കളിമാറി.. ബിസിസിഐ പ്രസിഡണ്ട് അനുരാഗ് താക്കൂറിന് 7 വര്‍ഷം ജയില്‍? പൂനം മഹാജന്‍ യുവമോര്‍ച്ച തലപ്പത്ത്!
കോടതിയെ തെറ്റിദ്ധരിപ്പിച്ചു എന്ന് കോടതി തന്നെ പറഞ്ഞതോടെ ഗുരുതരമായ ശിക്ഷാ നടപടികള്‍ നേരിടേണ്ടിവരും താക്കൂര്‍ ...
ദില്ലി: കളിക്കാരനല്ലെങ്കിലും ഇന്ത്യന്‍ ക്രിക്കറ്റിലെ അതികായനാണ് അനുരാഗ് താക്കൂര്‍. യുവമോര്‍ച്ചയുടെ ദേശീയ പ്രസിഡണ്ടായിട്ടാണ് താക്കൂര്‍ ശ്രദ്ധ പിടിച്ചുപറ്റിയത്. തീപ്പൊരി നേതാവായിരുന്നു അനുരാഗ് താക്കൂര്‍. ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയായിരുന്ന പ്രേം കുമാര്‍ ധുമാലിന്റെ മകനായ താക്കൂര്‍ വൈകാതെ ബി ജെ പിയുടെ പാര്‍ലമെന്റ് അംഗവുമായി. പിന്നാലെ ബി സി സി ഐ സെക്രട്ടറിയും പ്രസിഡണ്ടുമായി.
Read Also: 71കാരന്‍ മന്ത്രിയുടെ സെക്‌സ് ടേപ്പ് പുറത്ത്.. കഴിഞ്ഞില്ല, ഇന്ത്യ നടുങ്ങിയ 11സെക്‌സ് സ്‌കാന്‍ഡലുകള്‍! വരുൺ ഗാന്ധി മുതൽ കുഞ്ഞാലിക്കുട്ടി വരെ!!!
ഏതൊരു കയറ്റത്തിനും ഒരു ഇറക്കവും വേണമല്ലോ. താക്കൂറിന് ഇനി കുറച്ച് കാലം രാഹുര്‍ദശയാണ്. കോടതിയെ തെറ്റിദ്ധരിപ്പിച്ചു എന്ന് കോടതി തന്നെ പറഞ്ഞതോടെ ഗുരുതരമായ ശിക്ഷാ നടപടികള്‍ നേരിടേണ്ടിവരും താക്കൂര്‍ എന്ന കാര്യം ഒരുവശത്ത്. മറുവശത്ത്, യുവമോര്‍ച്ചയ്ക്ക് പുതിയ പ്രസിഡണ്ടിനെ തീരുമാനിച്ച് സേഫ് ഗെയിം കളിക്കുകയാണ് ബി ജെ പി. അന്തരിച്ച പ്രമുഖ നേതാവ് പ്രമോദ് മഹാജന്റെ മകള്‍ പൂനം മഹാജനാണ് താക്കൂറിന് പകരമെത്തുന്നത്.
അനുരാഗ് താക്കൂറിനെതിരെ കോടതി
സത്യവാങ്മൂലത്തില്‍ തെറ്റായ വിവരം നല്‍കി ബി സി സി ഐ പ്രസിഡണ്ട് അനുരാഗ് താക്കൂര്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചു എന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുള്ളത്. ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന കുറ്റമാണിത്. അനുരാഗ് താക്കൂര്‍ ശിക്ഷാനടപടി നേരിടേണ്ടിവരും എന്നാണ് സുപ്രീം കോടതി നല്‍കുന്ന സൂചന.
