കിടിലൻ നീക്കവുമായി കോൺഗ്രസ്; ഏക്നാഥ് ഗാഡ്സെയെ പാർട്ടിയിലേക്ക് ക്ഷണിച്ചു, വമ്പൻ ഓഫർ, ഞെട്ടി ബിജെപി
മുംബൈ; മഹാരാഷ്ട്രയിൽ അധികാരത്തിൽ നിന്ന് പുറത്തായത് മുതൽ ബിജെപിക്ക് കഷ്ടകാലമാണ്. നിയമസഭ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റ് നേടാനാകാത്തതും അധികാരം നഷ്ടമായതുമെല്ലാം പാർട്ടിയിൽ കടുത്ത ഭിന്നതയ്ക്കാണ് വഴിവെച്ചത്. ഏറ്റവും ഒടുവിലായി മഹാരാഷ്ട്ര നിയമ നിർമ്മാണ കൗൺസിലിലേക്കുള്ള തിരഞ്ഞെടുപ്പാണ് ബിജെപിക്കുള്ളിൽ പുതിയ പൊട്ടിത്തെറിക്ക് വഴിവെച്ചിരിക്കുകയാണ്.
സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ തഴയപ്പെട്ട മുതിർന്ന നേതാവ് ഏക്നാഥ് ഗാഡ്സെയാണ് പാർട്ടി നേതൃത്വത്തിനെതിരെ രംഗത്തെത്തിയത്. അതേസമയം ബിജെപിയിലെ ഭിന്നത മുതലെടുക്കാൻ കച്ച കെട്ടി രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ്.
പുതിയ പൊട്ടിത്തെറി
ഏപ്രിൽ 24 ന് കാലാവധി അവസാനിച്ച 9 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പാണ് നടക്കുന്നത്. അഞ്ച് സീറ്റുകളിൽ മഹാ വികാസ് അഘാഡി സഖ്യവും നാല് സീറ്റുകളിൽ ബിജെപിയും മത്സരിക്കുന്നത്. മുതിർന്ന നേതാക്കളെ ഒഴിവാക്കി നാല് സീറ്റുകളിലേക്കും പുതുമുഖങ്ങളെ മത്സരിപ്പിച്ചതാണ് ബിജെപിയിൽ പുതിയ പൊട്ടിത്തെറിക്ക് കാരണമായത്.
അതൃപ്തിയിൽ നേതാക്കൾ
മുതിർന്ന നേതാക്കളായ എക്നാഥ് ഗാഡ്സെ, പങ്കജ് മുണ്ടെ, ചന്ദ്രശേഖർ ഭവൻകുലെ എന്നീ നേതാക്കളെ ബിജെപി സ്ഥാനാർഥികളാക്കുമെന്നായിരുന്നു കണക്കാക്കപ്പെട്ടിരുന്നത്. എന്നാൽ പ്രവീൺ ദാത്‌കെ, അജിത് ഗോപ്ചേഡ്, ഗോപിചന്ദ് പടൽക്കർ, രഞ്ജിത് സിംഗ് മൊഹൈറ്റ് എന്നിവരെ മത്സരിപ്പിക്കാനാണ് ബിജെപി തിരുമാനിച്ചത്.
പരസ്യ വിമർശനവുമായി ഗാഡ്സെ
അതേസമയം നേതൃത്വത്തിന്റെ തിരുമാനത്തിനെതിരെ ഏക്നാഥ് ഗാഡ്സെ പരസ്യമായി തന്നെ രംഗത്തെത്തി. സീറ്റ് നൽകുമെന്ന് പറഞ്ഞ് തങ്ങളെ നേതൃത്വം കബിളിപ്പിച്ചുവെന്ന് ഗാഡ്സെ തുറന്നടിച്ചു. സംസ്ഥാനത്തുള്ള നാലോ അഞ്ചോ നേതാക്കൾ കേന്ദ്ര നേതൃത്വത്തെ തെറ്റിധരിപ്പിക്കുകയാണ്. പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ച മുതിർന്ന നേതാക്കളേയും പിന്നാക്ക വിഭാഗത്തിൽ നിന്നുള്ളവരേയും തഴയുകയാണെന്നും ഒരു മറാത്തി ചാനലിന് നൽകിയ അഭിമുഖത്തിൽ ഗാഡ്സെ പറഞ്ഞു.
