ബലാക്കോട്ടിൽ കൊല്ലപ്പെട്ട ഭീകരരെ ജെയ്ഷെ മദ്രസയുടെ മുറ്റത്ത് തന്നെ കുഴിച്ച് മൂടി! തെളിവുമായി ചാനൽ
ദില്ലി: ഫെബ്രുവരി 26ന് ബലാക്കോട്ടില്‍ ഇന്ത്യ തകര്‍ത്തത് ജെയ്ഷെ മുഹമ്മദിന്റെ ഭീകരക്യാംപ് ആണോ അതോ പൈന്മരക്കാടുകള് ആണോ? വ്യോമസേനയുടെ മിന്നലാക്രമണത്തിന് പിന്നാലെ വിവിധ കോണുകളില്‍ നിന്നായി ഉയരുന്ന ചോദ്യമാണിത്. എത്ര ഭീകരര്‍ കൊല്ലപ്പെട്ടു എന്നതിന്റെ കണക്ക് ഇതുവരെ പുറത്ത് വന്നിട്ടില്ല.
ആരും ബലാക്കോട്ടില്‍ കൊല്ലപ്പെട്ടിട്ടില്ല എന്ന് പാകിസ്താനും ചില അന്താരാഷ്ട്ര മാധ്യമങ്ങളും വാദിക്കുന്നു. ജയ്ഷെ മദ്രസയ്ക്ക് കേടുപാടൊന്നും സംഭവിച്ചിട്ടില്ല എന്ന് തെളിയിക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. എന്നാല്‍ ജെയ്ഷെ കേന്ദ്രം തകര്‍ന്നു എന്നതും ഭീകരവാദികള്‍ കൊല്ലപ്പെട്ടു എന്നും തെളിയിക്കുന്ന ദൃശ്യം പുറത്ത് വിട്ടിരിക്കുകയാണ് അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവി.
ഇന്ത്യയുടെ തിരിച്ചടി
പുല്‍വാമയില്‍ 40 സിആര്‍പിഎഫ് ജവാന്മാരുടെ ജീവനെടുത്ത ചാവേര്‍ ആക്രമണത്തിന് മറുപടി ആയാണ് ഇന്ത്യ പാകിസ്താനില്‍ മിന്നലാക്രമണം നടത്തിയത്. ബലാക്കോട്ടിലുളള ജെയ്ഷെ മുഹമ്മദിന്റെ തീവ്രവാദ പരിശീല കേന്ദ്രത്തിന് നേരെ ആയിരുന്നു ഇന്ത്യന്‍ വ്യോമസേനയുടെ ആക്രമണം.
നിരവധി ചോദ്യങ്ങൾ
മുന്നൂറിലധികം തീവ്രവാദികള്‍ കൊല്ലപ്പെട്ടു എന്നാണ് പിന്നാലെ വാര്‍ത്തകള്‍ വന്നത്. അല്‍ജസീറ അടക്കമുളള അന്താരാഷ്ട്ര മാധ്യമങ്ങള്‍ ബലാക്കോട്ട് സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് ചെയ്തത് ജെയ്ഷെ കേന്ദ്രം തകര്‍ന്നിട്ടില്ല എന്നും ആരും കൊല്ലപ്പെട്ടിട്ടില്ല എന്നുമാണ്. ഇതോടെ കേന്ദ്ര സര്‍ക്കാരിന് നേരെ ചോദ്യങ്ങള്‍ ഉയര്‍ന്നു.
തെളിവുമായി ചാനൽ
ബലാക്കോട്ടിലെ ജെയ്ഷെ കേന്ദ്രത്തിന് കുഴപ്പമൊന്നും സംഭവിച്ചിട്ടില്ല എന്ന് വ്യക്തമാക്കുന്ന സാറ്റലൈറ്റ് ചിത്രവും അതിനിടെ പുറത്ത് വന്നു. മദ്രസയിലെ കെട്ടിടങ്ങള്‍ അതുപോലെ തന്നെ ഉണ്ടെന്നും റോയിട്ടേഴ്സ് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ റിപ്പബ്ലിക് ചാനല്‍ പുറത്ത് വിട്ട ചിത്രങ്ങള്‍ പറയുന്നത് മറ്റൊന്നാണ്.
ആക്രമണത്തിന് മുൻപും ശേഷവും
ജെയ്ഷെ മുഹമ്മദ് കേന്ദ്രം ഇന്ത്യ ആക്രമിക്കുന്നതിന് മുന്‍പും ശേഷവും ഉളള സാറ്റലൈറ്റ് ചിത്രങ്ങളാണ് റിപ്പബ്ലിക് പുറത്ത് വിട്ടിരിക്കുന്നത്. ഈ ചിത്രങ്ങളില്‍ കെട്ടിടത്തിന് മാരകമായ കേടുപാട് ആക്രമണത്തിന് ശേഷം സംഭവിച്ചിട്ടുണ്ട് എന്ന് തെളിയിക്കാന്‍ പോന്നവയാണ്.
