര്‍ന്നാണ് വിചാരണ വേഗത്തിലായത്. ലഖ്നൗ കോടതി വിധിയിലെ അഞ്ച് പ്രധാന കാര്യങ്ങള്‍ ഇവയാണ്....
പ്രധാന വാദം പൊളിഞ്ഞു
സിബിഐയുടെ പ്രധാന കണ്ടെത്തല്‍ ബാബറി മസ്ജിദ് സംഘപരിവാര്‍ നേതാക്കളായ പ്രതികള്‍ പള്ളി പൊളിക്കുന്നതിന് ഗൂഢാലോചന നടത്തി എന്നാണ്. ആദ്യം കേസ് എടുത്ത വേളയില്‍ ഈ വകുപ്പ് ഉണ്ടായിരുന്നില്ല. അന്വേഷണ ഘട്ടത്തിലാണ് ഗൂഢാലോചന വകുപ്പ് ചേര്‍ത്തത്. അത് വിചാരണ കോടതി തള്ളി. പ്രതികള്‍ നേരത്തെ ഗൂഢാലോന നടത്തിയതിന് തെളിവില്ലെന്ന് കോടതി വ്യക്തമാക്കി.
പ്രസംഗമാണ് കാരണമെന്ന് പറയാനാകില്ല
അദ്വാനി, എംഎം ജോഷി, വിനയ് കത്യാര്‍, ഉമാ ഭാരതി, കല്യാണ്‍ സിങ് തുടങ്ങി എട്ട പ്രതികളാണ് രാഷ്ട്രീയ രംഗത്തെ പ്രമുഖരായുണ്ടായിരുന്നത്. രാമക്ഷേത്ര പ്രസ്ഥാനത്തിന് മുന്നില്‍ നിന്നവരായിരുന്നു ഇവര്‍. പള്ളി പൊളിക്കുന്ന വേളയില്‍ പ്രദേശത്തുണ്ടായിരുന്നു. ഇവരുടെ പ്രസംഗമാണ് ജനക്കൂട്ടം പള്ളി പൊളിക്കാന്‍ പ്രേരിതമായത് എന്നാണ് സിബിഐ കണ്ടെത്തല്‍. ഇത് കോടതി തള്ളി.
വീഡിയോക്ക് ആധികാരികതയില്ല
പ്രതികള്‍ക്കെതിരെ ആരോപിക്കപ്പെട്ട കുറ്റം തെളിയിക്കാന്‍ സിബിഐ ഉദ്യോഗസ്ഥര്‍ക്ക് സാധിച്ചില്ലെന്ന് കോടതി വ്യക്തമാക്കി. പ്രതികള്‍ക്കെതിരെ സിബിഐ സംഘം കോടതിയില്‍ ഒരു വീഡിയോ കോടതിയില്‍ ഹാജരാക്കിയിരുന്നു. എന്നാല്‍ ഈ വീഡിയോയുടെ ആധികാരികത തെളിയിക്കാന്‍ അന്വേഷണ സംഘത്തിന് സാധിച്ചില്ലെന്നും കോടതി വ്യക്തമാക്കി.
അവര്‍ സാമൂഹിക വിരുദ്ധര്‍
സാമൂഹിക വിരുദ്ധരായ സംഘമാണ് പള്ളി പൊളിച്ചത്. ഇവരെ തടയാനാണ് അദ്വാനി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ശ്രമിച്ചത് എന്നും കോടതി വിധിയില്‍ പറയുന്നു. അദ്വാനി ഉള്‍പ്പെടെയുള്ളവരുടെ പ്രേരണാ പ്രസംഗമാണ് പള്ളി പൊളിക്കാന്‍ ജനക്കൂട്ടത്തിന് ബലം നല്‍കിയത് എന്നായിരുന്നു സിബിഐ കുറ്റപത്രത്തില്‍ പറഞ്ഞിരുന്നത്.
പ്രസംഗ ഓഡിയോ വ്യക്തമല്ല
അദ്വാനിയും ജോഷിയും ഉമാ ഭാരതിയും ഉള്‍പ്പെടെയുള്ളവര്‍ പള്ളി പൊളിക്കുന്ന വേളയില്‍ നടത്തിയ പ്രസംഗങ്ങള്‍ സിബിഐ സംഘം കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇവരുടെ വര്‍ഗീയ പ്രസംഗമാണ് പ്രശ്നത്തിന് കാരണമായത് എന്നാണ് സിബിഐ വാദം. എന്നാല്‍ പ്രസംഗത്തിന്റെ ഓഡിയോ വ്യക്തമല്ലെന്നും കോടതി വിധിയില്‍ പറയുന്നു.
ചിത്രങ്ങളുടെ നെഗറ്റീവ് എവിടെ
പള്ളി പൊളിച്ച സംഭവത്തില്‍ പ്രതികള്‍ക്ക് പങ്കുണ്ട്് എന്ന് തെളിയിക്കുന്ന ചിത്രങ്ങള്‍ സിബിഐ ഹാജരാക്കിയിരുന്നു. എന്നാല്‍ ഇതിന്റെ നെഗറ്റീവ് പകര്‍പ്പ് ഹാജരാക്കാന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞില്ല. പള്ളി പൊളിക്കുന്നതിന് മുമ്പ പ്രദേശത്തേക്കുള്ള എല്ലാ വഴികളും അടയ്ക്കാന്‍ അദ്വാനി നിര്‍ദേശിച്ചു എന്ന സിബിഐ വാദവും തെളിയിക്കാന്‍ സാധിച്ചില്ല.
