2006 മുതൽ അയാളെന്നെ മാനസികമായി പീഡിപ്പിക്കുന്നു; കായിക രംഗത്തും മീ ടു ക്യാംപെയിൻ
മുംബൈ: മീ ടു ക്യാംപെയിൻ തരംഗമാണ് രാജ്യത്തെങ്ങുമിപ്പോൾ. ഓരോ വെളിപ്പെടുത്തലുകളും വലിയ ഞെട്ടലുകളാണ് ഉളവാക്കുന്നത്. 2017ലാണ് ആദ്യമായി മീ ടു ക്യാംപെയിൻ ലോകശ്രദ്ധ നേടുന്നത്. ഹോളിവുഡിലെ പ്രമുഖ നിര്‍മ്മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റീനെതിരെ നിരവധി സ്ത്രീകള്‍ ഒരേസമയം ആരോപണവുമായി രംഗത്തെത്തിയതോടെയായിരുന്നു ഇതിന്റെ തുടക്കം.
നാനാ പടേക്കറിൽ തുടങ്ങിയ ആരോപണം ഇപ്പോൾ മുകേഷിൽ എത്തിനിൽക്കുന്നു. സമൂഹത്തിൽ ഉന്നതപദവി വഹിക്കുന്ന പലരും ഞൊടിയിടയിലാണ് ആരോപണങ്ങളുടെ മുൾമുനയിലാകുന്നത്. സിനിമാ, രാഷ്ട്രീയ, മാധ്യമ മേഖലകൾ കടന്ന് കായിക രംഗത്തും മീ ടു ക്യാംപെയിന്റെ അലയൊലികൾ എത്തിനിൽക്കുകയാണ്. ബാഡ്മിന്റൺ താരം ജ്വാല ഗുട്ടയാണ് താൻ നേരിട്ട പീഡനങ്ങളെ കുറിച്ച് തുറന്നടിക്കുന്നത്.
മാനസിക പീഡനം
2006 മുതൽ താൻ മാനസീക പീഡനം നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് ജ്വാല ഗുട്ട പറയുന്നു. മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും തന്നെ ദേശീയ ടീമിൽ നിന്നും പുറത്താക്കി. തന്റെ മാതാപിതാക്കളെയും ഭീഷണിപ്പെടുത്തുകയും മാനസീകമായി പീഡിപ്പിക്കുകയും ചെയ്തുവെന്ന് 35കാരിയായ ജ്വാല ഗുട്ട ആരോപിക്കുന്നു. ആരിൽ നിന്നാണ് പീഡനം ഏൽക്കേണ്ടി വന്നതെന്ന് വെളിപ്പെടുത്താതെയാണ് ജ്വാല ഗുട്ട ആരോപണം ഉന്നയിക്കുന്നത്.
കളി നിർത്താൻ
എനിക്ക് നേരിടേണ്ടി വന്ന മാനസീക പീഡനങ്ങളെ കുറിച്ച് ഞാൻ പറയേണ്ട സമയമായി. 2006 ൽ ഇയാൾ ചീഫായതിന് ശേഷം എന്നെ ദേശീയ ടീമിൽ നിന്നും പുറത്താക്കുകയായിരുന്നു. ഞാൻ ദേശീയ ചാമ്പ്യനാണെന്ന കാര്യം പോലും വിസ്മരിച്ചു. റിയോ ഒളിമ്പിക്സിൽ പങ്കെടുത്ത് തിരികെയെത്തിയപ്പോഴും ഇതായിരുന്നു അവസ്ഥ. ഞാൻ ദേശീയ ടീമിൽ ഉണ്ടായിരുന്നില്ല. താൻ കളി നിർത്താൻ ഒരു കാരണം ഇതായിരുന്നുവെന്നും ജ്വാല ഗുട്ട പറയുന്നു.
