ബിബിസി ഡോക്യുമെന്ററി; കേന്ദ്രവിലക്ക് ചോദ്യം ചെയ്തുള്ള ഹര്‍ജി സ്വീകരിച്ച് സുപ്രീംകോടതി
കേന്ദ്ര സര്‍ക്കാരിന് എതിരെ നിശിത വിമര്‍ശനമുയര്‍ത്തിയാണ് പൊതുതാല്‍പര്യഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്
ന്യൂദല്‍ഹി: 2002 ലെ ഗുജറാത്ത് കലാപത്തെ കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററി 'ഇന്ത്യ: ദ മോദി ക്വസ്റ്റ്യന്‍' നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി. അഭിഭാഷകനായ എം എല്‍ ശര്‍മയാണ് സുപ്രീം കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
ഹര്‍ജി സുപ്രീംകോടതി ഫയലില്‍ സ്വീകരിച്ചിട്ടുണ്ട്. പൊതുതാല്‍പര്യ ഹര്‍ജിയില്‍ ഫെബ്രുവരി 6 ന് പരിഗണിക്കാം എന്നും സുപ്രീം കോടതി അറിയിച്ചിട്ടുണ്ട്. വാര്‍ത്താ വിതരണ മന്ത്രാലയം ജനുവരി 21 ന് പുറപ്പെടുവിച്ച ഡോക്യുമെന്ററി വിലക്കിയുള്ള ഉത്തരവ് ഭരണഘടനാവിരുദ്ധവും ഏകപക്ഷീയവുമാണ് എന്നാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19 (1) (2) പ്രകാരം ഉറപ്പ് നല്‍കുന്ന മൗലികാവകാശമായ മാധ്യമസ്വാതന്ത്ര്യം വെട്ടിക്കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാരിന് എങ്ങനെയാണ് സാധിക്കുക എന്നാണ് ഹര്‍ജിയില്‍ എം എല്‍ ശര്‍മ ചോദിക്കുന്നത്. ആര്‍ട്ടിക്കിള്‍ 352 പ്രകാരം രാഷ്ട്രപതി പ്രഖ്യാപിച്ച അടിയന്തരാവസ്ഥ കൂടാതെ, കേന്ദ്ര സര്‍ക്കാരിന് അടിയന്തര വ്യവസ്ഥകള്‍ നടപ്പിലാക്കാന്‍ എങ്ങനെയാണ് സാധിക്കുക എന്നും ഹര്‍ജിയില്‍ ചോദിക്കുന്നു.
'ത്രിപുരയിൽ ഓപ്പറേഷൻ താമര', ഐപിഎഫ്ടി നേതാക്കൾ ഫോണെടുക്കുന്നില്ലെന്ന് തിപ്ര മോത്ത
രണ്ട് ഭാഗങ്ങളിലായി ബിബിസി സംപ്രേഷണം ചെയ്ത ഡോക്യുമെന്ററി പരിശോധിക്കണം എന്നും അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുടെ സര്‍ക്കാരിന്റെ കാലത്ത് നടന്ന 2002 ലെ ഗുജറാത്ത് കലാപത്തില്‍ നേരിട്ടും അല്ലാതെയും ഉത്തരവാദികളായ വ്യക്തികള്‍ക്കെതിരെ നടപടിയെടുക്കണം എന്നും പൊതുതാല്‍പര്യ ഹര്‍ജിയില്‍ പറയുന്നു. തന്റെ പൊതുതാല്‍പര്യ ഹര്‍ജിയില്‍ താന്‍ ഭരണഘടനാപരമായ ചോദ്യമാണ് ഉന്നയിച്ചിരിക്കുന്നതെന്നും എം എല്‍ ശര്‍മ വ്യക്തമാക്കി.
2002ലെ ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള വാര്‍ത്തകളും വസ്തുതകളും റിപ്പോര്‍ട്ടുകളും കാണാന്‍ ആര്‍ട്ടിക്കിള്‍ 19 (1) (2) പ്രകാരം പൗരന്മാര്‍ക്ക് അവകാശമുണ്ടോ ഇല്ലയോ എന്ന് സുപ്രീം കോടതി തീരുമാനിക്കണം എന്നും എം എല്‍ ശര്‍മ്മ കൂട്ടിച്ചേര്‍ത്തു. രേഖപ്പെടുത്തപ്പെട്ട നിരവധി യാഥാര്‍ത്ഥ്യങ്ങളും തെളിവുകളും ബിബിസി ഡോക്യുമെന്ററിയില്‍ ഉണ്ടെന്നും കലാപ ഇരകള്‍ക്ക് നീതി ലഭിക്കുന്നതിന് ഇതിനെ ആശ്രയിക്കണം എന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.
ജെഡിഎസ് ബിജെപി പാളയത്തിലേക്കോ?: തന്ത്രം മാറ്റി കോണ്‍ഗ്രസ്, കരുക്കള്‍ നീക്കി ഡികെ
ജനുവരി 21 ന് ആണ് വിവാദ ബിബിസി ഡോക്യുമെന്ററി കേന്ദ്രസര്‍ക്കാര്‍ വിലക്കിയത്. 'ഇന്ത്യ: ദ മോദി ക്വസ്റ്റ്യന്‍' എന്ന ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട യൂട്യൂബ് വീഡിയോകളും ട്വിറ്റര്‍ പോസ്റ്റുകളും തടയുന്നതിന് കേന്ദ്രം നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട് എന്നാണ് വൃത്തങ്ങള്‍ പറഞ്ഞിരുന്നത്. ബിബിസി ഡോക്യുമെന്ററി വസ്തുനിഷ്ഠമല്ലാത്ത കാര്യങ്ങള്‍ ആണ് പ്രചരിപ്പിക്കുന്നത് എന്നാണ് സര്‍ക്കാര്‍ ആരോപിക്കുന്നത്.