തൃണമൂൽ കോൺഗ്രസ് പ്രവർത്തകൻ പാർട്ടി ഓഫീസിനുളളിൽ വെടിയേറ്റ് മരിച്ചു; പിന്നിൽ ബിജെപിയെന്ന് ആരോപണം
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഈസ്റ്റ് മിഡ്നാപ്പൂർ ജില്ലയിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകനെ പാർട്ടി ഓഫീസിനുള്ളിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിന് പിന്നിൽ ബിജെപിയാണെന്നാണ് തൃണമൂൽ കോൺഗ്രസ് ആരോപിക്കുന്നത്. തിങ്കഴാഴ്ച രാത്രി പത്ത് മണിയോടെയാണ് 34കാരനായ കുർബൻ അലി ഷാ പാർട്ടി ഓഫീസിനുള്ളിൽ വെച്ച് കൊല്ലപ്പെടുന്നത്.
കശ്മീര്‍ വിഷയത്തില്‍ മലക്കം മറിഞ്ഞ് ചൈന: പ്രശ്നം പരിഹരിക്കേണ്ടത് ഇന്ത്യയും ചൈനയും തമ്മില്‍!!
ബൈക്കിലെത്തിയ സംഘം പാർട്ടി ഓഫീസിനുള്ളിലേക്ക് അതിക്രമിച്ച് കയറി കുർബൻ സിംഗിന് നേരെ വെടിയുതിർക്കുകയായിരുന്നു. പ്രദേശത്ത് ദുർഗാ പൂജയുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ നടക്കുന്നതിനാൽ വെടിയുതിർത്തതിന്റെ ശബ്ദം പുറത്തേയ്ക്ക് കേട്ടില്ല. പഞ്ചായത്ത് സമിതിയുടെ ഉപസഭാപതിയായിരുന്നു കൊല്ലപ്പെട്ട കുർബൻ സിംഗ് ഷാ.
വെടിയേറ്റ നിലയിൽ കുർബൻ സിംഗിനെ കണ്ട പ്രവർത്തകർ ഉടൻ തന്നെ ഇദ്ദേഹത്തെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബിജെപി പിന്തുണയോടെ എത്തിയ ക്രിമിനലുകളാണ് കൊലപാതകം നടത്തിയതെന്നാണ് തൃണമൂൽ കോൺഗ്രസ് ആരോപിക്കുന്നത്. ഏറെ നാളായി ബിജെപി- തൃണമൂൽ സംഘർഷം നിലനിൽക്കുന്ന പ്രദേശമാണ് പൻസ്കുര. എന്നാൽ തൃണമൂൽ കോൺഗ്രസിലെ ഉൾപ്പോരുകളുടെ ഫലമാണ് കൊലപാതകം എന്നാണ് ബിജെപി ആരോപിക്കുന്നത്.
നാദിയ ജില്ലയിലെ ചാപ്ര പ്രദേശത്ത് 50കാരനായ ബിജെപി പ്രവർത്തകൻ കൊല്ലപ്പെട്ടതിന് പിറ്റേ ദിവസമാണ് കുർബൻ സിംഗിന്റെ കൊലപാതകം. തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണ് കൊലപാതകത്തിന് പിന്നിലെന്നാണ് ബിജെപി ആരോപിക്കുന്നത്. കഴിഞ്ഞ 3 വർഷങ്ങൾക്കിടയിൽ എൺപതോളം തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് അടുത്തിടെ കൊൽക്കത്തിയിൽ നടന്ന ബിജെപി റാലിയിൽ ദേശീയ അധ്യക്ഷൻ അമിത് ഷാ ആരോപണം ഉന്നയിച്ചത്.