പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം കനക്കുന്നു, ബംഗാളിലെ മന്ത്രിക്ക് വിസ നിഷേധിച്ച് ബംഗ്ലാദേശ്
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ മന്ത്രിക്ക് വിസ നിഷേധിച്ച് ബംഗ്ലാദേശ് സർക്കാർ. മമതാ ബാനർജി സർക്കാരിലെ മന്ത്രിയും ജാമിയത്ത് ഉലമ ഹിന്ദ് നേതാവുമായ സിദ്ദിഖുള്ള ചൗധരിക്കാണ് ബംഗ്ലാദേശ് സർക്കാർ സന്ദർശനാനുമതി നിഷേധിച്ചിരിക്കുന്നത്.
അയോധ്യയിൽ ജെയ്ഷെ മുഹമ്മദ് ആക്രമണത്തിന് പദ്ധതിയിടുന്നതായി ഇന്റലിജൻസ് മുന്നറിയിപ്പ്, സുരക്ഷ ശക്തമാക്കി
വിസ അപേക്ഷയ്ക്കായുള്ള കൃത്യമായ നടപടിക്രമങ്ങൾ പാലിച്ചിട്ടും ബംഗ്ലാദേശ് അധികൃതർ വിസ നിഷേധിക്കുകയായിരുന്നുവെന്ന് ചൗധരി ആരോപിച്ചു. വിസ നൽകാത്തതിന് അധികൃതരുടെ ഭാഗത്തും നിന്നും യാതൊരു വിശദീകരണവും വന്നിട്ടില്ലെന്നും സിദ്ദിഖുള്ള ചൗധരി പറയുന്നു. ഡിസംബർ 26നാണ് മന്ത്രി ബംഗ്ലാദേശ് സന്ദർശനം നടത്താൻ തീരുമാനിച്ചിരുന്നത്.
ബംഗ്ലാദേശിലേക്ക് പോകാൻ ആഭ്യന്തര മന്ത്രാലയത്തിൽ നിന്നും അനുമതി ലഭിച്ചിരുന്നു. മുഖ്യമന്ത്രി മമതാ ബാനർജിക്കും സന്ദർശന വിവരം അറിയാമായിരുന്നു. എന്നാൽ അവസാന നിമിഷം യാത്ര റദ്ദാക്കേണ്ട സാഹചര്യമാണുണ്ടായതെന്നും സിദ്ദിഖുള്ള ചൗധരി കൂട്ടിച്ചേർത്തു. ബംഗ്ലാദേശിലെ സിൽഹെറ്റിൽ ഒരു മദ്രസയുടെ ശതാബ്ദിയാഘോഷങ്ങളിൽ പങ്കെടുക്കാനായിരുന്നു ചൗധരി ബംഗ്ലാദേശിലേക്ക് പോകാനിരുന്നത്. ഡിസംബർ 31നായിരുന്നു മടക്കയാത്ര തീരുമാനിച്ചിരുന്നത്.
നേരത്തെ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ ബംഗ്ലാദേശി വിദേശകാര്യ മന്ത്രിയും, ആഭ്യന്തര മന്ത്രിയും ഇന്ത്യാ സന്ദർശനം റദ്ദാക്കിയിരുന്നു. എസ്പ്ലനേഡിൽ നടന്ന റാലിയിൽ പൗരത്വ നിയമ ഭേദഗതി റദ്ദാക്കാതെ ആഭ്യന്തര മന്ത്രി അമിത് ഷാ സംസ്ഥാനത്തേയ്ക്ക് എത്തുകയാണെങ്കിൽ കൊൽക്കത്ത വിമാനത്താവളത്തിന് പുറത്തിറങ്ങാൻ അനുവദിക്കില്ലെന്ന് സിദ്ദിഖുള്ള ചൗധരി ഭീഷണി മുഴക്കിയിരുന്നു.