വ്യവസായിയിൽ നിന്നും പണം തട്ടാൻ സ്വന്തം കൊലപാതകം ആസൂത്രണം ചെയ്ത് വീട്ടമ്മ; ഞെട്ടിച്ച് തട്ടിപ്പ് കഥ
ബെംഗളൂരു: വ്യവസായിയിൽ നിന്നും പണം തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ ബെഗളൂരുവിലെ ഒരു കുടുംബത്തിലെ നാലു പേർ അറസ്റ്റിൽ. സിനിമാക്കഥയെ വെല്ലുന്ന തിരക്കഥയൊരുക്കിയാണ് കുടുംബം വ്യവസായിയിൽ നിന്നും എഴുപത് ലക്ഷത്തോളം രൂപ തട്ടിയെടുക്കാനായി തന്ത്രങ്ങൾ മെനഞ്ഞത്. ബെംഗളൂരു നന്ദിനി ലോയൗട്ട് താമസക്കാരായ റാണി(39), മകൾ പ്രീത്( 23) പ്രീതിയുടെ ഭർത്താവ് മണികണ്ഠൻ(30) റാണിയുടെ സഹോദരൻ പ്രസാദ്(26), തിന്ത്ലു സ്വദേശിയായ ടാക്സി ഡ്രൈവർ എന്നിവരാണ് കേസിൽ അറസ്റ്റിലായത്. പണം തട്ടിയെടുക്കാനായി റാണി സ്വന്തം കൊലപാതകം തന്നെ ആസൂത്രണം ചെയ്യുകയായിരുന്നു. വിശദാംശങ്ങൾ ഇങ്ങനെ:
റാണിയുമായി ബന്ധം
കൃഷ്ണദാസ് എന്ന അമ്പെത്തിയെട്ടുകാരനാണ് റാണിയുടെയും കുടുംബത്തിന്റെയും തട്ടിപ്പിന് ഇരയായത്. കേറ്ററിംഗ് ബിസിനസ്സ് നടത്തിവരികയായിരുന്നു കൃഷ്ണദാസ്. റാണിയുമായി കൃഷ്ണദാസിന് അടുപ്പമുണ്ടായിരുന്നു. തന്റെ പ്രശ്നങ്ങളെല്ലാം കൃഷ്ണദാസിനോട് തുറന്ന് പറഞ്ഞ് സഹതാപം നേടിയെടുക്കാനായിരുന്നു റാണിയുടെ ആദ്യ ശ്രമം. ഇത് വിജയിച്ച ശേഷം തട്ടിപ്പിന് പദ്ധതിയിട്ടു.
ആദ്യ തട്ടിപ്പ്
മകന്റെ കോളേജ് ഫീസ് അടയ്ക്കാൻ മുപ്പതിനായിരം രൂപ കടം വാങ്ങിയായിരുന്നു ആദ്യ തട്ടിപ്പ്. പിന്നീട് ഭർത്താവിന്റെ ചികിത്സയ്ക്കെന്ന് വിശ്വസിപ്പിച്ച് 2.75 ലക്ഷം രൂപ വാങ്ങിയെടുത്തു. ബ്യൂട്ടി പാർലർ തുടങ്ങാൻ ആഗ്രഹമുണ്ടെന്ന് അറിയിച്ചപ്പോൾ കൃഷ്ണദാസ് റാണിക്ക് മൂന്ന് ലക്ഷം രൂപ കൂടി കൈമാറി. തുടർച്ചയായി പണം വാങ്ങിത്തുടങ്ങിയതോടെ കൃഷ്ണദാസിന് സംശയം തോന്നിത്തുടങ്ങി. പിന്നീട് റാണി പലതവണ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പണം ചോദിച്ചെങ്കിലും കൃഷ്ണദാസ് നൽകിയില്ല. ഇതോടെ ഇവർ തട്ടിപ്പിനായി വിപുലമായ പദ്ധതികൾ ആസൂത്രണം ചെയ്തു.
