മഹാരാഷ്ട്ര തിരഞ്ഞെടുപ്പ്; മഹാ സഖ്യത്തിന് 6 സീറ്റില്‍ വിജയം ഉറപ്പ്, കോണ്‍ഗ്രസിന് 2
മുംബൈ: മഹാരാഷ്ട്രയില്‍ നിയമസഭ കൗണ്‍സിലിലേക്ക് തിരഞ്ഞെടുപ്പ് നടത്താനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം മഹാരാഷ്ട്ര സര്‍ക്കാറിനും മുഖ്യമന്ത്രി ഉദ്ദവ് താക്കറയ്ക്കും നല്‍കിയ ആശ്വാസം ചില്ലറയല്ല. ഉദ്ദവ് താക്കറയെ എംഎല്‍സിയായി നാമനിര്‍ദ്ദേശം ചെയ്യണമെന്നുള്ള ശുപാര്‍ശ ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി അംഗീകരിക്കാന്‍ തയ്യാറാവാതിരുന്നതോടെയായിരുന്നു മഹാ വികാസ് അഘാഡി സര്‍ക്കാര്‍ പ്രതിസന്ധിയിലായത്.
എന്നാല്‍ കൗണ്‍സിലിലേക്കുള്ള തിരഞ്ഞെടുപ്പ് നടത്താനുള്ള കമ്മീഷന്‍റെ തീരുമാനത്തോടെ ഈ പ്രതിസന്ധി നീങ്ങിയിരിക്കുകയാണ്. മെയ് 27 ന് അകം തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് കമ്മീഷന്‍ വ്യക്തമാക്കിയത്. തിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ട സീറ്റുകളുടെ വീതം വെപ്പിനെ കുറിച്ചും മഹാവികാസ് അഘാഡി കക്ഷികള്‍ക്കിടയില്‍ ധാരണയായിട്ടുണ്ട്. കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ..
ആറ് മാസത്തിനകം
നിയമസഭ, നിയമസഭ കൗണ്‍സില്‍ എന്നിവയില്‍ അംഗമാവാതിരിക്കെയായിരുന്നു 2019 നംവബര്‍ 28 ന് ഉദ്ധവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഇത്തരത്തില്‍ പദവികള്‍ ഏറ്റെടുക്കുന്ന മുഖ്യമന്ത്രിമാരോ, മന്ത്രിമാരോ ആറ് മാസത്തിനകം സഭകളില്‍ അംഗമാവണമെന്നതാണ് നിയമം.
മത്സരിപ്പിക്കാന്‍
ഇതേതുടര്‍ന്ന് എംഎല്‍സി തിരഞ്ഞെടുപ്പില്‍ ഉദ്ധവ് താക്കറയെ മത്സരിപ്പിക്കാന്‍ ശിവസേന നേരത്തെ തീരുമാനിക്കുകയും ചെയ്തിരുന്നു. നിയമപ്രകാരം മെയ് 28 നകം നിയസഭയിലോ കൗണ്‍സിലിലോ ഉദ്ധവ് താക്കറെ അംഗമാവേണ്ടതാണ്. എന്നാല്‍ കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ കൗണ്‍സിലിലേക്കുള്ള തിരഞ്ഞെടുപ്പ് വൈകി.
വെല്ലുവിളി
ഇതോടെയാണ് മഹാരാഷ്ട്ര സര്‍ക്കാറിനും ഉദ്ധവ് താക്കറയ്ക്കും മുന്നില്‍ വെല്ലുവിളി ഉയര്‍ന്നത്. ഈ സാഹചര്യം പരിഗണിച്ചായിരുന്നു ഉദ്ധവ് താക്കറയെ എംഎല്‍സിയായി നിയമിക്കാന്‍ സര്‍ക്കാര്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്തത്. ഭരണഘടനയുടെ ആർട്ടിക്കിൾ 171 പ്രകാരം, സാഹിത്യം, ശാസ്ത്രം, കല, സഹകരണ പ്രസ്ഥാനം, സാമൂഹ്യ സേവനം എന്നീ മേഖലയില്‍ പ്രാഗല്‍ഭ്യം തെളിയിച്ചവരെ ഗവര്‍ണര്‍ക്ക് സഭയിലേക്ക് നാമനിര്‍ദേശം ചെയ്യാന്‍ സാധിക്കും.
മോദിയുമായി
ഈ ക്വാട്ടയില്‍ ഉള്‍പ്പെടുത്തി ഉദ്ധവിനെ കൗൺസിലിലേക്ക് നാമനിർദ്ദേശം ചെയ്യണമെന്നായിരുന്നു ഏപ്രിൽ 9 ന് ചേര്‍ന്ന സംസ്ഥാന മന്ത്രിസഭാ യോഗം ഗവര്‍ണറോട് ശുപാര്‍ശ ചെയ്തത്. എന്നാല്‍ ഈ ആവശ്യം ഗവര്‍ണര്‍ അംഗീകരിച്ചില്ല. നിലപാട് വ്യക്തമാക്കാന്‍ ഗവര്‍ണര്‍ തയ്യാറാവാതിരുന്നതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഉദ്ദവ് താക്കറെ ബന്ധപ്പെട്ടിരുന്നു.
