ബാലക്കോട്ട് ആക്രമണം; രാജ്യം തെളിവ് ചോദിക്കുന്നു, ഭീകരര്‍ കൊല്ലപ്പെട്ടെന്ന് തെളിവുകളില്ലാതെ എങ്ങനെ വിശ്വസിക്കും?
ജെയ്‌ഷെ ഇ തീവ്രവാദികള്‍ നടത്തിയ പുല്‍വാമ ആക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ 300 ഭീകരരെ കൊന്നതായി അവകാശപ്പെടുന്നു. കൊല്ലപ്പെട്ടവരുടെ കണക്കുകള്‍ സൂക്ഷിച്ചില്ലെന്ന് വ്യോമസേനാ മേധാവിയും 250 പേരെ കൊന്നെന്ന് ബിജെപി അധ്യക്ഷന്‍ അമിത്ഷായും പറയുമ്പോള്‍ രാഷ്ട്രീയ വിവാദങ്ങള്‍ ബാക്കിയാകുകയാണ്. ഇന്ത്യ നടത്തിയ തിരിച്ചടിയില്‍ 300 നും 400 നും ഇടയില്‍ ആളുകള്‍ മരിച്ചെന്നായിരുന്നു ആദ്യ കണക്കുകള്‍ പുറത്തുവന്നത്.
എന്നാല്‍ വ്യോമസേന ഇതില്‍ ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല. എന്നാല്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഇന്ത്യ നടത്തിയ ആക്രമണത്തില്‍ ആളപായമില്ലെന്ന വാദവുമായി പാകിസ്താന്‍ രംഗത്തെത്തി. ഇതോടെ മരിച്ച ഭീകരുടെ കണക്ക് പുറത്ത് വിടണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നായി ആവശ്യപ്പെട്ടു. ഇപ്പോഴിതാ ഫെബ്രുവരി 14ന് നടന്ന പുല്‍വാമ ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ ബന്ധുക്കളും ഇതേ ആവശ്യവുമായി മുന്നോട്ട് വന്നിരിക്കുകയാണ്.

വീരമൃത്യു വരിച്ച ജവാന്മാരായ ഉത്തര്‍പ്രദേശ് സ്വദേശി പ്രദീപ് കുമാര്‍, മെയ്ന്‍പുരി സ്വദേശ് രാം വകീല്‍ എന്നിവരുടെ ബന്ധുക്കളാണ് വ്യോമാക്രമണത്തന് തെളിവ് ചോദിച്ച് രംഗത്തെത്തിയിരിക്കുന്നത്. വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരരുടെ മൃതദേഹങ്ങള്‍ കാണിക്കണമെന്നും ഇന്ത്യ ആക്രമണം നടത്തിയിട്ടില്ലെന്ന് പാകിസ്ഥാന്‍ വാദിക്കുമ്പോള്‍ ഭീകരര്‍ കൊല്ലപ്പെട്ടെന്ന് തെളിവുകളില്ലാതെ എങ്ങനെ വിശ്വസിക്കുമെന്നും ഇവര്‍ ചോദിക്കുന്നു.
വ്യോമാക്രമണം നടന്നതായി തന്നെയാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. എന്നാല്‍ എവിടെ വ്യോമാക്രമണം നടത്തിയെന്നതിന് കൃത്യമായ തെളിവ് വേണം. തെളിവുകളില്ലാതെ എങ്ങനെ ഞങ്ങള്‍ വിശ്വസിക്കും- രാം വകീലിന്റെ ഭാര്യ ഗീതാ ദേവിയും സഹോദരി രാംറക്ഷയും ചോദിക്കുന്നു. ഭീകരരുടെ മൃതദേഹങ്ങള്‍ കാണിക്കണമെന്നും എന്നാല്‍ മാത്രമേ തങ്ങള്‍ക്ക് സമാധാനം ലഭിക്കുകയുള്ളുവെന്നും അതാകും തന്റെ സഹോദരന്റെ വീരമൃത്യുവിനുള്ള പ്രതികാരമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പുല്‍വാമയില്‍ സൈനികരുടെ അറ്റുപോയ കൈകളും കാലുകളും മൃതദേഹങ്ങളും കണ്ടിരുന്നു. ഇതുപോലെ അവിടെയും കാണണമെന്നുണ്ട്. വീരമൃത്യു വരിച്ച പ്രദീപ്കുമാറിന്റെ അമ്മ സുലേലതയും ഇതേ ആവശ്യംതന്നെ മുന്നോട്ടുവെയ്ക്കുന്നു. ഞങ്ങള്‍ ഒരിക്കലും തൃപ്തരല്ല, അവിടെ ആരെയും മരിച്ചതായി കണ്ടില്ല. അവിടെ മരിച്ചവരെ സംബന്ധിച്ച് സ്ഥിരീകരിച്ച വാര്‍ത്തകളുമില്ല. അവര്‍ മരിച്ചു കിടക്കുന്നത് ഞങ്ങള്‍ക്ക് ടി.വിയില്‍ കാണണമെന്നും സുലേലത പറഞ്ഞു
ബാലാകോട്ടിലെ വ്യോമാക്രമണത്തില്‍ കാര്യമായ നാശനഷ്ടമുണ്ടായില്ലെന്നും ആളൊഴിഞ്ഞ പ്രദേശത്താണ് ഇന്ത്യന്‍ വ്യോമസേന ബോംബ് വര്‍ഷിച്ചതെന്നും പാകിസ്ഥാന്‍ തുടക്കംമുതലേ വാദിച്ചിരുന്നു. റോയിട്ടേഴ്‌സും ബി ബി സിയും അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങളും പാക് വാദങ്ങള്‍ ന്യായീകരിക്കുന്ന വിധത്തിലുള്ള റിപ്പോര്‍ട്ടുകളാണ് പ്രസിദ്ധീകരിച്ചത്.
അതേസമയം വ്യോമാക്രമണത്തിന് പിന്നാലെ ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ നടത്തിയ പ്രസ്താവനയില്‍ ഒട്ടേറെ ജയ്‌ഷെ ഭീകരരും പരിശീലകരും കൊല്ലപ്പെട്ടതായി പറഞ്ഞിരുന്നു. വ്യോമാക്രമണ വേളയില്‍ 300 ഓളം മൊബൈലുകള്‍ ബാലാകോട്ടില്‍ ജീവമായിരുന്നുവെന്നുവെന്ന എന്‍ ടി ആര്‍ ഒ റിപ്പോര്‍ട്ട് പുറത്തുവിട്ട ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങ് പറഞ്ഞു. കൊല്ലപ്പെട്ടവരുടെ കൃത്യം എണ്ണമറിയണമെങ്കില്‍ പ്രതിപക്ഷം പാകിസ്ഥാനില്‍ പോയി മൃതദേഹങ്ങള്‍ എണ്ണിനോക്കണമെന്നും അദ്ദേഹം പരിഹസിച്ചിരുന്നു.












Click it and Unblock the Notifications