നവരാത്രി ആഘോഷങ്ങൾക്ക് അഹിന്ദുക്കൾ വേണ്ട, ലൗ ജിഹാദിലേക്ക് നയിക്കും! തിട്ടൂരവുമായി ബജ്രംഗ് ദൾ
ഹൈദരാബാദ്: തെലങ്കാനയില്‍ നവരാത്രി ആഘോഷങ്ങളില്‍ ഹിന്ദുക്കള്‍ അല്ലാത്തവരെ പങ്കെടുപ്പിക്കരുത് എന്ന ഉത്തരവുമായി ബജ്രംഗ്ദള്‍. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഗര്‍ഭ, ഡാണ്ടിയ പരിപാടിപാടികളുടെ സംഘാടകര്‍ക്കാണ് ബജ്രംഗ്ദള്‍ തിട്ടൂരം പുറപ്പെടുവിച്ചിരിക്കുന്നത്. പരിപാടി നടക്കുന്ന സ്ഥലത്തേക്ക് ആധാര്‍ കാര്‍ഡ് പരിശോധിച്ച് ഹിന്ദുവാണെന്ന് ഉറപ്പ് വരുത്തിയ ശേഷം മാത്രമേ ആളുകളെ കടത്തി വിടാവൂ എന്നും ഇക്കൂട്ടര്‍ നിര്‍ദേശിച്ചിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്.
ഹിന്ദുക്കള്‍ അല്ലാത്ത ആളുകള്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പരിപാടിയില്‍ പങ്കെടുത്ത് സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്നുണ്ട് എന്നാണ് ഇവര്‍ പരിപാടികളുടെ സംഘാടകര്‍ക്ക് നല്‍കിയ കത്തില്‍ ആരോപിക്കുന്നത്. സ്ത്രീകളെ രക്ഷിക്കാന്‍ എത്തുന്ന ഹിന്ദു പുരുഷന്മാരെ അഹിന്ദുക്കള്‍ ആക്രമിക്കുന്നതായും ബജ്രംഗ്ദള്‍ കത്തില്‍ ആരോപിക്കുന്നു.
നിഷ്‌കളങ്കരായ പെണ്‍കുട്ടികളെ കെണിയില്‍ വീഴ്ത്തി ലൗ ജിഹാദിലേക്ക് നയിക്കാനും അഹിന്ദുക്കള്‍ ഈ അവസരം ഉപയോഗിക്കുന്നതായും ബജ്രംഗ്ദള്‍ കത്തില്‍ ആരോപിക്കുന്നു. ആഘോഷങ്ങള്‍ നടക്കുന്ന സ്ഥലത്ത് അഹിന്ദുക്കളെ ജോലിക്ക് നിയോഗിക്കരുത് എന്നും ബജ്രംഗ് ദളിന്റെ ഉത്തരവിലുണ്ട്. ആഘോഷം നടക്കുമ്പോള്‍ ബജ്രംഗ്ദളിന്റെ ആളുകള്‍ സ്ഥലത്ത് ഉണ്ടാകുമെന്നും അഹിന്ദുക്കള്‍ പ്രവേശിച്ചാല്‍ ഇടപെടുമെന്നും കത്തില്‍ ഭീഷണിയുണ്ട്.
ബജ്‌റംഗ്ദള്‍ മീഡിയാ കണ്‍വീനര്‍ എസ് കൈലാഷിന്റെ പേരിലാണ് കത്ത് പുറത്തിറക്കിയിരിക്കുന്നത്. അഹിന്ദുക്കള്‍ക്ക് ഇത്തരം ആഘോഷങ്ങളുടെ പവിത്രതയെ കുറിച്ച് അറിയില്ലെന്നും അതിനെ ബഹുമാനിക്കാന്‍ അറിയില്ലെന്നും കൈലാഷ് പറയുന്നു. സംഘാടകര്‍ സുരക്ഷയ്ക്ക് വേണ്ടി അഹിന്ദുക്കളെ ബൗണ്‍സേഴ്‌സായി നിയോഗിക്കുന്നതാണ് അത്തരക്കാര്‍ക്ക് പഴുതാകുന്നതെന്നും ഇയാള്‍ പറയുന്നു. ബജ്രംഗ്ദളിന്റെ ഭീഷണിക്കത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്.