ഇടപാടുകാർക്ക് ആശ്വാസം; രണ്ട് ദിവസത്തെ ബാങ്ക് പണിമുടക്ക് പിൻവലിച്ചു, പ്രത്യേക സമിതി രൂപികരിക്കും
ദില്ലി: പൊതുമേഖലാ ബാങ്ക് ജീവനക്കാരുടെ സംയുക്ത യൂണിയൻ നടത്താനിരുന്ന ബാങ്ക് പണിമുടക്ക് പിൻവലിച്ചു. കേന്ദ്രസർക്കാരിന്റെ ബാങ്ക് ലയന തീരുമാനത്തിൽ പ്രതിഷേധിച്ചായിരുന്നു ജീവനക്കാർ പണിമുടക്ക് പ്രഖ്യാപിച്ചത്. ബാങ്ക് ലയനവുമായി ബന്ധപ്പെട്ടുണ്ടായ ആശങ്കകൾ പരിഹരിക്കുമെന്ന് ധനകാര്യ സെക്രട്ടറി രാജീവ് കുമാർ നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് പണിമുടക്ക് പിൻവലിച്ചത്.
കൂട്ടായെടുത്ത തിരുമാനത്തില്‍ ചിദംബരം മാത്രം കുറ്റക്കാരനാകുന്നത് എങ്ങനെ? ആഞ്ഞടിച്ച് മന്‍മോഹന്‍ സിംഗ്
നാല് ബാങ്ക് യൂണിയൻ പ്രതിനിധികൾ കഴിഞ്ഞ ദിവസം രാജീവ് കുമാറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് തീരുമാനം. ലയനവുമായി ബന്ധപ്പെട്ട് ബാങ്ക് ജീവനക്കാരുടെ ആശങ്കകൾ പരിഗണിക്കുന്നതിനായി പ്രത്യേക സമിതി രൂപികരിക്കുമെന്ന് സർക്കാരിൽ നിന്ന് ഉറപ്പ് ലഭിച്ചതായും യൂണിയൻ നേതാക്കൾ വ്യക്തമാക്കി.
10 പൊതുമേഖലാ ബാങ്കുകൾ ലയിപ്പിച്ച് നാല് വലിയ ബാങ്കുകളായി മാറ്റാനുള്ള നീക്കത്തിൽ പ്രതിഷേധിച്ചാണ് 26,27 തീയതികളിൽ ബാങ്ക് ജീവനക്കാരുടെ യൂണിയനുകൾ പണിമുടക്കിന് ആഹ്വാനം ചെയ്തത്. ബാങ്കുകളുടെ ഐഡന്റിറ്റി സംരക്ഷിതടക്കം ബാങ്ക് ലയനവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ബന്ധപ്പെട്ട എല്ലാവരെയും ഉൾപ്പെടുത്തി ഒരു കമ്മിറ്റി രൂപികരിക്കുന്നതിന് ധനകാര്യ സെക്രട്ടറി അനുകൂല നിലപാട് സ്വീകരിച്ചതിനാലാണ് സമരത്തിൽ നിന്നും പിന്മാറുന്നതെന്ന് ബാങ്ക് യൂണിയനുകളുടെ സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി.
ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് കോൺഫെഡറേഷൻ (എഐബിഒസി), ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷൻ (എഐബിഒഎ), ഇന്ത്യൻ നാഷണൽ ബാങ്ക് ഓഫീസേഴ്‌സ് കോൺഗ്രസ് (ഐഎൻബിഒസി), നാഷണൽ ഓർഗനൈസേഷൻ ഓഫ് ബാങ്ക് ഓഫീസേഴ്സ് എന്നീ സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നത്. കഴിഞ്ഞ ഓഗസ്റ്റ് 30നാണ് ധനമന്ത്രി നിർമല സീതാരാമൻ പൊതുമേഖലാ ബാങ്കുകളുടെ വൻ ലയനം പ്രഖ്യാപിച്ചത്.