സ്വയം മാറിയില്ലെങ്കില്‍ മാറ്റത്തിന് തയ്യാറാവുക: എംപിമാർക്ക് മുന്നറിയിപ്പുമായി നരേന്ദ്ര മോദി
ദില്ലി: ബി ജെ പി എംപിമാര്‍ക്ക് താക്കീതുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പാര്‍ലമെന്റിലെ ഹാജര്‍ നില, മണ്ഡലത്തിലെ പ്രവര്‍ത്തനം എന്നിവ ചൂണ്ടിക്കാണിച്ചാണ് എംപിമാരെ പ്രധാനമന്ത്രി താക്കീത് ചെയ്തത്. സ്വയം വിലയിരുത്തി പ്രവര്‍ത്തിക്കാന്‍ എംപിമാർ തയ്യാറാവണം. അതിന് തയ്യാറാവുന്നില്ലെങ്കില്‍ മാറ്റത്തിന് തയ്യാറെടുത്തുകൊള്ളാനും അദ്ദേഹം എം.പിമാരെ ഓര്‍മിപ്പിച്ചു. അംബേദ്കര്‍ സെന്ററില്‍ നടന്ന ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എംപിമാരോടും മന്ത്രിമാരോടും അച്ചടക്കവും കൃത്യനിഷ്ഠയും സമയം തെറ്റി സംസാരിക്കരുതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. "ദയവായി പാർലമെന്റിലും യോഗങ്ങളിലും പതിവായി പങ്കെടുക്കുക. കുട്ടികളെപ്പോലെ ഈ വിഷയത്തിൽ ഞാൻ തുടർച്ചയായി സമ്മർദ്ദം ചെലുത്തുന്നത് നല്ലതല്ല നിങ്ങൾ സ്വയം മാറിയില്ലെങ്കിൽ തക്കസമയത്ത് മാറ്റങ്ങൾ ഉണ്ടാകും," പ്രധാനമന്ത്രി പറഞ്ഞു.

ആഭ്യന്തര മന്ത്രി അമിത് ഷാ, വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ, വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി എന്നിവർ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കള്‍ പങ്കെടുത്ത യോഗത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം.
ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയും യോഗത്തിലുണ്ടായിരുന്നു. ശനിയാഴ്ച നാഗാലാൻഡിലെ മോൺ ജില്ലയിൽ നടന്ന സൈനിക ഓപ്പറേഷനിൽ 14 സിവിലിയൻമാർ കൊല്ലപ്പെട്ടതുൾപ്പെടെ വിവിധ വിഷയങ്ങളിൽ ഭരണകക്ഷിയെ പ്രതിരോധത്തിലാക്കിക്കൊണ്ട് പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ പ്രതിപക്ഷം വിമർശനം ശക്തമാക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ് എന്നതും ശ്രദ്ധേയമാണ്.
12 പ്രതിപക്ഷ എംപിമാരെ സസ്‌പെൻഡ് ചെയ്തതിലും സർക്കാർ ശക്തമായ വിമർശനമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ സമ്മേളനത്തിന്റെ അവസാന ദിവസത്തെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു എളമരം കരീം, ബിനോയ് വിശ്വം എന്നിവരുള്‍പ്പടേയുള്ള എംപിമാർ സസ്പെന്ഡ് ചെയ്യപ്പെട്ടത്. ക്ഷമ ചോദിച്ചാല്‍ നടപടി പിന്‍വലിക്കാമെന്നാണ് സർക്കാർ നിലപാട്. എന്നാല്‍ ഇതിനെ എംപിമാർ തള്ളി.
പ്രതിപക്ഷം പ്രതിഷേധം തുടരുന്ന സാഹചര്യത്തില്‍ ലോക്‌സഭയും രാജ്യസഭയും ഇന്ന് നിര്‍ത്തിവെക്കേണ്ടി വന്നു. നാളെ ഒരേ സ്വഭാവമുള്ള രാജ്യസഭയിലെ പ്രതിപക്ഷ കക്ഷികളെല്ലാം സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എംപിമാര്‍ക്കൊപ്പം ധര്‍ണയിരിക്കും. ഗാന്ധി പ്രതിമയ്ക്ക് മുന്നിലാണ് സമരം. അതേസമയം, കര്‍ഷക സമരത്തില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബത്തിന് നഷ്ടപരിഹാരം അനുവദിക്കുന്ന കാര്യം വയനാട് എംപി രാഹുല്‍ ഗാന്ധി ഇന്ന് വീണ്ടും സഭയില്‍ ഉന്നയിച്ചു. മരിച്ച കര്‍ഷകരുടെ കുടുംബത്തിന് നഷ്ടപരിഹാരവും തൊഴിലും നല്‍കണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications