നാല് മാസത്തോളം അനുഭവിച്ചു, മതിപ്പ് പോയി, ബിജെപിയിലേക്ക് പോയ കോണ്‍ഗ്രസ് എംഎല്‍എ
ബെംഗശൂരു: കര്‍ണാടകത്തില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന 15 മണ്ഡലങ്ങളില്‍ എട്ടിടത്തും ബിജെപിയാണ് ലീഡ് ചെയ്യുന്നത്. ഫലം ബിജെപിക്ക് അനുകൂലമായാലും ഇല്ലേങ്കിലും കര്‍ണാടകത്തില്‍ വലിയ രാഷ്ട്രീയ അട്ടിമറികള്‍ക്ക് വേദിയൊരുങ്ങുമെന്നാണ് കണക്കാക്കപ്പെടുന്നത്. വിധി അനുകൂലമായല്‍ ബിജെപിയിലേക്ക് കൂടുതല്‍ പ്രതിപക്ഷ എംഎല്‍എമാര്‍ മറുകണ്ടം ചാടുമെന്നാണ് വെളിപ്പെടുത്തല്‍.
എന്നാല്‍ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേരാന്‍ ഒരുങ്ങുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയാണ് സഖ്യസര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച് ബിജെപിയിലേക്ക് പോയ കോണ്‍ഗ്രസ് എംഎല്‍എ എസ്ടി സോമശേഖര്‍.
ബിജെപിക്ക് അനുകൂലം
17 കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാര്‍ സഖ്യസര്‍ക്കാരിന് പാലം വലിച്ച് ബിജെപിയെ പിന്തുണച്ചതോടെയാണ് കര്‍ണാടകത്തില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. സര്‍ക്കാരിന്‍റെ ഭാവി തന്നെ നിശ്ചയിക്കപ്പെടുന്ന തിരഞ്ഞെടുപ്പാണെന്നതിനാല്‍ ബിജെപിയെ സംബന്ധിച്ച് നിര്‍ണായകമാണ്. എക്സിറ്റ് പോള്‍ ഫലങ്ങള്‍ ശരിവെച്ച് ആദ്യ ഫലം ബിജെപിക്ക് അനുകൂലമാണ്.
11 പേര്‍ ചാടും
തിരഞ്ഞെടുപ്പ് ഫലത്തിന്‍റെ അടിസ്ഥാനത്തില്‍ ബിജെപിയിലേക്ക് ഇനിയും കൂടുമാറ്റങ്ങള്‍ ഉണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. 11 കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാര്‍ ബിജെപിയുമായി ബന്ധം പുലര്‍ത്തുന്നുണ്ടെന്ന് വ്യക്തമാക്കുകയാണ് ബിജെപിയിലേക്ക് പോയ വിമത എംഎല്‍എ എസ് ടി സോമശേഖര്‍.
രണ്ട് വട്ടം ആലോചിക്കണം
7 ജെഡിഎസ് എംഎല്‍എമാരും 4 കോണ്‍ഗ്രസ് എംഎല്‍എമാരുമാണ് ബിജെപിയില്‍ ചേരാന്‍ ഒരുങ്ങുന്നത്. എന്നാല്‍ പാര്‍ട്ടി വിടാന്‍ തയ്യാറാവുന്നവര്‍ രണ്ട് വട്ടം ആലോചിക്കണമെന്ന നിര്‍ദ്ദേശമാണ് സോമശേഖര്‍ നല്‍കുന്നത്. ഞങ്ങള്‍ അനുഭവിച്ചത് നാല് മാസത്തോസമാണ്, സോമശേഖര്‍ പറഞ്ഞു.