ഫെബ്രുവരിയിൽ
കൃഷ്ണദാസിന്റെ അകൽച്ച മനസിലാക്കിയ റാണി തന്ത്രപരമായി ഇയാളെ വീട്ടിലേക്ക് ക്ഷണിച്ച് വരുത്തി. കുടുംബം തയാറാക്കിയ പദ്ധതി അനുസരിച്ച് റാണിയുടെ മരുമകൻ മണികണ്ഠനും സഹോദരൻ പ്രസാദും ഈ സമയം പോലീസ് വേഷത്തിൽ വീട്ടിലെത്തി റെയ്ഡ് നടത്തുന്നതായി അഭിനയിച്ചു. വ്യഭിചാരക്കുറ്റത്തിന് അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി 5 ലക്ഷം രൂപ തട്ടിയെടുത്തു.
റാണിയെ കൊലപ്പെടുത്തി
കുറച്ചു മാസങ്ങൾക്ക് ശേഷം ഇരുവരും കൃഷ്ണദാസിനെ ഫോൺ ചെയ്ത് റാണി കൊല്ലപ്പെട്ടെന്നും കേസിൽ കൃഷ്ണദാസിനെ പോലീസ് സംശയിക്കുന്നതായും അറിയിച്ചു. കേസ് ഒതുക്കി തീർക്കാനായി കൃഷ്ണദാസ് ഇവർക്ക് 30 ലക്ഷം രൂപ കൈമാറി. എന്നാൽ രണ്ട് മാസങ്ങൾക്ക് ശേഷം വീണ്ടും 20 ലക്ഷം രൂപ ആവശ്യപ്പെട്ടു. തൻറെ വസ്തുക്കൾ പണയപ്പെടുത്തിയാണ് കൃഷ്ണദാസ് ഈ തുക കൈമാറിയത്.
മകളുടെ ഭീഷണി
ഇതിന് പിന്നാലെ റാണിയുടെ മകൾ കൃഷ്ണദാസിനെ വിളിച്ച് കർണാടക വനിതാ കമ്മീഷനിൽ പരാതി നൽകുമെന്ന് ഭീഷണിപ്പെടുത്തി. പോലീസുകാർക്ക് പണം നൽകി കേസ് ഒതുക്കി തീർക്കാൻ ശ്രമിച്ചത് താൻ അറിഞ്ഞെന്നും ഇത് കമ്മീഷന്റെ ശ്രദ്ധയിൽപെടുത്തുമെന്നും ഭീഷണി മുഴക്കി. സംഭവം പുറത്തറിയാതിക്കാൻ 20 ലക്ഷം ആവശ്യപ്പെട്ടു.
സംശയം
വീണ്ടും വ്യാജ പോലീസുകാർ വിളിച്ച് 65 ലക്ഷം രൂപ പണം ആവശ്യപ്പെട്ടതോടെയാണ് കൃഷ്ണദാസിന് സംശയം തോന്നിത്തുടങ്ങിയത്. ഇതോടെ പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് നിർദ്ദേശിച്ച പ്രകാരം പണം നൽകാൻ തയാറാണെന്ന് വ്യാജപോലീസിനെ അറിയിച്ചു. പണം വാങ്ങാൻ പോലീസ് വേഷത്തിലെത്തിയ മണികണ്ഠനും പ്രസാദും പിടിയിലാവുകയായിരുന്നു. മറ്റൊരു വാഹനത്തിൽ കാത്തുനിന്ന റാണിയേയും പ്രീതിയേയും പോലീസ് അറസ്റ്റ് ചെയ്തു.
മുസ്ലീം ജനസംഖ്യം ഉയരുന്നു, രാജ്യസുരക്ഷയ്ക്ക് ഭീഷണി, മുസ്ലീംങ്ങളെ വന്ധ്യംകരിക്കണമെന്ന് ശിവസേന!