ബംഗാളില്‍ എസ്‌ഐആറില്‍ പുറത്തായവര്‍ക്ക് വോട്ടില്ല; ട്രൈബ്യൂണലിന് അമിത ഭാരം കൊടുക്കില്ലെന്ന് കോടതി
ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ എസ്‌ഐആറിന്റെ ഭാഗമായി വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്തായവര്‍ക്ക് വോട്ട് ചെയ്യാന്‍ സാധിക്കില്ല. ഇതുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുമ്പോഴാണ് വോട്ട് ചെയ്യാനുള്ള അവകാശം നല്‍കണമെന്ന ആവശ്യം കോടതി തള്ളിയത്. നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിനം അടുത്തുവരുന്ന സാഹചര്യത്തിലാണ് കോടതി തീരുമാനം.
എസ്‌ഐആറിന്റെ ഭാഗമായി 90 ലക്ഷം വോട്ടര്‍മാരാണ് വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്തായത്. ഇവരുടെ അപ്പീല്‍ പരിഗണിക്കാനുള്ള സമയം നല്‍കണം എന്നാണ് ഉയരുന്ന ആവശ്യം. ലഭിച്ച അപ്പീല്‍ ട്രൈബ്യൂണല്‍ പരിശോധിക്കുന്നുണ്ട്. ഏപ്രില്‍ 11 വരെ 35 ലക്ഷത്തോളം അപ്പീലുകള്‍ സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ ട്രൈബ്യൂണലുകള്‍ക്ക് അമിത ഭാരം നല്‍കാന്‍ സാധിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ജസ്റ്റിസ് ജോയ്മല്യ ബഗ്ച്ചി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

മുതിര്‍ന്ന അഭിഭാഷകന്‍ കല്യാണ്‍ ബാനര്‍ജിയാണ് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായത്. 34 ലക്ഷത്തിലധികം പേര്‍ യഥാര്‍ഥ വോട്ടര്‍മാരാണെന്നും അവര്‍ക്ക് വോട്ട് ചെയ്യാനുള്ള അവകാശം അനുവദിക്കണമെന്നും അദ്ദേഹം കോടതിയില്‍ വാദിച്ചു. പരമാവധി അപ്പീലില്‍ തീരുമാനം എടുക്കുന്നു എന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എല്ലാവര്‍ക്കും വോട്ടെടുപ്പില്‍ പങ്കാളികളാകുന്നതിന് അനുബന്ധ വോട്ടര്‍പ്പട്ടിക തയ്യാറാക്കണമെന്ന നിര്‍ദേശവും അദ്ദേഹം മുന്നോട്ട് വച്ചു.
ട്രൈബ്യൂണലിന്റെ തീരുമാന ശേഷം എത്ര പേര്‍ വോട്ടര്‍ പട്ടികയില്‍ ഇടംപിടിക്കുന്നോ അവര്‍ക്ക് വോട്ട് ചെയ്യാമെന്ന് കോടതി വ്യക്തമാക്കി. പട്ടികയില്‍ പേരുണ്ടെങ്കില്‍ വോട്ട് ചെയ്യാമെന്നും ട്രൈബ്യൂണലില്‍ അമിത ജോലി ഭാരം നല്‍കില്ലെന്നും പിഴവുകള്‍ സംഭവിക്കാന്‍ ഇടയാക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. ഏപ്രില്‍ 23, 29 തിയ്യതികളില്‍ രണ്ടു ഘട്ടങ്ങളായിട്ടാണ് പശ്ചിമ ബംഗാള്‍ നിയമസഭയിലേക്ക് വോട്ടെടുപ്പ് നടക്കുന്നത്.
വോട്ടര്‍പട്ടികയില്‍ നിന്ന് പേര് നീക്കം ചെയ്യപ്പെട്ടവര്‍ നല്‍കുന്ന അപ്പീലുകള്‍ പരിഗണിക്കാന്‍ ശക്തമായ അപ്പീല്‍ സംവിധാനം അനിവാര്യമാണെന്നു കോടതി നിരീക്ഷിച്ചു. ജനിച്ച രാജ്യത്ത് വോട്ട് ചെയ്യുക എന്നത് ഭരണഘടനാപരമായ അവകാശം മാത്രമല്ല, തികച്ചും വൈകാരികമായ ഒരു കാര്യം കൂടിയാണെന്നും സുപ്രിംകോടതി ഓര്‍മ്മിപ്പിച്ചു.
മറ്റ് സംസ്ഥാനങ്ങളിലെ നടപടിക്രമങ്ങളില്‍ നിന്ന് വ്യത്യസ്തമായി ബംഗാളില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ 'ലോജിക്കല്‍ ഡിസ്‌ക്രെപന്‍സി' എന്ന പുതിയൊരു വിഭാഗം ഉള്‍പ്പെടുത്തിയതായി കോടതി ചൂണ്ടിക്കാട്ടി. 2002ലെ വോട്ടര്‍പട്ടികയിലുള്ളവര്‍ രേഖകള്‍ അപ്ലോഡ് ചെയ്യേണ്ടതില്ലെന്ന ബിഹാര്‍ എസ്‌ഐആര്‍ കേസിലെ നിലപാടില്‍ നിന്ന് കമ്മിഷന്‍ വ്യതിചലിച്ചതായും കോടതി വിലയിരുത്തി.
ബംഗാളിലുള്ളവര്‍ വോട്ട് ചെയ്യാനുള്ള അവകാശം ചോദിക്കുകയാണ് ഒരു ഭാഗത്ത്. രേഖ പരിശോധിച്ച് അര്‍ഹരായവര്‍ മാത്രം പട്ടികയില്‍ ഉള്‍പ്പെടുന്നു എന്ന് ഉറപ്പാക്കുന്ന പ്രക്രിയ ആണ് മറ്റൊരു ഭാഗത്ത്. ഈ രണ്ട് കാര്യങ്ങള്‍ക്കിയില്‍ കോടതി എന്തു തീരുമാനം എടുക്കുമെന്നതായിരുന്നു പ്രധാനം. അര്‍ഹരായവര്‍ക്ക് വോട്ട് തടയുക എന്നത് അവകാശ ലംഘനമാണ്. എന്നാല്‍ വ്യാജ വോട്ടര്‍മാര്‍ ഇല്ല എന്ന് ഉറപ്പാക്കുകയും വേണം. ഈ രണ്ട് കാര്യങ്ങളും പരിശോധിച്ചാണ് കോടതി പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് വോട്ട് ചെയ്യാമെന്നും മറ്റുള്ളവര്‍ക്ക് സാധിക്കില്ലെന്നും വ്യക്തമാക്കിയത്.












Click it and Unblock the Notifications