ചിത്രത്തിൽ കാണുന്നത്
ആക്രമണത്തിന് മുന്പുളള ചിത്രത്തില്‍ ജെയ്ഷെ കേന്ദ്രത്തിലെ പ്രധാന കെട്ടിടവും മുന്നിലുളള വലിയ മൈതാനവും വ്യക്തമായി കാണാം. താല്‍ക്കാലിക റൂഫ് ഇട്ടിരിക്കുന്നതാണ് പ്രധാന കെട്ടിടം. കെട്ടിടത്തിന്റെ വടക്ക് ഭാഗവും ചിത്രത്തില്‍ വ്യക്തമായി കാണാം.
കെട്ടിടം തകർന്നിട്ടുണ്ട്
ആക്രമണത്തിന് ശേഷമുളള ചിത്രത്തില്‍ ഇന്ത്യ നിക്ഷേപിച്ച സ്പൈസ്-2000 ബോംബുകള്‍ പതിച്ചതിന്റെ വ്യക്തമായ അടയാളങ്ങള്‍ കെട്ടിടത്തില്‍ കാണാവുന്നതാണ്. മാത്രമല്ല രണ്ട് ചിത്രങ്ങളും താരതമ്യം ചെയ്യുമ്പോള്‍ ഒറ്റനോട്ടത്തില്‍ തന്നെ കെട്ടിടം തകര്‍ന്നിരിക്കുന്നതായും കാണാം.
മൈതാനത്ത് കുഴിച്ച് മൂടിയോ?
തീര്‍ന്നില്ല, ആദ്യത്തെ ചിത്രത്തില്‍ കെട്ടിടത്തിന് മുന്നിലുളള മൈതാനം ഒഴിഞ്ഞിരിക്കുന്നതായി കാണാം. എന്നാല്‍ ആക്രമണത്തിന് ശേഷമുളള ചിത്രത്തില്‍ മൈതാനത്ത് വലിയ മണ്‍കൂന കാണാം. കൊല്ലപ്പെട്ട ഭീകരരെ മൈതാനത്ത് തന്നെ പാക് സൈന്യം കുഴിച്ച് മൂടിയതാവാം എന്നാണ് റിപ്പബ്ലിക് ടിവി പറയുന്നത്.
മാധ്യമങ്ങളെ കടത്തി വിട്ടില്ല
മാത്രമല്ല ആക്രമണത്തിന് ശേഷമുളള ചിത്രത്തില്‍ പാക് സൈന്യത്തിന്റെ വാഹനങ്ങളും കാണാമെന്നും റിപ്പബ്ലിക് വാര്‍ത്തയില്‍ പറയുന്നു. ആക്രമണത്തിന് ശേഷം മാധ്യമങ്ങളെ ആരെയും ജെയ്ഷെ കേന്ദ്രത്തിലേക്ക് പാക് സൈന്യം കടത്തിയില്ല. പകരം പൈന്‍ മരക്കാടുകളാണ് കാട്ടിക്കൊടുത്തത് എന്നും ആക്ഷേപമുണ്ട്.
തെളിവുകൾ ഇല്ലാതാക്കിയോ
ഇന്ത്യയുടെ ആക്രമണത്തിന് പി്ന്നാലെ ആരും കൊല്ലപ്പെട്ടിട്ടില്ല എന്നും നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ല എന്നും തെളിയിക്കാന്‍ പാകിസ്താന് കെട്ടിടം നേരെയാക്കുകയും മൃതദേഹങ്ങള്‍ മാറ്റുകയും ചെയ്തതായി ആരോപണം ഉയര്‍ന്നിരുന്നു. സ്ഥലത്ത് നിന്നും 35 മൃതദേഹങ്ങള്‍ മാറ്റിയതായി നേരത്തെ പ്രദേശവാസി വെളിപ്പെടുത്തിയിരുന്നു.
പല വെളിപ്പെടുത്തലുകൾ
ജെയ്ഷെ കേന്ദ്രത്തില്‍ തന്നെയാണ് ആക്രമണം നടന്നത് എന്നതിന് തെളിവായി അവിടെ 300 മൊബൈല്‍ ഫോണുകള്‍ ആക്ടീവ് ആയിരുന്നു എന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നുണ്ട്. മാത്രമല്ല ജെയ്ഷെ മദ്രസയിലെ വിദ്യാര്‍ത്ഥിയുടെ വെളിപ്പെടുത്തലും ആക്രമണവും ആള്‍നാശവും ഉണ്ടായി എന്ന് മനസ്സിലാക്കാവുന്ന തരത്തിലുളളതായിരുന്നു.
അഭിനന്ദന്റെ വീഡിയോയ്ക്ക് അതേ നാണയത്തിൽ മറുപണി കൊടുത്ത് ഇന്ത്യ! ഇമ്രാൻ ഖാന്റെ വീഡിയോ വൈറൽ!