ബാബറി മസ്ജിദ് കേസ്; എൽ കെ അദ്വാനി സിബിഐ കോടതിയിൽ മൊഴി നൽകി
ദില്ലി; ബാബ്റി മസ്ജിദ് പൊളിച്ച കേസിൽ മുതിര്‍ന്ന ബിജെപി നേതാവ് എൽ കെ അദ്വാനി ഇന്ന് സിബിഐ കോടതിയിൽ ഹാജരായി. കേസിൽ പ്രതിയായ 92 കാരനായ മുൻ ഉപപ്രധാനമന്ത്രിയുടെ മൊഴി വീഡിയോ കോൺഫറൻസ് വഴിയാണ് ലഖ്നൗവിലെ കോടതിയിൽ രേഖപ്പെടുത്തിയത്.കേസിൽ ബിജെപിയുടെ മുതിർന്ന നേതാവ് മുരളി മനോഹർ ജോഷിയും സിബിഐ കോടതിയിൽ നേരത്തേ ഹാജരായിരുന്നു.രാം ചന്ദ്ര ഖത്രിയ, ശിവസേന എംപി സതീഷ് പ്രധാൻ എന്നിവരും നേരത്തേ കോടതിയിൽ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
കേസിൽ ആകെ 32 പ്രതികളുടെ മൊഴിയാണ് കോടതി രേഖപ്പെടുത്തുക. സുപ്രീംകോടതിയുടെ നിർദേശപ്രകാരം ഓഗസ്റ്റ് 31 നകം വിചാരണ അവസാനിപ്പിക്കണമെന്ന നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണഅ സിബിഐ കോടതി പ്രതികളുടെ വാദം എല്ലാ ദിവസവും കേൾക്കുന്നത്.
Recommended Video
1992-ൽ ബാബറി മസ്ജിദ് പൊളിച്ചുനീക്കിയ കേസിൽ വിചാരണ നേരിടുന്ന 32 പേരിൽ മുതിർന്ന ബിജെപി നേതാക്കളായ ലാൽ കൃഷ്ണ അദ്വാനി, മുരളി മനോഹർ ജോഷി, കല്യാൺ സിംഗ്, മുൻ കേന്ദ്രമന്ത്രി ഉമാ ഭാരതി, സിറ്റിംഗ് എംപിമാരായ ബ്രിജ് ഭൂഷൺ സിംഗ്, സാക്ഷി മഹാരാജ് എന്നിവരും ഉൾപ്പെടുന്നു.
1992 ഡിസംബർ 6 ന് ബാബറി മസ്ജിദ് പൊളിച്ചുമാറ്റപ്പെട്ട ശേഷം രണ്ട് എഫ്ഐആറുകളാണ് പോലീസ് രജിസറ്റര്‍ ചെയ്തത്. പള്ളി പൊളിച്ച കാർ സേവകർക്കെതിരെ 197/92 എന്ന നമ്പറിലാണ് ആദ്യ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. അദ്വാനി, ജോഷി, ഭാരതി, സിംഗ്, ബിജെപി രാജ്യസഭാ എംപി വിനയ് കത്യാർ, വിശ്വ ഹിന്ദു പരിഷത്ത് നേതാക്കൾ അശോക് സിങ്കാൽ, ഗിരിരാജ് കിഷോർ, വിഷ്ണു ഹരി ദാൽമിയ, സാധ്വി റിതാംബര എന്നിവര്‍ക്കെതിരെ പ്രകോപനപരമായ പ്രസംഗത്തിനും ഗൂഡാലോചനയ്ക്കുമാണ് 198/92 എന്ന നമ്പറില്‍ രണ്ടാമത്തെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
തർക്കഭൂമിയിൽ ക്ഷേത്രം നിർമ്മിക്കാമെന്ന സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് ഓഗസ്റ്റ് 5 ന് ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം നടക്കാനിരിക്കുകയാണ്. അതിനിടെയാണ് കേസിലെ മുതിർന്ന നേതാക്കളുടെ മൊഴി രേഖപ്പെടുത്തുന്നത്. നിർമാണത്തിനാവശ്യമായ എല്ലാ കാര്യങ്ങളും പൂർത്തിയായ ശേഷം മൂന്ന് മുതൽ മൂന്നര വർഷത്തിനുള്ളിൽ ക്ഷേത്ര നിർമാണം പൂർത്തീകരിക്കുമെന്നാണ് ക്ഷേത്ര ട്രസ്റ്റ് അവകാശപ്പെടുന്നത്.