അയോധ്യ തര്‍ക്കം തീര്‍ന്നു; ബാബറി മസ്ജിദ് പൊളിച്ച കേസ് എന്തായി? അദ്വാനി പ്രതിയായ ക്രിമിനല്‍ കേസ്
ദില്ലി: അയോധ്യയിലെ ബാബറി മസ്ജിദുമായി ബന്ധപ്പെട്ട് രണ്ടു കേസുകളാണ് പ്രധാനമായും നിലനിന്നിരുന്നത്. ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട സിവില്‍ കേസും പള്ളി പൊളിച്ചതുമായി ബന്ധപ്പെട്ട ക്രിമിനല്‍ കേസും. സിവില്‍ കേസില്‍ സുപ്രീംകോടതി വിധി നവംബര്‍ ഒമ്പതിന് വന്നു. തര്‍ക്ക ഭൂമി രാമക്ഷേത്ര നിര്‍മാണത്തിന് വിട്ടുകൊടുക്കുകയായിരുന്നു കോടതി. ഇതിനെതിരെ റിവ്യൂ ഹര്‍ജി സമര്‍പ്പിക്കാന്‍ മുസ്ലിം വിഭാഗത്തില്‍പ്പെട്ട എട്ട് കക്ഷികള്‍ രഗത്തുവന്നിട്ടുണ്ട്. എന്നാല്‍ യുപി സുന്നി വഖഫ് ബോര്‍ഡ് റിവ്യൂ നല്‍കുന്നുമില്ല.
അതേസമയം, ക്രിമിനല്‍ കേസില്‍ മുന്‍ ഉപപ്രധാനമന്ത്രി എല്‍കെ അദ്വാനി ഉള്‍പ്പെടെ മുതിര്‍ന്ന ബിജെപി, ആര്‍എസ്എസ്, വിഎച്ച്പി നേതാക്കള്‍ പ്രതികളാണ്. ഈ കേസിനെ ബാധിക്കുന്ന ചില പരാമര്‍ശങ്ങള്‍ ഭൂമി തര്‍ക്ക കേസില്‍ സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് നടത്തിയിട്ടുണ്ട്....
കോടതി അപലപിച്ച വിഷയം
1949ല്‍ ബാബറി മസ്ദിന് അകത്ത് രാമ വിഗ്രഹം കൊണ്ടുവച്ചത് സുപ്രീംകോടതി വിധിയില്‍ അപലപിച്ചിട്ടുണ്ട്. മാത്രമല്ല, 1992ല്‍ കോടതി വിധി ലംഘിച്ച് ബാബറി മസ്ജിദ് പൊളിച്ചതും ഭരണഘടനാ ബെഞ്ച് എടുത്തുപറഞ്ഞിട്ടുണ്ട്. കോടതി വിധി ലംഘിച്ച് പള്ളി പൊളിച്ചത് തെറ്റാണെന്നാണ് ഭരണഘടാന ബെഞ്ച് വിലയിരുത്തിയത്.
ക്രിമിനല്‍ കേസിനെ സ്വാധീനിക്കുമോ
സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ ഈ രണ്ടു പരാമര്‍ശങ്ങള്‍ അദ്വാനി ഉള്‍പ്പെടെയുള്ളവര്‍ പ്രതികളായ ക്രിമിനല്‍ കേസിനെ സ്വാധീനിക്കുമോ എന്ന ചോദ്യമാണ് ഉയരുന്നത്. പള്ളി പൊളിച്ചത് തികഞ്ഞ ആസൂത്രണത്തോടെയും കണക്കുകൂട്ടിയും ആയിരുന്നുവെന്ന് കോടതി വിധിയില്‍ പറയുന്നു.
പ്രധാന പ്രതികള്‍
ബാബറി മസ്ജിദ് പൊളിച്ചതുമായി ബന്ധപ്പെട്ട കേസ് ലഖ്നൗ കോടതിയിലാണ് വിചാരണ ചെയ്യപ്പെടുന്നത്. എല്‍കെ അദ്വാനി, മുരളീ മനോഹര്‍ ജോഷി, ഉമാ ഭാരതി, വിനയ് കത്യാര്‍ തുടങ്ങി ഉന്നത സംഘപരിവാര്‍ നേതാക്കളാണ് കേസിലെ പ്രതികള്‍. ഭൂമി തര്‍ക്ക കേസിലെ വിധി പരാമര്‍ശം ക്രിമിനല്‍ കേസിനെ ബാധിക്കുമെന്നും ഇല്ലെന്നും അഭിപ്രായമുള്ള നിയമവിദഗ്ധരുണ്ട്.
വിചാരണ ഉടന്‍ പൂര്‍ത്തിയാകും
മസ്ജിദ് തകര്‍ത്ത കേസില്‍ വിചാരണ ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് ലഖ്നൗവിലെ സിബിഐ കോടതി സൂചിപ്പിച്ചു. വൈകാതെ വിധി പ്രഖ്യാപിക്കുകയും ചെയ്യും. അതേസമയം, കേസില്‍ പ്രതികള്‍ക്ക് അനുകൂലമായി സിബിഐ ചില നീക്കങ്ങള്‍ നടത്തുന്നുവെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. പ്രതികള്‍ക്കെതിരെ മൊഴി നല്‍കിയിരുന്ന സാക്ഷികളെ സാക്ഷിപ്പട്ടികയില്‍ നിന്ന് സിബിഐ പുറത്താക്കിയെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
കല്യാണ്‍ സിങ് മുഖ്യമന്ത്രി
സാക്ഷിപ്പട്ടികയില്‍ നിന്ന് മൂന്ന് പേരെ സിബിഐ അന്വേഷണ സംഘം ഒഴിവാക്കി. ഉത്തര്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ കല്യാണ്‍ സിങിനെതിരെ മൊഴി നല്‍കിയിരുന്നവരാണിവര്‍. ബാബറി മസ്ജിദ് തകര്‍ക്കുന്ന വേളയില്‍ കല്യാണ്‍ സിങ് ആയിരുന്നു ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി. സംഭവ ശേഷം മുഖ്യമന്ത്രി പദം നഷ്ടമായി. ആദ്യ മോദി സര്‍ക്കാരിന്റെ കാലത്ത് അദ്ദേഹം രാജസ്ഥാന് ഗവര്‍ണറായി. നിലവില്‍ യുപി ബിജെപിയില്‍ സജീവമാണ്.
348 സാക്ഷികള്‍
ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ ഇതുവരെ 348 സാക്ഷികളെയാണ് വിസ്തരിച്ചത്. ഒരാള്‍ കൂറുമാറി. വിചാരണ ഒരു മാസത്തിനകം പൂര്‍ത്തിയാകും. ശൈത്യകാല അവധിക്ക് മുമ്പായി വിചാരണ പൂര്‍ത്തിയാക്കുമെന്നാണ് കോടതി വൃത്തങ്ങള്‍ നല്കിയ സൂചന. അധികം വൈകാതെ വിധി പ്രഖ്യാപിച്ചേക്കും.
ഗവര്‍ണറെ പടിക്ക് പുറത്തുനിര്‍ത്തി; ഇത് മമത സ്റ്റൈല്‍!! ഏറെ കാത്തുനിന്ന് പൊട്ടിത്തെറിച്ച് ഗവര്‍ണര്‍
14000 അമേരിക്കന്‍ സൈനികര്‍ ഗള്‍ഫിലേക്ക്; 12 യുദ്ധക്കപ്പലുകളും ആയുധങ്ങളും, പുതിയ പടയോട്ടത്തിന് ട്രംപ്