നിയമസഭയില്‍ പിന്തുണയ്ക്കും മുമ്പ് ശിവസേനക്ക് കൈകൊടുക്കാന്‍ കോണ്‍ഗ്രസ് സഖ്യം; മുംബൈയില്‍
മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണ ശ്രമങ്ങളുമായി എന്‍സിപി, കോണ്‍ഗ്രസ്, ശിവസേന കക്ഷികള്‍ മുന്നോട്ടു പോവുകയാണ്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ ഇന്ന് കൂടിക്കാഴ്ച്ച നടത്തുന്നുണ്ട്. പൊതുമിനിമം പരിപാടിയുടെ കരട് ഉള്‍പ്പടേയുള്ള കാര്യങ്ങള്‍ കൂടിക്കാഴ്ച്ചയില്‍ ചര്‍ച്ചയാവും.
ശിവസേനയുമായി സഖ്യം രൂപീകരിക്കുന്നതില്‍ എന്‍സിപിയും കോണ്‍ഗ്രസിന്‍റെ മഹാരാഷ്ട്ര ഘടകവും അനുകൂലമാണെങ്കിലും ഐസിസി ഇതുവരെ അന്തിമ തീരുമാനം വ്യക്തമാക്കാത്തതിനാലാണ് സര്‍ക്കാര്‍ രൂപീകരണം വൈകുന്നത്. നിയമസഭയില്‍ സഖ്യം യാഥാര്‍ത്ഥ്യമാവുന്നതിന് മുന്നോടിയായി മുംബൈ കോര്‍പ്പറേഷനില്‍ സഖ്യം രൂപീകൃതമായേക്കും റിപ്പോര്‍ട്ടുകളാണ് മഹാരാഷ്ട്രയില്‍ നിന്ന് ഇപ്പോള്‍ പുറത്തു വരുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..
നിയമസഭയിലല്ല
സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയുമെന്ന കാര്യത്തില്‍ ശുഭപ്രതീക്ഷയുണ്ടെങ്കിലും അത് ഇനിയും കുറച്ചുനാള്‍ വൈകിയേക്കുമെന്നാണ് സൂചന. എന്നാല്‍ അതിന് മുമ്പ് തന്നെ മഹാരാഷ്ട്രയില്‍ ശിവസേനയുമയായി കോണ്‍ഗ്രസും എന്‍സിപിയും കൈകോര്‍ത്തേക്കും.
മുംബൈ കോര്‍പ്പറേഷനില്‍
ബിജെപി സഖ്യം വേര്‍പിരിഞ്ഞതിനാല്‍ ഈ മാസം 22 ന് നടക്കാനിരിക്കുന്ന മുംബൈ കോര്‍പ്പറേഷനിലെ മേയര്‍ തിരഞ്ഞെടുപ്പില്‍ ശിവസേനക്ക് തനിച്ച് വിജയിത്തെലെത്താന്‍ കഴിയില്ല. മേയര്‍ സ്ഥാനം നിലനിര്‍ത്തണമെങ്കില്‍ കോണ്‍ഗ്രസിന്‍റെയും എന്‍സിപിയുടേയും സഹായം സേനക്ക് ആവശ്യമാണ്.
94 അംഗങ്ങള്‍
227 സീറ്റുകളുള്ള ബ്രിഹന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ കണ്‍സിലില്‍ 94 അംഗങ്ങളോടെ ശിവസേനയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. ബിജെപിക്ക് 83 ഉം കോണ്‍ഗ്രസ്-28 എന്‍സിപി-8, എസ്പി-6, എഐഎംഐഎം-2, മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന-1, എന്നിങ്ങനെയാണ് സീറ്റ് നില.
ബിജെപി പിന്തുണയില്‍
ബിജെപിയുടെ പിന്തുണയോയെട ശിവസേനയിലെ വിശ്വനാഥ് മഹാദേശ്വറായിരുന്നു മേയര്‍ പദവിയിലെത്തിയത്. 50:50 അനുപാതത്തിലായിരുന്നു കോര്‍പ്പറേഷന്‍ ഭരണം ക്രമീകരിച്ചിരുന്നത്. ഇതുപ്രകാരം വിശ്വനാഥ് മഹാദേശ്വറിന് രണ്ടര വര്‍ഷമായിരുന്നു കാലാവധി.
സഖ്യം പിരിഞ്ഞതോടെ
സെപ്തംബറിലായിരുന്ന വിശ്വനാഥ് മഹാദേശ്വര്‍ സ്ഥാനമൊഴിഞ്ഞ് മേയര്‍ സ്ഥാനം ബിജെപിക്ക് നല്‍കേണ്ടേയിരുന്നത് . എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കാലാവധി നവംബര്‍ വരെ നീട്ടിയിരുന്നു. തിരഞ്ഞെടുപ്പിന് ശേഷം സഖ്യം പിരിഞ്ഞതോടെ മേയര്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിക്കുകയായിരുന്നു.