ക്ഷമ പറഞ്ഞ് താക്കൂര്‍
തെറ്റായ സത്യവാങ്മൂലം നല്‍കി എന്ന കാര്യം അനുരാഗ് താക്കൂറും സമ്മതിച്ചിട്ടുണ്ട്. കുറ്റം ഏറ്റുപറഞ്ഞ താക്കൂര്‍ കോടതിയില്‍ ക്ഷമാപണം നടത്തുകയും ചെയ്തു. എന്നാല്‍ ഇത് കൂട്ടാക്കാന്‍ കോടതി തയ്യാറായില്ല. അനുരാഗ് താക്കൂറിന് ബി സി സി ഐ പ്രസിഡണ്ട് സ്ഥാനം നഷ്ടപ്പെടാനിടയുണ്ട്. താക്കൂറിനെ ബിസിസിഐ പ്രസിഡണ്ട് സ്ഥാനത്തുനിന്ന് നീക്കണമെന്ന് അമിക്കസ് ക്യൂറി ആവശ്യപ്പെട്ടിട്ടുണ്ട്.
ബിസിസിഐക്ക് പകരം
അതേസമയം കോടതിയുമായി നിരന്തരം കൊമ്പുകോര്‍ത്തുകൊണ്ടിരിക്കുന്ന ബി സി സി ഐയ്ക്ക് പകരം മറ്റൊരു സമിതിയെ നിയോഗിക്കാനുളള സാധ്യതയും സുപ്രീം കോടതി പരിഗണിക്കുന്നുണ്ട്. സമിതി അംഗങ്ങള്‍ ആരൊക്കെയായിരിക്കണം എന്ന പട്ടിക സമര്‍പ്പിക്കാന്‍ സുപ്രീം കോടതി ലോധ കമ്മിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പണി വന്ന വഴി
ഐ സി സി സി ഇ ഒ ഡേവിഡ് റിച്ചാര്‍ഡ്സണുമായി നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ ഒരു സ്വകാര്യ സത്യവാങ്മൂലത്തില്‍ ഫയല്‍ ചെയ്യാന്‍ താക്കൂറിനോട് കഴിഞ്ഞ ഒക്ടോബറില്‍ സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. ലോധ കമ്മിറ്റി ശുപാര്‍ശകളുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചയുടെ വിഷയങ്ങളായിരുന്നു ഇത്. ഇതുമായി ബന്ധപ്പെട്ട വാദം കേള്‍ക്കവേയാണ് സുപ്രിം കോടതി താക്കൂറിനെതിരെ വിമര്‍ശം ഉന്നയിച്ചത്.
യുവമോര്‍ച്ച തലപ്പത്ത് നിന്നും മാറ്റി
സുപ്രീം കോടതിയില്‍ അനുരാഗ് താക്കൂറിനെതിരെ കടുത്ത നീക്കങ്ങള്‍ നടക്കുന്ന സമയത്ത് തന്നെയാണ് ബി ജെ പി യുവജന സംഘടനയായ യുവമോര്‍ച്ചയുടെ പ്രസിഡണ്ട് സ്ഥാനത്ത് നിന്നും താക്കൂറിനെ മാറ്റിയത്. മഹാരാഷ്ട്രയില്‍ നിന്നുള്ള പൂനം മഹാജന്‍ എം പിയാണ് പുതിയ യുവമോര്‍ച്ച പ്രസിഡണ്ട്. ബി ജെ പി അധ്യക്ഷന്‍ അമിത് ഷായാണ് പുതിയ പ്രസിഡണ്ടിനെ പ്രഖ്യാപിച്ചത്
പ്രമോദ് മഹാജന്റെ മകള്‍
വാജ്‌പേയ് മന്ത്രിസഭയില്‍ അംഗമായിരുന്ന പ്രമോദ് മഹാജന്റെ മകളാണ് പൂനം മഹാജന്‍. മുംബൈ നോര്‍ത്ത് സെന്‍ട്രലില്‍നിന്നുള്ള പാര്‍ലമെന്റംഗമാണ് പൂനം മഹാജന്‍. ആറ് വര്‍ഷത്തിന് ശേഷമാണ് യുവമോര്‍ച്ചയ്ക്ക് പുതിയ പ്രസിഡണ്ടിനെ ലഭിക്കുന്നത് എന്ന പ്രത്യേകതയും ഉണ്ട്.