പശ്ചിമ ബംഗാളിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് ബിജെപി; കേന്ദ്രവും മമതയും നേർക്കുനേർ
Recommended Video
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമതാ ബാനർജിയും കേന്ദ്രസർക്കാരും നേർക്കുനേർ. സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാൻ കേന്ദ്രം ശ്രമം നടത്തുന്നുവെന്നാരോപിച്ച് മുഖ്യമന്ത്രി മമതാ ബാനർജി ഞായറാഴ്ച രാത്രി ആരംഭിച്ച സത്യാഗ്രഹം ഇപ്പോഴും തുടരുകയാണ്. ഇതിനിടെ ബംഗാളിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് ബിജെപി രംഗത്തെത്തിയിട്ടുണ്ട്.
സംസ്ഥാനം ഒരു ഭരണഘടന പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണ്. മുഖ്യമന്ത്രി മമതാ ബാനർജി മാത്രമാണ് ഈ പ്രതിസന്ധിയുടെ ഉത്തരവാദി. അഴിമതിക്കാരായ ആളുകളെ സംരക്ഷിക്കാനായി മമതാ ബാനർജി നടത്തുന്ന നാടകമാണെന്നും പശ്ചിമ ബംഗാളിൽ നിന്നുള്ള കേന്ദ്രമന്ത്രി ബാബുൾ സുപ്രിയോ ആരോപിച്ചു. ഇത്തരം വഞ്ചനാപരമായ നിലപാടുകളെ മറികടക്കാൻ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്നും അദ്ദേഹം ആരോപിച്ചു.
നാടകീയ സംഭവങ്ങൾ
വിവിധ ചിട്ടി തട്ടിപ്പ് കേസുകളുമായി ബന്ധപ്പെട്ട് കൊൽക്കത്ത പോലീസ് കമ്മീഷണർ രാജീവ് കുമാറിനെ ചോദ്യം ചെയ്യാനെത്തിയ സിബിഐ സംഘത്തെ ബംഗാൾ പോലീസ് തടഞ്ഞതോടെയാണ് നാടകീയ സംഭവങ്ങളുടെ തുടക്കം. തങ്ങളെ അറസ്റ്റ് ചെയ്തുവെന്ന് സിബിഐ ഉദ്യോഗസ്ഥർ ആരോപിച്ചെങ്കിലും കസ്റ്റഡിയിൽ എടുക്കുക മാത്രമെ ചെയ്തുള്ളുവെന്ന് പോലീസും പറയുന്നു. ഇതിനിടെ സംഭവസ്ഥലത്തെത്തിയ മമതാ ബാനർജി ഭരണഘടനയെ സംരക്ഷിക്കു എന്ന പേരിൽ സത്യാഗ്രഹമിരിക്കുകയായിരുന്നു.
|
ഏകാധിപത്യ ഭരണം
ബംഗാളിൽ നടക്കുന്നത് മമതാ ബാനർജിയുടെ ഏകാധിപത്യഭരണമാണെന്നും ജനാധിപത്യം അവശേഷിക്കുന്നില്ലെന്നും ബാംഗാൾ ബിജെപി അധ്യക്ഷൻ ദിലീപ് ഘോഷ് ആരോപിച്ചു. ചിട്ടി തട്ടിപ്പ് കേസിലെ കുറ്റവാളികളെ സംരക്ഷിക്കാൻ മമത ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചുണയുണ്ടെങ്കിൽ നടക്കട്ടെ
രാഷ്ട്രപതി ഭരണം വേണമെന്ന ബിജെപിയുടെ ആവശ്യത്തോട് രൂക്ഷമായായിരുന്നു മമതയുടെ പ്രതികരണം. ചുണയുണ്ടെങ്കിൽ ബിജെപി രാഷ്ട്രപതിഭരണം ഏർപ്പെടുത്തട്ടെയെന്ന് മമത വെല്ലുവിളിച്ചു. മോദിക്ക് ഭ്രാന്താണെന്നും കാലാവധി തീരാറായെന്ന് ഓർക്കണമെന്നും മമതാ ബാനർജി കൂട്ടിച്ചേർത്തു.
തിരിച്ചടിച്ച് മമതയും
സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാനാണ് കേന്ദ്രത്തിന്റെ ശ്രമമെന്നാണ് മമതാ ബാനർജിയുടെ വാദം. നരേന്ദ്രമോദിക്കും അമിത് ഷായ്ക്കുമെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചതിന് പിന്നാലെ രാജ്യത്തെ ഫെഡറൽ സംവിധാനം സംരക്ഷിക്കുന്നതിനായി സത്യാഗ്രഹം ഇരിക്കാൻ പോവുകയാണെന്ന് കമ്മീഷണറുടെ വസതിക്ക് മുമ്പിൽ മമത പ്രഖ്യാപിക്കുകയായിരുന്നു.
രേഖകൾ കാണാനില്ല
2013ൽ ശാരദ, റോസ് വാലി ചിട്ടിതട്ടിപ്പ് കേസുകൾ അന്വേഷിക്കാൻ ബംഗാൾ സർക്കാർ പ്രത്യേക അന്വേഷണ സംഘം രൂപികരിച്ചിരുന്നു. എന്നാൽ 2014ൽ സുപ്രീം കോടതി കേസ് സിബിഐക്ക് വിട്ട് ഉത്തരവിടുകയായിരുന്നു. അന്വേ,ണ സംഘം സിബിഐയ്ക്ക് ചില നിർണായക രേഖകൾ കൈമാറിയിട്ടില്ലെന്നാണ് സിബിഐയുടെ വാദം. രാജീവ് കുമാർ അടക്കമുള്ളവർക്ക് വിശദീകരണം ആവശ്യപ്പെട്ട് സിബിഐ പലവട്ടം നോട്ടീസ് നൽകിയിരുന്നെങ്കിലും ഇവർ ഹാജരാകാൻ തയാറായില്ല. തുടർന്നാണ് സിബിഐ കമ്മീഷണറുടെ വസതിയിൽ എത്തിയത്.
ധർണ രാഷ്ട്രീയവുമായി വീണ്ടും മമത ബാനർജി: കേന്ദ്രം പകപോക്കുകയാണെന്ന് ആരോപണം!!