ബിജെപിയേയും തൃണമൂലിനെയും പൂട്ടണം; പുതിയ നീക്കവുമായി കോൺഗ്രസ്!! സോണിയയെ അറിയിച്ചു
കൊൽക്കത്ത; 2021 ലാണ് ബംഗാളിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിനെ താഴെയിറക്കി അധികാരം പിടിക്കുമെന്നാണ് ബിജെപി പ്രഖ്യാപിച്ചിരിക്കുന്നത്. ലോക്സഭ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ വിജയം പാർട്ടിയുടെ ആത്മവിശ്വാസം ഉയർത്തുന്നുണ്ട്. മാത്രമല്ല മറ്റ് പാർട്ടികളിൽ നിന്നും ബിജെപിയിലേക്ക് നേതാക്കളുടെ കൂടുമാറ്റം തുടർന്ന് കൊണ്ടിരിക്കുകയുമാണ്.
അതേസമയം മമത ബാനർജിയും മോദിയും തമ്മിലുള്ളഏറ്റുമുട്ടലുമായി ബംഗാൾ രാഷ്ട്രീയം തിളച്ച് മറിയുമ്പോൾ സംസ്ഥാന രാഷ്ട്രീയത്തിൽ പുത്തൻ തന്ത്രങ്ങൾ പയറ്റാനൊരുങ്ങുകയാണ് കോൺഗ്രസ്. വിശദാംശങ്ങൾ ഇങ്ങനെ
വേരുറപ്പിച്ച് ബിജെപി
294 അംഗങ്ങളുള്ള ബംഗാള്‍ നിയമസഭയില്‍ 211 സീറ്റുകള്‍ കരസ്ഥമാക്കിയായിരുന്നു 2016 ലെ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നത്. കോണ്‍ഗ്രസ് 44 ഉം സിപിഎം 32 ഉം സീറ്റുകള്‍ കരസ്ഥമാക്കിയ ആ തിരഞ്ഞെടുപ്പില്‍ 3 സീറ്റുകളില്‍ മാത്രമായിരുന്നു ബിജെപി വിജയിച്ചത്.
Recommended Video
ഒരുങ്ങി ബിജെപി
എന്നാല്‍ 3 വര്‍ഷങ്ങള്‍ക്കിപ്പുറം നടന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ 18 ലോക്സഭ സീറ്റുകളിലാണ് ബിജെപി വിജയിച്ചത്. 121 അസംബ്ലി മണ്ഡലങ്ങളിലും ബിജെപിക്കായിരുന്നു മേൽക്കൈ. ഈ ആത്മവിശ്വാസം കൈമുതലാക്കി നിയമസഭ തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ് ബിജെപി. താഴെ തട്ട് മുതൽ പ്രവർത്തനം പാർട്ടി ശക്തമാക്കിയിട്ടുണ്ട്.
തടയിടാൻ മമത
അതേസമയം ബിജെപി മുന്നേറ്റത്തെ ചെറുക്കാൻ പതിനെട്ട് അടവും പുറത്തെടുത്തിരിക്കുകയാണ് മുഖ്യമന്ത്രി മമത ബാനർജി. ബിജെപിയോട് തുറന്ന യുദ്ധം പ്രഖ്യാപിച്ച മമത നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപിയെ വേരോടെ പിഴുതെറിയുമെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞു. തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറാണ് മമതയ്ക്ക് വേണ്ടി സംസ്ഥാനത്ത് തന്ത്രങ്ങൾ മെനയുന്നത്.
തന്ത്രങ്ങളുമായി കോൺഗ്രസും
അതിനിടെ ബിജെപി മമത പോരിനിടെ പിടിച്ച് നിൽക്കാനുള്ള തന്ത്രങ്ങൾ കോൺഗ്രസ് ക്യാമ്പും പയറ്റുകയാണ്. ബംഗാളിൽ കോൺഗ്രസും സിപിഎമ്മും വീണ്ടും സീറ്റ് ധാരണയ്ക്ക് കളമൊരുങ്ങുകയാണ്. ബിജെപി പ്രധാന പ്രതിപക്ഷമായി സംസ്ഥാനത്ത് വളർന്നുവരുന്നതിലെ അപകടം ഇരുപാർട്ടികളും തിരിച്ചറിഞ്ഞിട്ടുണ്ട്.
