'കേന്ദ്രത്തിന് എന്തിനാ ബംഗാളിനോട് അലർജി'; 'ചരിത്രത്തെ മായ്ച്ചു കളയാന്‍ ആരേയും സമ്മതിക്കില്ല' - മമത
'കേന്ദ്രത്തിന് എന്തിനാ ബംഗാളിനോട് അലർജി'; 'ചരിത്രത്തെ മായ്ച്ചു കളയാന്‍ ആരേയും സമ്മതിക്കില്ല' - മമത
ഡൽഹി: റിപബ്ലിക് പരേഡിന് പശ്ചിമ ബംഗാളിന്റെ ടാബ്ലോ ഒഴിവാക്കിയതില്‍ പ്രതികരിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി.കേന്ദ്ര സര്‍ക്കാരിന് എതിരെ രൂക്ഷ വിമര്‍ശനവുമായാണ് മമതാ രംഗത്ത് എത്തിയത്.
കേന്ദ്ര സര്‍ക്കാരിന് ബംഗാളിനോട് എന്തിനാണ് ഇത്ര അലര്‍ജിയെന്ന് മമത ആഞ്ഞടിച്ചു. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125-ാം ജന്മവാര്‍ഷികവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മമത.

ബംഗാളിന്റെ ചരിത്രത്തെ മായ്ച്ചു കളയാന്‍ താന്‍ ആരേയും സമ്മതിക്കില്ലെന്ന് മമത പറഞ്ഞു. ആര്‍ക്കാണ് അതിന് ധൈര്യമുള്ളതെന്ന് ചോദിച്ച മമത അതിന് ആരെങ്കിലും മുതിര്‍ന്നാല്‍ അവര്‍ തീ കൊണ്ടാണ് കളിക്കുന്നതെന്നും ഓര്‍മ്മിപ്പിച്ചു. ബംഗാള്‍ ഇല്ലായിരുന്നെങ്കില്‍ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമായിരുന്നില്ല. സ്വാതന്ത്ര്യസമരത്തില്‍ ബംഗാള്‍ വഹിച്ച പങ്ക് ഓര്‍ത്ത് തനിക്ക് അഭിമാനമുണ്ടെന്നും മമത കൂട്ടിച്ചേര്‍ത്തു.
സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനം ദേശീയ അവധി ദിനമായി പ്രഖ്യാപിക്കണമെന്ന് മമത മുന്‍പ് ആവശ്യപ്പെട്ടിരുന്നു. നേതാജിക്ക് ആദരം നല്‍കാനുള്ള തീരുമാനം കേന്ദ്രം സമ്മര്‍ദത്തിനൊടുവില്‍ കൈക്കൊണ്ടതാണെന്നും മമത ആരോപിച്ചു. സുഭാഷ് ചന്ദ്രബോസിന്റെ ഹോളോഗ്രാം പ്രതിമ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നാടിന് സമര്‍പ്പിച്ചിരുന്നു. ഇന്ത്യാ ഗേറ്റിലാണ് നേതാജിയുടെ ഹോളോഗ്രാം പ്രതിമ അനാച്ഛാദനം ചെയ്തത്.
സുഭാഷ് ചന്ദ്രബോസിന്റെ 125-ാം ജന്മവാര്‍ഷിക ദിനത്തോടനുബന്ധിച്ചാണ് ആദരം. രാജ്യത്തിന് ഇത് ചരിത്ര ദിനമാണെന്ന് പ്രതിമ അനാച്ഛാദനം ചെയ്ത് സംസാരിക്കവെ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
പ്രശസ്ത ശില്‍പി അദ്വൈത് ഗഡനായകാണ് നേതാജിയുടെ പ്രതിമയും പണിതത്. ഒഡീഷ സ്വദേശിയായ അദ്വൈത് ഡല്‍ഹി രാജ് ഘട്ടിലെ ദണ്ഡിയാത്രയുടെ ശില്‍പവും പണി കഴിപ്പിച്ചിട്ടുണ്ട്.












Click it and Unblock the Notifications