ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗനിര്‍ണയം നടത്തണമെന്ന് കേന്ദ്രം... പെണ്‍ഭ്രൂണഹത്യ കുറയ്ക്കാനോ?
ജയ്പൂര്‍: രാജ്യം ഇപ്പോഴും നേരിടുന്ന വലിയ വെല്ലുവിളികളില്‍ ഒന്നാണ് പെണ്‍ ഭ്രൂണഹത്യ. നിയമം മൂലം നിരോധിച്ചിട്ടുണ്ടെങ്കിലും പല സംസ്ഥാനങ്ങളിലും ഇത് വ്യാപകമാണ്. ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗ നിര്‍ണയം ഇക്കാരണം കൊണ്ട് തന്നെ ഇന്ത്യയില്‍ നിയമവിരുദ്ധമാണ്.
എന്നാല്‍ ഇരുപത് വര്‍ഷമായി നിലനില്‍ക്കുന്ന നിയമം പാടെ അട്ടിമറിയ്ക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നത്. ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗ നിര്‍ണയത്തിനുള്ള നിരോധനം എടുത്തുകളയാനൊരുങ്ങുകയണെന്ന് കേന്ദ്ര ശിശുക്ഷേമ മന്ത്രി മനേക ഗാന്ധി പറയുന്നു.
ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗനിര്‍ണയത്തിനുള്ള നിരോധനം നീക്കുക മാത്രമല്ല, അത് നിര്‍ബന്ധമാക്കാനാണ് സര്‍ക്കാരിന്റെ നീക്കം. ഇതുവഴി പെണ്‍ഭ്രൂണഹത്യ കുറയ്ക്കാനാകും എന്നാണ് മനേക ഗാന്ധി പറഞ്ഞിട്ടുള്ളത്.
ഭ്രൂണത്തിന്റെ ലിംഗ നിര്‍ണയം നടത്തി അതിന് നിര്‍ബന്ധമായും സര്‍ട്ടിഫിക്കറ്റ് നേടണം. ഇനി ഏതെങ്കിലും കാരണവശാല്‍ ഗര്‍ഭം അലസിപ്പിയ്ക്കുകയാണെങ്കില്‍ അതിനുള്ള കാരണം വ്യക്തമാക്കണം. അല്ലാതെ ഗര്‍ഭം അലസിപ്പിയ്ക്കുന്നതിന് കൂട്ടി നില്‍ക്കുന്ന ആരോഗ്യ പ്രവര്‍ത്തകരെ ശിക്ഷിച്ചതുകൊണ്ട് മാത്രം ഒരു കാര്യവും ഇല്ലെന്നും മനേക ഗാന്ധി പറഞ്ഞു.
വീടുകളില്‍ പ്രസവം നടക്കുന്നതാണ് കൂടുതല്‍ അപകടകരം എന്നാണ് മനേക ഗാന്ധിയുടെ പക്ഷം. ജനിയ്ക്കുന്നത് പെണ്‍കുഞ്ഞാണെങ്കില്‍ ആ കുഞ്ഞിന്റെ ജീവന്‍ അപകടത്തിലായേക്കാം. പുതിയ നിയമ വരുന്നതോടെ വീടുകളിലുള്ള പ്രസവം തന്നെ അവസാനിപ്പിയ്ക്കാന്‍ കഴിയുമെന്ന പ്രതീക്ഷയും മനേക ഗാന്ധി പങ്കുവച്ചു.