കപിൽ മിശ്രയും അനുരാഗ് താക്കൂറുമുളള പാർട്ടിയിൽ പ്രവർത്തിക്കില്ല, ബിജെപിയിൽ നിന്ന് രാജി!
കൊല്‍ക്കത്ത: ദില്ലി കലാപത്തില്‍ കേന്ദ്ര സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയിരക്കുകയാണ് കോണ്‍ഗ്രസ് അടക്കമുളള പ്രതിപക്ഷ പാര്‍ട്ടികള്‍. പൗരത്വ പ്രക്ഷോഭത്തെ അടിച്ചമര്‍ത്താനുളള ആസൂത്രിത കലാപമാണ് ദില്ലിയില്‍ നടന്നത് എന്ന ആരോപണം ശക്തമാണ്. മാത്രമല്ല അമിത് ഷായുടെ കീഴിലുളള ദില്ലി പോലീസ് അക്രമികള്‍ അഴിഞ്ഞാടുന്നത് നോക്കി നിന്നതും വന്‍ വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്.
ദില്ലി കലാപത്തിന്റെ ഉത്തരവാദിത്തം കോണ്‍ഗ്രസിന്റെയും ആം ആദ്മി പാര്‍ട്ടിയുടേയും തലയില്‍ വെച്ച് കെട്ടാനാണ് ബിജെപിയുടെ ശ്രമം. അതിനിടെ ദില്ലി കലാപത്തില്‍ ബിജെപിക്കുളളില്‍ തന്നെ പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞു. പ്രമുഖ നടിയും ബിജെപി നേതാവുമായ സുഭദ്ര മുഖര്‍ജി പ്രതിഷേധമുയര്‍ത്തി പാര്‍ട്ടിയില്‍ നിന്ന് രാജി വെച്ചിരിക്കുകയാണ്.
ബിജെപിയില്‍ നിന്ന് രാജി
അനുരാഗ് താക്കൂറും കപില്‍ മിശ്രയും ഉളള പാര്‍ട്ടിയില്‍ ഇനി താനില്ലെന്ന് വ്യക്തമാക്കിയാണ് സുഭദ്ര മുഖര്‍ജി ബിജെപിയില്‍ നിന്ന് രാജി വെച്ചിരിക്കുന്നത്. ദില്ലി കലാപത്തിന് തുടക്കമിട്ടത് കപില്‍ മിശ്രയുടെ വിദ്വേഷ പ്രസംഗമാണ് എന്ന ആരോപണമുണ്ട്. എന്നാല്‍ കപില്‍ മിശ്രയ്‌ക്കെതിരെ ദില്ലി പോലീസ് കേസെടുത്തിട്ടില്ല. ദില്ലി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അനുരാഗ് താക്കൂര്‍ ഗോലി മാരോ മുദ്രാവാക്യം മുഴക്കിയതും വിവാദമായിരുന്നു.
2013 മുതൽ ബിജെപിയിൽ
ദില്ലി കലാപത്തില്‍ കൊല്ലപ്പെട്ടവരില്‍ ഭൂരിപക്ഷവും വെടി കൊണ്ട് മരിച്ചവരാണ് എന്നത് ഇതിനോട് ചേര്‍ത്ത് വായിക്കണം. ഈ സാഹചര്യത്തിലാണ് പാര്‍ട്ടിയില്‍ നിന്ന് ബിജെപി നേതാവിന്റെ രാജി. 2013ലാണ് സുഭദ്ര മുഖര്‍ജി ബിജെപിയില്‍ ചേര്‍ന്നത്. അന്ന് ബിജെപിയുടെ പ്രവര്‍ത്തന രീതികളോട് താല്‍പര്യം തോന്നിയാണ് ബിജെപിയില്‍ ചേര്‍ന്നതെന്ന് സുഭദ്ര പറയുന്നു.
ശരിയായ ദിശയിൽ അല്ല
''എന്നാല്‍ സമീപകാലത്തായി പാര്‍ട്ടിയില്‍ കാര്യങ്ങള്‍ ശരിയായ ദിശയില്‍ അല്ല പോകുന്നത് എന്നാണ് മനസ്സിലാകുന്നത്. ബിജെപിയുടെ ആശയത്തിന് മേല്‍ വെറുപ്പും മതം നോക്കി ആളുകളെ വിധിക്കുന്നതുമായ സ്ഥിതി കൂടി വരികയാണ്. ഇതോടെയാണ് പാര്‍ട്ടി വിടാനുളള തീരുമാനം''. അനേകം തവണ ആലോചിച്ച ശേഷമാണ് ഈ തീരുമാനമെടുത്തിരിക്കുന്നത് എന്നും സുഭദ്ര മുഖര്‍ജി പറഞ്ഞു.