ന്യൂനപക്ഷ വോട്ട് ബാങ്ക്
മമത ബാനർജിക്കൊപ്പം സഖ്യത്തിലെത്തിയാൽ അത് തങ്ങളുടെ ന്യൂനപക്ഷ വോട്ട് ബാങ്കിൽ വിള്ളൽ വീഴ്ത്തുമെന്ന ആശങ്ക കോൺഗ്രസിനുണ്ട്. ഈ സാഹചര്യത്തിലാണ് സിപിഎമ്മുമായി പാർട്ടി സഖ്യത്തിന് ഒരുങ്ങുന്നത്. ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിലും ഇരുപാർട്ടികളും സഖ്യത്തിന് ശ്രമിച്ചിരുന്നെങ്കിലും സീറ്റ് വിഭജനം കല്ലുകടിയായതോടെ സഖ്യസാധ്യത ഇല്ലാതാവുകയായിരു്നു.
കോൺഗ്രസ് സിപിഎം
എന്നാൽ ലോക്സഭ തിരഞ്ഞെടുപ്പിലെ സാഹചര്യം ആവർത്തിക്കാതിരിക്കാനുള്ള ശ്രമമാണ് കോൺഗ്രസും സിപിഎമ്മും നടത്തുന്നത്. സീറ്റ് വിഭജനം സംബന്ധിച്ച് സിപിഎം നേതൃത്വവുമായി ഉടൻ ചർച്ച നടത്തും. ബുധനാഴ്ച രാത്രി 7 നാണ് യോഗം , സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ സോമേന്ദ്ര നാഥ് മിത്ര പറഞ്ഞു.
സീറ്റ് വിഭജനം
തങ്ങളോട് കൂടിയാലോചിക്കാതെ സീറ്റ് വിഭജനം സംബന്ധിച്ച് ധാരണയാകുന്നതിന് മുൻപ് തന്നെ സിപിഎം സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയതാണ് പ്രതിസന്ധിയ്ക്ക് കാരണമായത്. പുരുലിയ, ബസിർഹത്ത്, ജൽപായ്ഗുരി എന്നിവയുൾപ്പെടെ ഏതാനും സീറ്റുകളിൽ ഇരു പാർട്ടികളും തമ്മിൽ തർക്കമുണ്ടായിരുന്നു.
ഏറെ നിർണായകം
മുർഷിദാബാദ്, റായ്ഗഞ്ച് സീറ്റുകളിൽ (കഴിഞ്ഞ ലോക്സഭയിൽ) ചില പ്രശ്നങ്ങളുണ്ടായിരുന്നുവെങ്കിലും സോണിയ ഗാന്ധിയും സീതാറാം യെച്ചൂരിയും തമ്മിൽ ചർച്ച നടത്തിയതോടെ ഇക്കാര്യത്തിൽ സമവായം ആയിരുന്നു. അതേസമയം നിലവിലെ സാഹചര്യത്തിൽ കോൺഗ്രസുമായുള്ള സഖ്യത്തിന് ഏറെ പ്രധാന്യമുണ്ടെന്ന് സിപിഎം നേതാവ് അമിയ പത്ര പറഞ്ഞു.
സാധ്യത പരിശോധിക്കും
അതേസമയം സിപിഎമ്മിനെ കൂടാതെ മറ്റൊരു സാധ്യത കൂടി കോൺഗ്രസ് പരിശോധിക്കുന്നുണ്ട്. തൃണമൂൽ കോൺഗ്രസിൽ നിന്ന് ഇടഞ്ഞ് നിൽക്കുന്ന മന്ത്രിമാർ ഉടൻ പാർട്ടി വിടുമെന്നും പുതിയ പാർട്ടി രൂപീകരിച്ചേക്കുമെന്നുള്ള അഭ്യൂഹങ്ങൾ ശക്തമാണ്. മുതിർന്ന മൂന്ന് നേതാക്കളാണ് മമതയോട് ഉടക്കി പാർട്ടി വിടാൻ ഒരുങ്ങുന്നത്.
സോണിയയെ അറിയിച്ചു
ഈ പാർട്ടി കോൺഗ്രസ് സിപിഎം സഖ്യത്തിലേക്ക് വരുന്നത് ഗുണകരമാകുമെന്ന വിലയിരുത്തലിലാണ് നേതൃത്വം. സംസ്ഥാനത്തെ പുതിയ സാധ്യതകൾ പ്രതിപക്ഷ നേതാവും കോൺഗ്രസ് നേതാവുമായ അബ്ദുൾ മന്നാൻ സോണിയ ഗാന്ധിയെ അറിയിച്ചിട്ടുണ്ട്.
കോൺഗ്രസിന്റെ തലവര മാറ്റിയെഴുതാൻ ഡികെ ശിവകുമാർ!! പുതിയ നീക്കം, എംഎൽഎമാർക്ക് നിർദ്ദേശം നൽകി