ഒറ്റപ്പെടുത്താൻ
എന്നെ നേരിട്ട് ഉപദ്രവിക്കാൻ അവസരം കുറഞ്ഞപ്പോൾ ഇയാൾ കളിയിലെ എന്റെ സഹതാരങ്ങളെ ഉപദ്രവിക്കാൻ തുടങ്ങി. പൂർണാമായും എന്നെ ഒറ്റപ്പെടുത്തുകയായിരുന്നു അയാളുടെ ലക്ഷ്യം. റിയോ ഒളിമ്പിക്സിൽ എന്റെ കൂടെ മിക്സഡ് കളിച്ച താരത്തെ വരെ അയാൾ ഭീഷണിപ്പെടുത്തി. ഒടുവിൽ എന്നെ ടീമിൽ നിന്ന് പുറത്താക്കുകയും ചെയ്തു. ജ്വാല ഗുട്ട ട്വീറ്റ് ചെയ്തു.
|
ട്വീറ്റ്
ജ്വാല ഗുട്ടയുടെ ട്വീറ്റ്.
തരംഗമായി മീ ടു
ഇന്ത്യയിൽ മീ ടു ക്യാംപെയിൻ ഏറ്റെടുത്ത ശേഷം ആദ്യമായി വന്ന ആരോപണം നാനാ പടേക്കറിനെതിരെ നടി തനുശ്രീ ദത്തയുടെ വെളിപ്പെടുത്തലായിരുന്നു. ഓകെ ഹോൺ പ്ലീസ് എന്ന ചിത്രത്തിൽ ഗാനരംഗം ചിത്രീകരിക്കുന്നതിനിടെ നാനാ പടേക്കറിൽ നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നായിരുന്നു തനുശ്രീയുടെ വെളിപ്പെടുത്തൽ. ഇതിന് പിന്നാലെ സംവിധായകൻ വിവേക് അഗ്നിഹോത്രിക്കെതിരെയും തനുശ്രീ ആരോപണം ഉന്നയിച്ചു.
ഞെട്ടിച്ച് കങ്കണ
ക്വീൻ ചിത്രത്തിന്റെ സംവിധായകൻ വികാസ് ബാഹലിനെതിരെ ആരോപണം ഉന്നയിച്ചത് ചിത്രത്തിലെ നായിക കങ്കണ റണൗട്ട് തന്നെയാണ്. കാണുമ്പോഴൊക്കെ വികാസ് കെട്ടിപ്പിടിച്ച് തന്റെ കഴുത്തിൽ മുഖമമർത്താറുണ്ടെന്ന് കങ്കണ തുറന്നടിച്ചു. വികാസിനെതിരെ മുൻപും ആരോപണങ്ങൾ ഉയർന്നിരുന്നു. ഒടുവിൽ വികാസിന് പങ്കാളിത്തമുള്ള ഫാന്റം ഫിലിംസ് എന്ന നിർമാണ കമ്പനി പിരിച്ചുവിടുകവരെ ചെയ്തു.
മുകേഷ്
എഴുത്തുകാരൻ ചേതൻ ഭഗത്, വൈരമുത്തു, സ്റ്റാൻഡ് അപ് കൊമേഡിയൻ ഉത്സവ് ചക്രവർത്തി, നടൻ രജത് കപൂർ അങ്ങനെ നിരവധി പ്രമുഖർ കുടുങ്ങിയ മീ ടു ക്യംപെയിന്റെ അലയൊലികൾ മലയാളത്തിലെത്തിയത് നടൻ മുകേഷിലൂടെയാണ്. ഒരു ടെലിവിഷൻ പരിപാടിയുടെ ചിത്രീകരണത്തിനിടെ നടൻ മുകേഷിൽ നിന്നുണ്ടായ ദുരനുഭവം കാസ്റ്റിംഗ് ഡയറക്ടറായ ടെസ് ജോസഫാണ് വെളിപ്പെടുത്തിയത്. മുകേഷ് ഇത് നിഷേധിച്ച് രംഗത്തെത്തിയിട്ടുണ്ട്.
38കാരൻ വലയിലാക്കിയത് 50 സ്ത്രീകളെ, 25കാരി മുതൽ വയോധിക വരെ... സ്വർണവും പണവും തട്ടി മുങ്ങും!!
ഇത് രാഷ്ട്രീയമല്ല, എന്റെ ജീവിതമാണ്!!! മീ ടു ക്യംപെയിനിൽ രാഷ്ട്രീയ മുതലെടുപ്പ് വേണ്ടെന്ന് ടെസ് ജോസഫ്