ഫഡ്നാവിസിനെതിരെ വിമർശനം
മത്സരിപ്പിക്കാൻ കോൺഗ്രസ് തനിക്ക് ഓഫർ നൽകിയിരുന്നു. എന്നാൽ താൻ അതിനെ കുറിച്ച് ആലോചിച്ചില്ല. രാഷ്ട്രീയം കളിക്കണ്ട സമയമല്ലിത്.ബിജെപി അധ്യക്ഷനുമായി താൻ ഉടൻ ചർച്ച നടത്തും. ഭാവി കാര്യങ്ങൾ അതിന് ശേഷം തിരുമാനിക്കുമെന്നും ഗാഡ്സെ പറഞ്ഞു. മുൻ മുഖ്യമന്ത്രി ഫഡ്നാവിസിനെതിരേയും പാർട്ടി സംസ്ഥാന അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീലിനെതിരേയും ഗാഡ്സെ ആഞ്ഞടിച്ചു.
മറുപടിയുമായി പാട്ടീൽ
അതേസമയം ഗാഡ്സേയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി ചന്ദ്രകാന്ത് പാട്ടീൽ രംഗത്തെത്തിയതോടെ രാഷ്ട്രീയ ചർച്ചകൾ ചൂട് പിടിച്ചിരിക്കുകയാണ്. ഗാഡ്സെയ്ക്ക് അർഹമായതൊക്കെ ഇതിനോടകം ബിജെപി നൽകി കഴിഞ്ഞു. വേണമെങ്കിൽ ഇനി പാർട്ടിയുടെ കൺസൾട്ടന്റ് ആയി തുടരാമെന്നും പാട്ടീൽ പറഞ്ഞു.
എന്ത് യോഗ്യതയാണ് ഉള്ളത്
തന്റെ മകനും മരുമകൾക്കും ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് നൽകിയപ്പോൾ മറ്റുള്ള നേതാക്കളുടെ അവസരം ഗാഡ്സെ ഇല്ലാതാക്കിയതിനെ കുറിച്ച് എന്താണ് പറയാനുള്ളതെന്നും പാട്ടീൽ ചോദിച്ചു. അതേസമയം തന്റെ പ്രവർത്തന പാരമ്പര്യത്തെ ചോദ്യം ചെയ്യാനുള്ള എന്ത് യോഗ്യതയാണ് പാട്ടീലിന് ഉള്ളതെന്ന് ഗാഡ്സെ ചോദിച്ചു.
പിന്നാക്ക വിഭാഗത്തിനിടയിൽ
സംസ്ഥാനത്ത് ബിജെപിയെ പ്രതിനിധീകരിക്കാൻ ആരും തയ്യാറാകാത്ത സമയത്താണ് ഞാൻ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തുടങ്ങിയത്. എല്ലാവരും ബിജെപിയെ പരിഹസിക്കുന്ന സമയമായിരുന്നു അത്. സേട്ജിമാരുടേയും (വ്യാപാര സമൂഹം) ഭാട്ജിമാരുടേയം (ബ്രാഹ്മണരുടെ) പാർട്ടിയെന്നായിരുന്നു അന്ന് ബിജെപിയെ എല്ലാവരും പരിഹസിച്ചിരുന്നത്. തന്നെ പോലുള്ള എന്നെപ്പോലുള്ള നേതാക്കൾ അത് തിരുത്തി കുറിച്ചു. സംസ്ഥാനത്തൊട്ടാകെയുള്ള പിന്നാക്ക വിഭാഗത്തിനിടയിൽ പാർട്ടിയുടെ അടിത്തറ ഞങ്ങൾ വർധിപ്പിച്ചു, ഗാഡ്സെ പറഞ്ഞു.