തിരഞ്ഞെടുപ്പ് നടത്തണം
കോവിഡ് പ്രതിസന്ധി നിലനില്‍ക്കുന്ന നിര്‍ണായക ഘട്ടത്തില്‍ രാഷ്ട്രീയ അസ്ഥിരതക്കുള്ള പ്രാപ്തി സംസ്ഥാനത്തിനില്ലെന്നും ഇത് ഒഴിവാക്കണമെന്ന് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഫോണില്‍ ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് നിയമസഭ കൗണ്‍സിലിലേക്ക് തിരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണ്ണര്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കത്ത് നല്‍കുന്നത്.
മെയ് 27 ന് മുമ്പ്
ഗവര്‍ണ്ണറുടെ കത്ത് വന്നതിന് പിന്നാലെ നിയമസഭാ കൗണ്‍സിലിലേക്കുള്ള തിരഞ്ഞെടുപ്പ് മെയ് 27 ന് മുമ്പ് നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ വെള്ളിയാഴ്ചത്തെ യോഗത്തിലാണ് നിര്‍ണ്ണായക തീരുമാനം ഉണ്ടായത്. തിരഞ്ഞെടുപ്പ് തീയ്യതി സംബന്ധിച്ച് വിജ്ഞാപനം പിന്നീട് പ്രസിദ്ധീകരിക്കും.
9 സീറ്റുകളിലേക്ക്
തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനത്തെ മഹാ വികാസ് അഘാഡി സര്‍ക്കാര്‍ സ്വാഗതം ചെയ്തു. 9 സീറ്റുകളിലേക്ക് മഹാരാഷ്ട്രയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഏപ്രില്‍ 24 നാണ് ഈ സീറ്റുകളിലെ അംഗത്തിന്‍റെ കാലാവധി അവസാനിച്ചത്. ബിജെപി-3, എന്‍സിപി-3 കോണ്‍ഗ്രസ്-1, ശിവസേന എന്നിങ്ങനെയാണ് ഒഴിവ് വന്ന സീറ്റുകള്‍.
6 സീറ്റില്‍
തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ 9 ല്‍ 6 സീറ്റില്‍ വിജയിക്കാനുള്ള അഗംബലം തങ്ങള്‍ക്കുണ്ടെന്നാണ് മഹാവികാസ് അഘാഡി കക്ഷികള്‍ അഭിപ്രായപ്പെടുന്നത്. 169 അംഗങ്ങളാണ് സര്‍ക്കാര്‍ പക്ഷത്ത് ഉള്ളത്. ശിവസേന (56), എന്‍സിപി (54), കോണ്‍ഗ്രസ് (44) സ്വതന്ത്രര്‍ (5), പ്രാദേശിക കക്ഷികള്‍ (10) എന്നിങ്ങനെയാണ് സര്‍ക്കാര്‍ പക്ഷത്തെ അംഗബലം.
പ്രതിപക്ഷത്ത്
പ്രതിപക്ഷത്ത് ബിജെപിയുടെ കൂടെ 115 പേരാണ് ഉള്ളത് (ബിജെപി 105, സ്വതന്ത്രര്‍ 8, ആര്‍എസ്പി 1, ജെഎസ്എസ് 1). ഇതിന് പുറമെ എഐഎംഐഎം 1, സിപിഎം 1, എംഎന്‍സ് 1 എന്നിവരും മഹാരാഷ്ട്ര നിയമസഭയിലുണ്ട്. വിജയമുറപ്പുള്ള ആറ് സീറ്റുകളില്‍ ശിവസേന 2, കോണ്‍ഗ്രസ് 2, എന്‍സിപി രണ്ട് എന്നിങ്ങനെയായിരിക്കും മത്സരിക്കുക.
29 വോട്ട്
ഒരു സ്ഥാനാര്‍ത്ഥിക്ക് വിജയിക്കാന്‍ 29 വോട്ടുകളാണ് വേണ്ടത്. ആറാമത്തെ സീറ്റില്‍ വിജയം ഉറപ്പിക്കാന്‍ ബിജെപി ഇതര കക്ഷികളുടെ സഹായവും സര്‍ക്കാര്‍ പക്ഷം തേടിയേക്കും. ശിവസേനയുടെ ആദ്യ പ്രയോരിറ്റി സീറ്റില്‍ ഉദ്ദവ് താക്കറയാവും മത്സരിക്കുക. കക്ഷികള്‍ക്കിടയില്‍ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.
രണ്ട് സീറ്റ് വീതം
മഹാവികാസ് അഘാഡി സര്‍ക്കാറില്‍ അംഗമായ മൂന്ന് കക്ഷികള്‍ക്ക് രണ്ട് സീറ്റ് വീതം നേടാനാകുമെന്ന് സംസ്ഥാന കോൺഗ്രസ് മേധാവിയും റവന്യൂ മന്ത്രിയുമായ ബാലാസാഹേബ് തോറാത്ത് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടു. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് നേരത്തെ മാറ്റിവച്ചിരുന്ന തിരഞ്ഞെടുപ്പ് നടത്താൻ അനുവദിച്ചതിന് കേന്ദ്രസർക്കാരിനും തിരഞ്ഞെടുപ്പ് കമ്മീഷനും നന്ദി പറയുന്നുവെന്നായിരുന്ന ശിവസേന നേതാവ് സഞ്ജയ് റാവത്തിന്‍റെ പ്രതികരണം.
കിം ജോങ് ഉന്‍ ഇതാ ജീവനോടെയിരിക്കുന്നു; ചിത്രങ്ങള്‍ പുറത്ത് വിട്ട് കൊറിയ, ആവേശഭരിതരായി ജനം