ബിജെപിയില്‍ ലയിച്ച് ബാബുലാല്‍ മറാണ്ടിയുടെ ജെവിഎം!! നീക്കം വിജയിച്ചെന്ന് അമിത് ഷാ
ദില്ലി: മുന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ബാബുലാല്‍ മറാണ്ടിയുടെ ജെവിഎം ബിജെപിയില്‍ ലയിച്ചു. തിങ്കളാഴ്ചയായിരുന്നു ലയന പ്രഖ്യാപനം. ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ലയന പ്രഖ്യാപനം. ബാബുലാല്‍ മറാണ്ടിക്ക് ബിജെപിയിൽ ഉചിതമായ ബഹുമാനവും ഉത്തരവാദിത്തവും ലഭിക്കുമെന്ന് അമിത് ഷാ പറഞ്ഞു.
"ബാബുലാൽ മറാണ്ടി ബിജെപിയിലേക്ക് മടങ്ങിയെത്തിയതിൽ തനിക്ക് ഏറെ സന്തോഷമുണ്ട്.പാര്‍ട്ടി പ്രസിഡന്റ് ആയതിന് ശേഷം 2014 മുതല്‍ അദ്ദേഹത്തിന്റെ തിരിച്ചുവരവിനായി താന്‍ പ്രവർത്തിക്കുകയായിരുന്നുവെന്നും അമിത് ഷാ പറഞ്ഞു. അതേസമയം ലയനം പെട്ടെന്നുണ്ടായതല്ലെന്ന് ബാബുലാൽ മറാണ്ടി പ്രതികരിച്ചു.
2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പിനും നിയമസഭാ തെരഞ്ഞെടുപ്പിനും ശേഷം ബിജെപി ഞങ്ങളെ ബന്ധപ്പെട്ടിരുന്നു. തുടക്കം മുതൽ തന്നെ ഞങ്ങൾ അവരുമായി ലയിക്കണമെന്ന് ബിജെപി ആഗ്രഹിച്ചിരുന്നുവെന്നും ബാബുലാല്‍ മറാണ്ടി പറഞ്ഞു. ബിജെപി വിട്ട് ജാർഖണ്ഡ് വികാസ് മോർച്ച (ജെവിഎം) രൂപീകരിച്ച് 14 വർഷത്തിന് ശേഷമാണ് മറാണ്ടി തന്റെ മാതൃ പാർട്ടിയായ ബിജെപിയിലേക്ക് മറാണ്ടി മടങ്ങിയെത്തിയിരിക്കുന്നത്. 2000 ത്തില്‍ ബീഹാര്‍ വിഭജിച്ച് ജാര്‍ഖണ്ഡ് സംസ്ഥാനമുണ്ടാക്കിയപ്പോള്‍ ആദ്യത്തെ മുഖ്യമന്ത്രിയായിരുന്നു ബാബുലാല്‍ മറാണ്ടി.
അതിനിടെ ബിജെപിയില്‍ ലയിക്കാനുള്ള തിരുമാനത്തില്‍ പ്രതിഷേധിച്ച് പാര്‍ട്ടി വിട്ട എംഎല്‍എമാരായ പ്രദീപ് യാദവ്, ബുന്ദു ടിര്‍ക്കി എന്നിവര്‍ ജെവിഎമ്മിനെ കോണ്‍ഗ്രസുമായി ലയിപ്പിച്ചതായി പ്രഖ്യാപിച്ചു. ജാര്‍ഖണ്ഡില്‍ സഖ്യസര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച പിന്നാലെ കോണ്‍ഗ്രസ് നേതൃത്വവുമായി ചര്‍ച്ച നടത്തിയ പിന്നാലെ ഇരുവരേയും പാര്‍ട്ടി പുറത്താക്കിയിരുന്നു. തുടര്‍ന്ന് ഇരുവരും കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.