പത്മശ്രീ വേണ്ടെന്ന് നവീൻ പട്നായിക്കിന്റെ സഹോദരി; തിരഞ്ഞെടുപ്പ് അടുത്തു, തെറ്റിദ്ധാരണ പരത്തും....
ന്യൂയോർക്ക്: ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്കിന്റെ സഹോദരിയും എഴുത്തുകാരയുമായ ഗീത മേത്ത പത്മശ്രീ പുരസ്ക്കാരം നിരസിച്ചു. നവീന്‍ പട്നായിക്കിന്‍റെ ബിജു ജനതാദളിനെ ഒപ്പം നിര്‍ത്താന്‍ ബിജെപി ശ്രമിക്കുന്നുവെന്ന റിപ്പോര്‍ട്ടുകൾ. ലോക്സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പുരസ്ക്കാരം സ്വീകരിക്കുന്നത് രാഷ്ട്രീയ തെറ്റിദ്ധാരണ ഉണ്ടാക്കുമെന്ന നിലപാടിലാണ് ഗീത മേത്ത തനിക്ക് ലഭിച്ച പത്മശ്രീ പുരസ്ക്കാരം വേണ്ടെന്ന് വെക്കുന്നത്.
പത്മ അവാർഡുകൾ പ്രഖ്യാപിക്കുന്നതിന് ഒരു മാസം മുമ്പ് പ്രധാനമന്ത്രിയെ ഗീതാ മേത്ത സന്ദർശിക്കുകയും തൊണ്ണൂറ് മിനുട്ട് നീണ്ട കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. ഗീത മേത്തയുടെ ഭർത്താവ് പ്രമുഖ പ്രസാധകനായ സോണി മേത്തയും കൂടിക്കാഴ്ചയിലുണ്ടായിരുന്നു. നിരവധി അമേരിക്കൻ പ്രസിഡണ്ടുമാരെ കുറിച്ച് ഗീത മേത്ത പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. അതിന്റെയെല്ലാം ദലക്ഷകണക്കിന് കോപ്പികളാണ് വിറ്റഴിഞ്ഞത്.
സന്ദർശനത്തിന് പിന്നാലെ ഗീത മേത്ത നരേന്ദ്രമോദിയെ കുറിച്ചുള്ള പുസ്തകമെഴുതുന്നുവെന്നതരത്തിൽ വാർത്തകളും പുറത്ത് വന്നിരുന്നു. ബിഹാറില്‍ നവീന്‍ പട്നായികിന്‍റെ നേതൃത്വത്തിലുളള ബിജെഡിയും ബിജെപിയും തമ്മില്‍ അവിശുദ്ധകൂട്ടുകെട്ടാണെന്ന് കോൺഗ്രസ് ആരോപിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പത്മശ്രീ പുരസ്ക്കാരവും ഗീത മേത്തയെ തേടി എത്തിയത്.
എന്നാൽ പത്മശ്രീ പുരസ്ക്കാരം ഇപ്പോൾ സ്വീകരിക്കുന്നില്ലെന്ന നിലപാടിലാണ് ഗീത മേത്ത. പത്മശ്രീ പുരസ്കാരത്തെയും അതു നല്‍കാനുളള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെയും ബഹുമാനിക്കുന്നുണ്ട്. എന്നാൽ പൊതുതിരഞ്ഞെടുപ്പ് അടുത്തിരിക്കെ പുരസ്ക്കാരം സ്വീകരിക്കുന്നത് തെറ്റിദ്ധാരണകൾക്ക് ഇടയാക്കുമെന്നും , അതിനാൽ ഖേദത്തോടെ പുരസ്ക്കാരം തിരസ്ക്കരിക്കുന്നുവെന്നും അവർ പറഞ്ഞു. ന്യൂയോർക്കിൽ നിന്ന് ഇറക്കിയ വാർത്താ കുറിപ്പിലാണ് അവർ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.