മതിപ്പ് നഷ്ടപ്പെട്ടു
ജനങ്ങള്‍ക്കിടയിലുള്ള മതിപ്പ് ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടു. ഞങ്ങള്‍ അനുഭവിച്ചത് കണ്ട് പഠിക്കണം. ഇതിന് തയ്യാറല്ലേങ്കില്‍ രാജിവെയ്ക്കരുത്, സോമശേഖര്‍ പറഞ്ഞു. യശ്വന്ത്പൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാണ് സോമശേഖര്‍. അതേസമയം സോമശേഖറിനൊപ്പം പാര്‍ട്ടി വിട്ട എംഎല്‍എമാരില്‍ പലരും കോണ്‍ഗ്രസ്-ജെഡിഎസ് ക്യാമ്പിലേക്ക് മടങ്ങിവരാന്‍ ആഗ്രഹം പ്രകടിപ്പിക്കുന്നുണ്ട്.
തലവേദന ഒഴിയില്ല
അതിനിടെ വോട്ടെണ്ണല്‍ പുരോമിക്കവെ കാര്യങ്ങള്‍ ബിജെപിക്ക് അനുകൂലമാണ്. കോണ്‍ഗ്രസ് രണ്ട് സീറ്റുകളിലും ജെഡിഎസ് ഒരു സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്. അതേസമയം ഫലം അനുകൂലമായാലും യെഡിയൂരപ്പയെ സംബന്ധിച്ച് രാഷ്ട്രീയ തലവേദന ഒഴിഞ്ഞേക്കില്ല.
സമുദായ സമവാക്യം
16 സ്ഥാനങ്ങളാണ് ഇപ്പോള്‍ മന്ത്രിസഭയില്‍ ഒഴിച്ചിട്ടിരിക്കുന്നത്. ജയിച്ച് വരുന്ന വിമതരില്‍ പലരേയും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്. ആഭ്യന്തര മന്ത്രി പദം അടക്കം വിമത നേതാക്കള്‍ക്ക് നല്‍കിയേക്കുമെന്നാണ് സൂചന. അങ്ങനെയെങ്കില്‍ പ്രബല സമുദായങ്ങളായ വൊക്കാലിംഗക്കാരും ലിംഗായത്ത് വിഭാഗവും കുറുബ വിഭാഗവും മന്ത്രി സ്ഥാനത്തിനായി ആവശ്യം ഉന്നയിച്ചേക്കും.
മന്ത്രിസഭയില്‍
നിലവില്‍ 8 ലിംഗായത്ത് നേതാക്കളും 3 വൊക്കാലിംഗ വിഭാഗക്കാരും 3 എസ്സി വിഭാഗക്കാരും ഒരു കുറബ അംഗവുമാണ് മന്ത്രിസഭയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. മന്ത്രിസഭ പുനസംഘടന നടത്തുമ്പോള്‍ വിമത നേതാക്കളായ 3 വീതം ലിംഗായത്ത്,വൊക്കാലിംഗ വിഭാഗക്കാര്‍ക്കും രണ്ട് കുറുബ നേതാക്കള്‍ക്കും മന്ത്രിസഭയില്‍ ഇടംലഭിക്കും.
കൂടുതല്‍ രാജി
ഇതോടെ മന്ത്രിസഭയിലെ ലിംഗായത്ത് വിഭാഗക്കാരുടെ എണ്ണം 11 ആകും. വൊക്കാലിംഗ വിഭാഗത്തിന്‍റെ എണ്ണം 6 ഉം. കുറുബ വിഭാഗത്തില്‍ നിന്ന് 4 നേതാക്കളും.ഇതോടെ കൂടുതല്‍ നേതാക്കള്‍ക്ക് പ്രാതിനിധ്യം വേണമെന്ന ആവശ്യം സമുദായങ്ങള്‍ ഉന്നയിക്കും. ഇത് യെഡ്ഡിക്ക് കൂടുതല്‍ തലവേദന സൃഷ്ടിച്ചേക്കും. വിമതരെ കൂടുതലായി പരിഗണിച്ചാല്‍ ബിജെപിയില്‍ കൂടുതല്‍ രാജിയുണ്ടായേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.