114 അംഗങ്ങളുടെ പിന്തുണ
114 അംഗങ്ങളുടെ പിന്തുണയാണ് മേയര്‍ സ്ഥാനം നിലനിര്‍ത്തണമെങ്കില്‍ ശിവസേനക്ക് വേണ്ട്. നിലവില്‍ 98 അംഗങ്ങളുള്ള ശിവസേനക്ക് കേവല ഭൂരിപക്ഷത്തിലെത്താന്‍ 16 അംഗങ്ങളുടെ പിന്തുണ കൂടി വേണ്ടതുണ്ട്. എട്ട് അംഗങ്ങളുള്ള എന്‍സിപി പിന്തുണച്ചാലും കോണ്‍ഗ്രസിന്‍റേയും പിന്തുണ വിജയത്തിന് അത്യാവശ്യമാണ്.
എന്‍സിപിയും കോണ്‍ഗ്രസും
സര്‍ക്കാര്‍ രൂപീകരിക്കുന്ന കാര്യത്തില്‍ തീരുമാനം ആയില്ലെങ്കിലും കോര്‍പ്പറേഷനില്‍ എന്‍സിപിയും കോണ്‍ഗ്രസും തങ്ങളെ പിന്തുണയ്ക്കുമെന്നാണ് ശിവസേന പ്രതീക്ഷിക്കുന്നത്. ഇക്കാര്യത്തില്‍ പാര്‍ട്ടികള്‍ക്കിടയില്‍ ധാരണയായതായും സൂചനയുണ്ട്.
അന്തിമ തീരുമാനം തിങ്കളാഴ്ച്ച
മേയര്‍ സ്ഥാനാര്‍ത്ഥിയെ പിന്തുണച്ച് വോട്ട് ചെയ്യാതെ എന്‍സിപിയും കോണ്‍ഗ്രസും തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ചാലും ശിവസേനക്ക് വിജയിക്കാന്‍ കഴിയും. മുംബൈ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാര്‍ട്ടിയുടെ അന്തിമ തീരുമാനം തിങ്കളാഴ്ച്ച അറിയിക്കുമെന്നാണ് കോണ്‍ഗ്രസ് വ്യക്തമാക്കിയിരിക്കുന്നത്.
എസ്പി നിലപാട്
കോണ്‍ഗ്രസും എന്‍സിപിയും എന്ത് തീരുമാനം എടുക്കുന്നുവോ അതിന്‍റെ അടിസ്ഥാനത്തിലായിരിക്കും തങ്ങളുടെ നിലപാടെന്നാണ് എസ്പി നേതാവും എംഎല്‍എയുമായി റയീസ് ഷെയ്ഖ് പറഞ്ഞത്. രാജ് താക്കറുടെ തീരുമാനത്തിന് അനുസരിച്ച് വോട്ട് ചെയ്യുമെന്നാണ് എംഎന്‍എസിന്‍റെ ഏക അംഗമായി സഞ്ജയ് വ്യക്തമാക്കിയത്.
സോണിയ-ശരദ് പവാര്‍
അതേസമയം, സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ഇന്ന് വൈകീട്ടാണ് പവാര്‍ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തുന്നത്. സര്‍ക്കാര്‍ രൂപീകരണത്തില്‍ അവകാശവാദം ഉന്നയിക്കാന്‍ കഴിഞ്ഞ ദിവസം മൂന്ന് പാര്‍ട്ടിയുടേയും നേതാക്കള്‍ ഗവര്‍ണ്ണറെ കാണാന്‍ തീരുമാനിച്ചിരുന്നെങ്കിലും അവസാന നിമിഷം തീരുമാനം മാറ്റുകയായിരുന്നു. ഇന്നത്തെ സോണിയയും ശരദ് പവാറും തമ്മിലുള്ള ചര്‍ച്ചയ്ക്ക് ശേഷം മതി ഗവര്‍ണ്ണറുമായുള്ള കൂടിക്കാഴ്ച്ച എന്ന തീരുമാനത്തിലേക്ക് നേതാക്കള്‍ മാറുകയായിരുന്നു
ഝാര്‍ഖണ്ഡില്‍ ബിജെപി മന്ത്രി മുഖ്യമന്ത്രിക്കെതിരെ മത്സരിക്കും... രഘുബര്‍ ദാസിന് ഭീഷണി സരയൂ റോയ്
170 എംഎൽഎമാരുടെ പിന്തുണയുണ്ട്, മഹാരാഷ്ട്രയിൽ ഡിസംബറോടെ സർക്കാർ രൂപീകരിക്കുമെന്ന് ശിവസേന