കല്ലേറ് തുടങ്ങിയത് പള്ളിക്ക് പിന്നില്‍ നിന്ന്
കേസിലെ പ്രതികള്‍ ജനക്കൂട്ടത്തെ പ്രകോപിതരാക്കിയിട്ടില്ല. ജനക്കൂട്ടത്തെ തടയാനാണ് പ്രതികള്‍ ശ്രമിച്ചത്. പള്ളിക്ക് പിന്നില്‍ നിന്നാണ് കല്ലേറ് ആദ്യം തുടങ്ങിയത്. വിഎച്ച്പി നേതാവ് അശോക് സിംഗാള്‍ പള്ളി സംരക്ഷിക്കാനാണ് ശ്രമിച്ചത്. പള്ളിയില്‍ രാമവിഗ്രഹമുണ്ടെന്ന കാരണത്താലാണിത് എന്നും ജഡ്ജി എസ്കെ യാദവ് വിധി ന്യായത്തില്‍ പറയുന്നു.
2000 പേജുള്ള വിധി
പള്ളി പൊളിച്ചത് ആസൂത്രിതമല്ലെന്ന് കോടതി വിധിച്ചു. എല്ലാ പ്രതികളെയും വെറുതെ വിട്ടു. 2000 പേജുള്ള വിധിയായിരുന്നു. 26 പ്രതികള്‍ കോടതിയില്‍ ഹാജരായി. അദ്വാനിയും ജോഷിയും ഉമാഭാരതിയും കല്യാണ്‍ സിങും വീഡിയോ കോണ്‍ഫറന്‍സ് വഴി ഹാജരായി. രണ്ടു പേര് എത്തിയില്ല. സിബിഐ കോടതി ജഡ്ജി സുരേന്ദ്ര കമാര് യാദവാണ് വിധി പ്രസ്താവിച്ചത്. ഇദ്ദേഹം ഇന്ന് വിരമിക്കും.
സ്വാഗതം ചെയ്ത് ബിജെപി
കര്‍ശന സുരക്ഷയിലായിരുന്നു വിധി പ്രസ്താവം. മാധ്യമപ്രവര്‍ത്തകര്‍ക്ക് പോലും കോടതി മുറിയിലേക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. അദ്വാനി ഉള്‍പ്പെടെയുള്ള എട്ട് പ്രതികള്‍ക്കെതിരെയാണ് ഗൂഢാലോചന കുറ്റം ചുമത്തിയിരുന്നത്. അത് തെളിയിക്കാന്‍ സിബിഐക്ക് സാധിച്ചില്ലെന്ന് കോടതി കണ്ടെത്തി. വിധിയെ ബിജെപി നേതാവ് രാം മാധവ് സ്വാഗതം ചെയ്തു. കേന്ദ്ര നിയമ മന്ത്രി രവി ശങ്കര്‍ പ്രസാദ് അദ്വാനിയെ സന്ദര്‍ശിച്ചു. അദ്വാനിയും ജോഷിയും വിധിയെ സ്വാഗതം ചെയ്തു.
49 പ്രതികള്‍
കേസില്‍ 49 പ്രതികളാണുണ്ടായിരുന്നത്. ഇതില്‍ 17 പ്രതികള്‍ മരിച്ചു. എല്‍കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാഭാരതി, യുപി മുന്‍ മുഖ്യമന്ത്രി കല്യാണ്‍ സിങ് തുടങ്ങി 32 പ്രതികളാണ് നിലവില്‍ ജീവിച്ചിരിക്കുന്നത്. കുറ്റപത്രത്തില്‍ പേരുണ്ടായിരുന്ന അശോക് സിംഗാള്‍, ബാല്‍ താക്കറെ എന്നിവര്‍ മരിച്ചു. ഉമാ ഭാരതി, കല്യാണ്‍ സിങ് എന്നിവര്‍ കൊറോണ ബാധിച്ച് നിലവില്‍ ചികില്‍സയിലാണ്.
Recommended Video
ചരിത്രം ഇങ്ങനെ
1528ല്‍ മുഗള്‍ ഭരണാധികാരി ബാബറുടെ നിര്‍ദേശ പ്രകാരം സൈനിക ജനറല്‍ മിര്‍ ബാഖിയാണ് അയോധ്യയില്‍ ബാബറി മസ്ജിദ് പണിതത്. ക്ഷേത്രം തകര്‍ത്താണ് പള്ളി നിര്‍മിച്ചതെന്നും ഇത് രാമന്റെ ജന്മഭൂമിയാണെന്നും സംഘപരിവാര്‍ സംഘടനകള്‍ വാദിച്ചു. 1949ല്‍ പള്ളിക്കകത്ത് രാമവിഗ്രഹം വച്ചതോടെയാണ് പ്രശ്നം രൂക്ഷമായത്. പിന്നീട് പള്ളി അടച്ചിട്ടു. 1992 ഡിസംബര്‍ ആറിന് ബാബറി മസ്ജിദ് തകര്‍ത്തു. പിന്നീട് നടന്ന സംഘര്‍ഷത്തിലും കലാപത്തിലും 3000ത്തിലധികം പേര്‍ക്ക് ജീവന് നഷ്ടമായി.
ബാബറി മസ്ജിദ് തകര്‍ത്തത് എങ്ങനെ? 28 വര്‍ഷം നീണ്ട നിയമനടപടികള്‍, പിന്നിട്ട വഴികള്‍....