ക്ഷണിച്ച് കോൺഗ്രസ്
അതിനിടെ ഇടഞ്ഞ് നിൽക്കുന്ന ഗാഡ്സെയെ പാർട്ടിയിലേക്ക് ക്ഷണിച്ച് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും മന്ത്രിയുമായ ബാലസാഹേബ് തോറത്ത് രംഗത്തെത്തി. കോൺഗ്രസിന്റെ പ്രത്യയശാസ്ത്രം അംഗീകരിച്ച് പ്രവർത്തിക്കാൻ തയ്യാറാണെങ്കിൽ ഗാഡ്സെയ്ക്ക് കോൺഗ്രസിലേക്ക് വരാമെന്ന് തോറത്ത് പറഞ്ഞു.
പ്രത്യയശാസ്ത്രം പിന്തുടരാൻ തയ്യാറായാൽ
ഗാഡ്സെ തന്റെ പഴയ സുഹൃത്താണ്. 1990 മുതൽ ഞങ്ങൾ നിയമസഭയിൽ ഒരുമിച്ചുണ്ടായിരുന്നു. അദ്ദേഹം പ്രതിപക്ഷത്തെ സമർത്ഥനായ നേതാവായിരുന്നു. ബഹുജന അടിത്തറയുള്ള നേതാവ് കൂടിയാണ്. കോൺഗ്രസിന്റെ പ്രത്യയശാസ്ത്രം അദ്ദേഹം അംഗീകരിക്കുകയാണെങ്കിൽ അദ്ദേഹത്തെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നു, തോറത്ത് പറഞ്ഞു.
ക്രോസ് വോട്ട് ചെയ്യുമെന്ന്
മഹാരാഷ്ട്ര നിയമ നിർമ്മാണ കൗൺസിലേക്കുള്ള തിരഞ്ഞെടുപ്പിന് തനിക്ക് കോൺഗ്രസ് ഒരു സീറ്റ് വാഗ്ദാനം ചെയ്തിരുന്നുവെന്ന് നേരത്തേ ഗാഡ്സെ പറഞ്ഞിരുന്നു. കോൺഗ്രസ് തന്നെ ക്ഷണിച്ചതാണ്. മത്സരിച്ചാൽ തന്റെ പക്ഷത്തുള്ള നേതാക്കൾ ക്രോസ് വോട്ട് ചെയ്യുമെന്ന് തന്നോട് പറഞ്ഞിരുന്നു. എന്നാൽ രാഷ്ട്രീയം കളിക്കാനുള്ള നേരമല്ലിതെന്നായിരുന്നു ഗാഡ്സെ പറഞ്ഞത്.
വിജയം ഉറപ്പിച്ച് മഹാവികാസ് സഖ്യം
9 സീറ്റിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.ബിജെപി-3, എന്‍സിപി-3 കോണ്‍ഗ്രസ്-1, ശിവസേന എന്നിങ്ങനെയാണ് ഒഴിവ് വന്ന സീറ്റുകള്‍. കോൺഗ്രസ് രണ്ട് സീറ്റുകളിൽ മത്സരിപ്പിക്കാൻ തിരുമാനിച്ചത് മാഹാവികാസ് അഘാഡി സഖ്യത്തിനുള്ളിൽ ആശങ്കകൾക്ക് വഴിവെച്ചിരുന്നെങ്കിലും പിന്നീട് ഒരാളെ കോൺഗ്രസ് പിൻവലിച്ചതോടെ അഞ്ച് സീറ്റുകളിലും വിജയം ഉറപ്പിച്ചിരിക്കുകയാണ് സഖ്യം.
ബിജെപിയോട് ഇടഞ്ഞ് ഏക്നാഥ് ഗാഡ്സേ;പാർട്ടി വിടും? നേതാക്കൾക്ക് മുന്നറിയിപ്പ്! ചങ്കിടിപ്പോടെ നേതൃത്വം