ബംഗാളിൽ ബിജെപിക്ക് കനത്ത തിരിച്ചടി; പാർട്ടി വിട്ടേക്കുമെന്ന് സൂചന നൽകി ഉപാധ്യക്ഷൻ
Recommended Video
കൊൽക്കത്ത: നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ പ്രതിമയിൽ ബിജെപി പതാക വെച്ചിരിക്കുന്ന ഒരു ഫോട്ടോ ബംഗാൾ ബിജെപിയിൽ കലാപക്കൊടി ഉയർത്തിയിരിക്കുകയാണ്. ബിജെപി പതാക കൈയ്യിലേന്തിയ സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമ എന്ന രീതിയിലാണ് ഈ ചിത്രം. സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ച ഈ ചിത്രം ബിജെപിക്ക് തലവേദനയായിരിക്കുകയാണ്.
പൗരത്വ നിയമ ഭേദഗതിയിൽ അടക്കം ബിജെപിയോട് ഉടക്കി നിക്കുന്ന സുഭാഷ് ചന്ദ്രബോസിന്റെ ബന്ധുവും ബംഗാൾ ബിജെപി ഉപാധ്യക്ഷനുമായ ചന്ദ്ര കുമാർ ബോസാണ് ചിത്രത്തിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. പൗരത്വ നിയമ ഭേദഗതിയിൽ അടക്കം നിലപാട് തിരുത്താൻ ബിജെപി തയ്യാറായില്ലെങ്കിൽ പാർട്ടി വിടുന്ന കാര്യം ആലോചിക്കുമെന്നാണ് അദ്ദേഹം പറയുന്നത്.

വിവാദം
ബിജെപി കൈയ്യിൽ പിടിച്ചു നിൽക്കുന്ന സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമയുടെ ചിത്രം നാദിയ ജില്ലയിൽ നിന്നുമാണ് പ്രചരിച്ചത്. സമൂഹമാധ്യമങ്ങളിലും ബിജെപി അനുകൂല ഗ്രൂപ്പുകളിലും ഈ ചിത്രം അതിവേഗം പ്രചരിക്കുകയും ചെയ്തു. ഇതാണ് ചന്ദ്രബോസിനെ ചൊടിപ്പിച്ചത്.

പാർട്ടിയേക്കാൾ വലിയ മനുഷ്യൻ
' നേതാജി സുഭാഷ് ചന്ദ്ര ബോസ് തീർച്ചയായും ഒരു രാഷ്ട്രീയ നിലപാടുള്ള ആളായിരുന്നു. എന്നാൽ കക്ഷി രാഷ്ട്രീയത്തേക്കാൾ മുകളിലായിരുന്നു അദ്ദേഹത്തിന്റെ ചിന്ത. ഇന്നത്തെ ഒരു രാഷ്ട്രീയ പാർട്ടിയും അദ്ദേഹത്തെ അർഹിക്കുന്നുണ്ടെന്ന് ഞാൻ കരുതുന്നില്ല. അവർക്ക് അദ്ദേഹത്തെ സ്വന്തമാക്കാൻ കഴിയില്ല. പക്ഷെ അദ്ദേഹത്തിന്റെ പ്രതിമയിൽ പതാക വയ്ക്കുന്നു. ഇത് വളരെ അനുചിതമായ നടപടിയാണ്, ഞാൻ ഇതിനെ ശക്തമായി അപലപിക്കുന്നു. ബിജെപി ബംഗാൾ അധ്യക്ഷൻ ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും ചന്ദ്രബോസ് കൂട്ടിച്ചേർത്തു.

പൗരത്വ നിയമത്തിനെതിരെ
പൗരത്വ നിയമ ഭേദഗതി വിഷയത്തിൽ ബിജെപി നേതൃത്വത്തിനെതിരായിരുന്നു ചന്ദ്രബോസിന്റെ നിലപാട്. നിയമം ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കരുതെന്നും പൗരത്വ നിയമത്തിൽ ചെറിയ മാറ്റം വരുത്തുന്നതോടെ പ്രതിപക്ഷ പ്രചാരണങ്ങളെല്ലാം നിഷ്ഫലമാകുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ജനങ്ങളെ സമീപിച്ച് പൗരത്വ നിയമത്തിന്റെ നല്ല വശങ്ങൾ ബോധ്യപ്പെടുത്തണമെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം.

ഗാന്ധിജിയുടെ നിലപാട്
നമ്മുടെ അയൽരാജ്യങ്ങളിൽ പീഡിപ്പിക്കപ്പെടുന്ന ആളുകൾക്ക് അഭയം നൽകണമെന്ന് മഹാത്മാഗാന്ധി പറഞ്ഞിരുന്നു. എന്നാൽ ഗാന്ധിജി ഒരു മതത്തെയും പരാമർശിച്ചിട്ടില്ല. പീഡിപ്പിക്കപ്പെടുന്ന എല്ലാവരെയും അദ്ദേഹം പരാമർശിച്ചു. അതിനാൽ ഗാന്ധിജിയുടെ പാത പിന്തുടരണമെങ്കിൽ അദ്ദേഹം പറഞ്ഞതെല്ലാം അതുപോലെ പിന്തുടരുകയാണ് വേണ്ടതെന്നും ചന്ദ്രബോസ് വ്യക്തമാക്കി.

ബിജെപി വിട്ടേക്കും
2016 ജനുവരിയിലാണ് ഞാൻ ഭാരതീയ ജനതാ പാർട്ടിയിൽ ചേരുന്നത്. സമഗ്രവും മതേതരവുമായ നേതാജി സുഭാഷ് ബോസിന്റെ പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലാകും തന്റെ പ്രവർത്തനങ്ങളെന്നും അദ്ദേഹത്തിന്റെ നിർദ്ദേശങ്ങളിൽ നിന്നും വ്യതിചലിക്കില്ലെന്നും ഞാൻ പ്രധാനമന്ത്രിയോടും ആഭ്യന്തര മന്ത്രി അമിത് ഷായോടും വ്യക്തമാക്കിയതാണ്. അതിൽ ഇപ്പോഴും ഉറച്ചു നിൽക്കുന്നു. പുതിയ സാഹചര്യത്തിൽ ബിജെപിക്കൊപ്പം തുടരുന്നതിനേക്കുറിച്ച് ആലോചിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications