2021 ല്‍ ബംഗാള്‍ പിടിക്കുമെന്നുറപ്പിച്ച് ബിജെപി; ആദ്യ ലക്ഷ്യം ഈ വര്‍ഷം മാത്രം ഒരു കോടി അംഗസഖ്യ
കൊല്‍ക്കത്ത: ലോക്സഭാ തിരഞ്ഞെടുപ്പില്‍ നേടിയ റെക്കോര്‍ഡ് വിജയത്തിന്റെ ആത്മവിശ്വാസത്തില്‍ പശ്ചിമബംഗാളില്‍ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുകയാണ് ബിജെപി. ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രതീക്ഷകളെയെല്ലാം തകിടം മറിച്ചു കൊണ്ടായിരുന്നു ബംഗാളില്‍ ഇത്തവണ ബിജെപി മുന്നേറ്റം നടത്തിയത്. സംസ്ഥാനത്തെ 42 സീറ്റുകളില്‍ 18 സീറ്റുകളിലായിരുന്നു ബിജെപി വിജയം.
2014 ല്‍ കേവലം രണ്ട് സീറ്റ് മാത്രം ലഭിച്ച അവസ്ഥയില്‍ നിന്നായിരുന്നു ബിജെപി ഒറ്റയടിക്ക് 16 സീറ്റുകള്‍ ബംഗാളില്‍ വര്‍ധിപ്പിച്ചത്. 42 ല്‍ 40 സീറ്റിലും വിജയിക്കുമെന്ന അവകാശവാദം ഉന്നയിച്ച മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ സീറ്റ് നില 34 ല്‍ നിന്ന് 22 ലേക്ക് ചുരുങ്ങി. തിരഞ്ഞെടുപ്പിലേറ്റ പരാജയത്തിന് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസിന് കൂടുതല്‍ ആഘാതം നല്‍കികൊണ്ട് പാര്‍ട്ടി നേതാക്കളുടെ കൊഴിഞ്ഞു പോക്കും തുടങ്ങി.
കശ്മീരില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 33 മരണം; 22 പേര്‍ക്ക് പരിക്ക്, രക്ഷാപ്രവര്‍ത്തനം തുടരുന്നു
ലോക്സഭ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് ശേഷം മാത്രം ആറ് തൃണമൂല്‍ എംഎല്‍എമാരും നൂറിലേറെ കൗണ്‍സിലര്‍മാരുമാണ് ബിജെപിയില്‍ ചേര്‍ന്നത്. നേതാക്കള്‍ മാത്രമല്ല തൃണമൂല്‍ അണികളിലും വലിയൊരു വിഭാഗം ബിജെപിയിലേക്ക് ചുവട് മാറ്റിക്കൊണ്ടിരിക്കുകയാണ്. ഈ അനുകൂല സാഹചര്യങ്ങള്‍ നിലനിര്‍ത്താന്‍ കഴിഞ്ഞാല്‍ 2021 ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വലിയ മുന്നേറ്റം നടത്താന്‍ കഴിയുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..
2021 ല്‍
ലോക്സഭാ തിരഞ്ഞെടുപ്പ് സെമിഫൈനല്‍ മാത്രമാണെന്നാണ് ബിജെപി വിശേഷിപ്പിക്കുന്നത്. യഥാര്‍ത്ഥ ഫൈനല്‍ 2021 ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പാണെന്നാണ് ബിജെപി നേതാക്കള്‍ വ്യക്തമാക്കുന്നത്. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഭരണത്തിന്റെ നാളുകള്‍ എണ്ണപ്പെട്ടു കഴിഞ്ഞെന്നും 2021 ല്‍ എന്തുവിലകൊടുത്തും പാര്‍ട്ടി അധികാരം പിടിക്കുമെന്നും നേതാക്കള്‍ അവകാശപ്പെടുന്നു. ഭരണത്തിലേറുക എന്ന ലക്ഷ്യം നിറവേറ്റാനായി വന്‍പദ്ധതികള്‍ തന്നെയാണ് ബംഗാളില്‍ ബിജെപി ആസൂത്രണം ചെയ്യുന്നത്.
ഒരുകോടി അംഗങ്ങള്‍
ഈ വര്‍ഷം മാത്രം ബംഗാളില്‍ നിന്ന് ഒരു കോടി അംഗങ്ങളെയാണ് ബിജെപി പ്രതീക്ഷിക്കുന്നത്. ഈ ലക്ഷ്യം നിറവേറ്റാന്‍ പാര്‍ട്ടിക്ക് വളരെ എളുപ്പത്തില്‍ സാധക്കുമെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷനും എംപിയുമായ ദിലീപ് ഘോഷ് അവകാശപ്പെടുന്നത്. കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് ബിജെപിക്ക് 42 ലക്ഷം അംഗങ്ങള്‍ ഉണ്ട്. 2014 ലോക്സഭ തിരഞ്ഞെടുപ്പില്‍ 86 ലക്ഷംവോട്ടായിരുന്നു പാര്‍ട്ടിക്ക് ലഭിച്ചത്. എന്നാല്‍ ഈ വര്‍ഷം നടന്ന തിരഞ്ഞെടുപ്പില്‍ അത് 2.30 കോടി ആയി വര്‍ധിപ്പിക്കാന്‍ സാധിച്ചെന്നും ദിലീപ് ഘോഷ് പറഞ്ഞു.
2.30 കോടി വോട്ടുകളില്‍
ലഭിച്ച 2.30 കോടി വോട്ടുകളില്‍ പകുതിയില്‍ താഴെ ആളുകള്‍ അംഗത്വം സ്വീകരിച്ചാലും ഒരു കോടി അംഗങ്ങള്‍ എന്ന ലക്ഷ്യം നേടാന്‍ കഴിയും. നിലവിലുള്ള അംഗങ്ങളുടെ അംഗത്വം പുതുക്കുമെന്നും ഈ വര്‍ഷത്തെ അംഗത്വക്യാംപെയിന് അവസാനിക്കുമ്പോള്‍ ഒരുകോടി അംഗങ്ങള്‍ എന്ന ലക്ഷ്യം ബിജെപി പൂര്‍ത്തീകരിക്കുമെന്നും അദ്ദേഹം പ്രവര്‍ത്തകരോടു പറഞ്ഞു. ഹൗറാ ജില്ലയില്‍ നടത്തിയ പാര്‍ട്ടിയുടെ പൊതുയോഗത്തിലായിരുന്നു ദിലീപിന്റെ അവകാശവാദം.
പ്രവര്‍ത്തകര്‍ നേരിട്ട് പോയി കാണും
പാര്‍ട്ടി അനുഭാവികള്‍ അല്ലാത്തവരുടേയും വോട്ടുകള്‍ ബിജെപിക്ക് ലഭിച്ചിട്ടുണ്ട്. ഇവരില്‍ ഒരു വിഭാഗം ആളുകള്‍ തങ്ങളുടെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കണമെന്നില്ല. എന്നിരുന്നാലും അവരെയെല്ലാം പാര്‍ട്ടി പ്രവര്‍ത്തകര്‍ നേരിട്ട് പോയി കാണും. ബിജെപിയുടെ ദേശീയ അംഗത്വ ക്യാംപയിന്റെ ഭാഗമായി ജൂലായ് ആറുമുതല്‍ പ്രവര്‍ത്തനം ആരംഭിക്കണമെന്നും അദ്ദേഹം പാര്‍ട്ടി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു.
ആക്രമണം അഴിച്ചു വിടുന്നു
രാജ്യത്തിന്റെ തന്നെ ശ്രദ്ധാകേന്ദ്രം ഇപ്പോള്‍ ബംഗാള്‍ ആണ്. മറ്റു സംസ്ഥാനങ്ങളില്‍ പാര്‍ട്ടി അംഗത്വത്തില്‍ 20-30 ശതമാനം വര്‍ധനയുണ്ടാകുമെന്നാണ് പ്രതീക്ഷ. എന്നാല്‍ ബംഗാളിലെ സ്ഥി തികച്ചും വ്യത്യസ്തമാണ്. ഇവിടെ അംഗത്വം നൂറ് ശതമാനം വര്‍ധിപ്പിക്കണം. ബിജെപിക്കുള്ള ജനപിന്തുണയാണ് മറ്റ് പാര്‍ട്ടികളില്‍ നിന്നുള്ളവര്‍ നമ്മളിലേക്കു വരുമ്പോള്‍ മനസ്സിലാക്കുന്നത്. അംഗങ്ങളുടെ കൊഴിഞ്ഞു പോക്കിന് തടയിടാന്‍ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അക്രമം അഴിച്ചുവിടുകയാണെന്നും ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങള്‍ കശാപ്പ് ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു.
സ്വയം രാജിവെച്ചതല്ല; ദിലീപ് രാജി നൽകിയതു മോഹൻലാലിന്റെ ആവശ്യപ്രകാരമെന്ന് സംഘടന റിപ്പോര്‍ട്ട്