ലൗ ജിഹാദ് ചെറുക്കാന്‍ മുസ്ലിങ്ങളെ വിലക്കുക: ബിജെപി എംഎല്‍എ
ഭോപ്പാല്‍: ലൗ ജിഹാദ് വിഷയം ബി ജെ പി വെറുതെ വിടാന്‍ തീരുമാനിച്ചിട്ടില്ല എന്ന് തോന്നുന്നു. യോഗി ആദിത്യനാഥിനും ആര്‍ എസ് എസ് നേതാക്കള്‍ക്കും പിന്നാലെ ബി ജെ പി എം എൽ എ യായ ഉഷാ താക്കൂറാണ് ലൗ ജിഹാദില്‍ വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയത്. ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ഗര്‍ബ ആഘോഷങ്ങളില്‍ നിന്നും മുസ്ലിങ്ങളെ നിരോധിക്കുക എന്നതാണ് ഉഷാ താക്കൂര്‍ ലൗ ജിഹാദ് തടയാന്‍ അവതരിപ്പിക്കുന്ന ആശയം.
ഗര്‍ബ ആഘോഷങ്ങള്‍ക്കിടെ ഓരോ വര്‍ഷവും ചുരുങ്ങിയത് നാല് ലക്ഷം ഹിന്ദു പെണ്‍കുട്ടികളെങ്കിലും മതംമാറ്റത്തിന് വിധേയരാകുന്നുണ്ട് എന്നാണ് ഉഷ താക്കൂര്‍ പറയുന്നത്. ഇത് സംബന്ധിച്ചുള്ള വിവരങ്ങളും എം എല്‍ എയുടെ പക്കലുണ്ടത്രെ. ഇത് തടയാന്‍ വേണ്ടി ബോധവല്‍ക്കരണ പരിപാടികള്‍ നടത്തും എന്നാണ് ഉഷ താക്കൂര്‍ പറയുന്നത്.
ഇന്‍ഡോറില്‍ നിന്നുള്ള ബി ജെ പി എം എല്‍ എയും പാര്‍ട്ടിയുടെ മധ്യപ്രദശ് വൈസ് പ്രസിഡണ്ടുമാണ് ഉഷ താക്കൂര്‍. തീവ്ര ഹിന്ദുത്വ നിലപാടുകള്‍ എടുക്കുന്നതില്‍ നേരത്തെ തന്നെ അവര്‍ പ്രശസ്തയുമാണ്. സ്വന്തം മണ്ഡലത്തിലെ ഗര്‍ബ സംഘാടകര്‍ക്ക് മുസ്ലിങ്ങളെ നിരോധിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് കത്തെഴുതാനിരിക്കുകയാണ് ഇവര്‍ എന്നാണ് റിപ്പോര്‍ട്ട്.
ഗുജറാത്തി ഡാന്‍സ് രൂപങ്ങള്‍ അവതരിപ്പിക്കുന്ന ഗര്‍ബ ആഘോഷം ഒക്ടോബര്‍ മാസത്തിലാണ് നടക്കുക. ആഘോഷത്തിനെത്തുന്ന ആളുകളുടെ വിവരങ്ങള്‍ വ്യക്തമായി ചോദിച്ചറിഞ്ഞതിന് ശേഷം മാത്രം പങ്കെടുക്കാന്‍ അനുവദിച്ചാല്‍ മതി എന്നാണ് ഉഷ താക്കൂര്‍ സംഘാടകരോട് ആവശ്യപ്പെടുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. ബി ജെ പി സര്‍ക്കാരാണ് മധ്യപ്രദേശ് ഭരിക്കുന്നത്. ഉഷ താക്കൂറിന്റെ പ്രസ്താവനയ്‌ക്കെതിരെ പ്രതിപക്ഷം വിമര്‍ശനവുമായി രംഗത്തെത്തി.