ബിജെപിക്ക് രൂക്ഷ വിമർശനം
ബംഗാള്‍ ബിജെപി അധ്യക്ഷനായ ദിലീപ് ഘോഷിന് താന്‍ രാജിക്കത്ത് അയച്ച് നല്‍കിയതായി സുഭദ്ര മുഖര്‍ജി വ്യക്തമാക്കി. രാജിക്കത്ത് സ്വീകരിക്കുന്നില്ലെങ്കില്‍ താന്‍ നേരിട്ട് പോയി കണ്ട് ബിജെപി അധ്യക്ഷന് രാജിക്കത്ത് കൈമാറുമെന്നും സുഭദ്ര മുഖര്‍ജി പറഞ്ഞു. ദില്ലി കലാപവുമായി ബന്ധപ്പെട്ട് ബിജെപിക്കെതിരെ സുഭദ്ര രൂക്ഷ വിമര്‍ശനം ഉന്നയിച്ചു.
എന്താണ് സംഭവിക്കുന്നത്?
''ദില്ലിയില്‍ എന്താണ് സംഭവിച്ചത് എന്ന് നോക്കൂ. നിരവധി പേര്‍ കൊല്ലപ്പെട്ടു. നിരവധി വീടുകള്‍ തീ കൊളുത്തപ്പെട്ടു. കലാപം ആളുകളെ വിഭജിച്ചു. പാര്‍ട്ടിയിലെ നേതാക്കളായ അനുരാഗ് താക്കൂറും കപില്‍ മിശ്രയും നടത്തിയ വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെ ആരും ഒരു നടപടിയുമെടുക്കുന്നില്ല. എന്താണ് ഇവിടെ സംഭവിച്ച് കൊണ്ടിരിക്കുന്നത്'' സുഭദ്ര മുഖര്‍ജി ചോദിക്കുന്നു.
ഇവരുളള പാർട്ടിയിൽ താനില്ല
''കലാപത്തിന്റെ ദൃശ്യങ്ങള്‍ തന്നെ തകര്‍ത്തിരിക്കുകയാണ്. സ്വന്തം നേതാക്കളായത് കൊണ്ട് നടപടിയെടുക്കാത്ത ഒരു പാര്‍ട്ടിയില്‍ തുടരേണ്ടതുണ്ടോ എന്ന് താന്‍ ആലോചിച്ചു. അനുരാഗ് താക്കൂറിനേയും കപില്‍ മിശ്രയേയും പോലുളള നേതാക്കളുളള പാര്‍ട്ടിയില്‍ തുടരേണ്ടതില്ല എന്നാണ് തീരുമാനം'' എന്നും സുഭദ്ര മുഖര്‍ജി വ്യക്തമാക്കി.
പൗരത്വ പ്രശ്‌നത്തിലും
പൗരത്വ പ്രശ്‌നത്തിലും സുഭദ്ര മുഖര്‍ജി ബിജെപിയെ വിമര്‍ശിച്ചു. ''ദുരിതം അനുഭവിക്കുന്ന മറ്റ് രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് പൗരത്വം നല്‍കാനുളള തീരുമാനം മികച്ചത് തന്നെയാണ്. എന്നാല്‍ അതിന്റെ പേരില്‍ ഇന്ത്യക്കാരുടെ ജീവന്‍ വെച്ച് എന്തിനാണ് കളിക്കുന്നതെന്ന്'' സുഭദ്ര ചോദിക്കുന്നു. ''പൊടുന്നനെ എങ്ങനെയാണ് പൗരത്വം തെളിയിക്കേണ്ടതായി വരുന്നത്''.
പൈശാചികതയ്ക്ക് ജന്മം നല്‍കുന്നു
മനുഷ്യത്വത്തെ കൊന്ന് പൈശാചികതയ്ക്ക് ജന്മം നല്‍കുകയാണ് അവര്‍ ചെയ്യുന്നത് എന്നും സുഭദ്ര മുഖര്‍ജി തുറന്നടിച്ചു. ഇത്തരം നീക്കത്തിലൂടെ ജനങ്ങള്‍ക്കിടയില്‍ അരക്ഷിതാവസ്ഥ വളര്‍ത്തുകയാണ് ചെയ്യുന്നത്. ദില്ലിയില്‍ മാത്രമല്ല രാജ്യത്താകമാനം സമാധാനം ഇല്ലാത്ത അന്തരീക്ഷം സൃഷ്ടിക്കുകയാണ് ഇതുവഴി ചെയ്യുന്നത് എന്നും സുഭദ്ര മുഖര്‍ജി കുറ്റപ്പെടുത്തി.