ബെംഗളൂരു എയർപോർട്ടിലേക്ക് മെട്രോയിൽ പറക്കാൻ 2028 വരെ കാത്തിരിക്കണം;വീണ്ടും തിരിച്ചടി
ബെംഗളൂരു നമ്മ മെട്രോയുടെ ബ്ലൂലൈൻ തുറക്കാൻ ഇനിയും ഒരു വർഷത്തിന് മുകളിൽ കാത്തിരിക്കേണ്ടി വരും. 58.19 കിമി നീളുന്ന പാതയുടെ പണി 2028 മാർച്ചോടെ മാത്രമേ പൂർത്തിയാകൂവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. 2027 ഡിസംബർ ആയിരുന്നു നേരത്തേ സമയപരിധി നിശ്ചയിച്ചിരുന്നത്. പാതയിലെ പണികൾ ഇഴയുന്നതാണ് തിരിച്ചടിയാകുന്നത്.
കഴിഞ്ഞ ദിവസം ജിബിഡിഎ മന്ത്രി കൃഷ്ണ ബൈരെ ഗൌഡയും ശിവാജിനഗർ എംഎൽഎയായ റിസ്വാൻ അർഷാദും ഉദ്യാഗസ്ഥരും ചേർന്ന് എംജി റോഡിലെ പിങ്ക് ലൈനിൻ്റെ പ്രവൃത്തികൾ വിലയിരുത്തിയിരുന്നു. തുടർന്ന് മാധ്യമങ്ങളെ കണ്ട മന്ത്രി പദ്ധതി 2027 മാർച്ചോടെ തന്നെ പൂർത്തിയാക്കാൻ സാധിക്കുമെന്ന പ്രതീക്ഷയാണ് പങ്കുവെച്ചത്. എന്നാൽ ബ്ലൂലൈനിനായി 2028 മാർച്ച് വരെ കാത്തിരിക്കേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം ബന്നാർഘട്ട റോഡിലെ കലേന അഗ്രഹാര-താവരക്കരെ വരെയുള്ള 7.5 കി.മീ ഉയരപ്പാത സപ്റ്റംബറിൽ തുറക്കുമെന്നും മന്ത്രി ഉറപ്പ് നൽകി. 'പണികൾ ഓഗസ്റ്റ് 21 ഓടെ തന്നെ പൂർത്തിയാക്കാൻ സാധിക്കും. റെയിൽവെയിൽ ഒന്നുള്ള ഒരു അനുമതി മാത്രമാണ് നിലവിൽ ശേഷിക്കുന്നത്. അടുത്ത 10 ദിവസത്തിനുള്ളിൽ അത് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പങ്ക് കേന്ദ്രസർക്കാരിൻ്റെ അംഗീകാരത്തോടെ പാത സപ്റ്റംബറോടെ തന്നെ തുറക്കാനാകും', മന്ത്രി പറഞ്ഞു.
പിങ്ക് ലൈനിന്റെ ഭൂഗർഭ പാതയിലെ
തവരക്കരെ മുതൽ നാഗവാര വരെയുള്ള ഭാഗത്ത് സെപ്റ്റംബറിൽ ട്രയൽ റൺ ആരംഭിക്കാൻ ബിഎംആർസിഎൽ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ജയദേവ ഹോസ്പിറ്റലിൽ നിന്ന് എംജി റോഡ് ഭാഗത്തേക്കാണ് ട്രയൽ റണ്‍ നടത്തുക. തുരങ്കപാതയിലെ പണികൾ പൂർത്തിയാക്കാന ഇനിയും ആറോ ഏഴോ മാസം ആവശ്യമായി വന്നേക്കും. അടുത്ത വർൽം മാർച്ചോടെ ഇത് തുറക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
അതിനിടെ ബ്ലലൈൻ സംബന്ധിച്ച വെല്ലുവിളികൾ ബിഎംആർസിഎൽ ഉദ്യോഗസ്ഥർ പങ്കുവെച്ചു. സിൽക്ക് ബോർഡ് ജങ്ഷൻ മുതൽ കെആർ പുരം വരെയുള്ള 19.75 കിമി പാതയിലെ പ്രവൃത്തികൾ പുരോഗമിക്കുകയാണ്. കെആർ പുരത്തിനും ഇബ്ലൂരിനുമിടയിലുള്ള ഭാഗത്ത് ഒക്ടോബറോടെ ട്രയൽ റണ്‍ നടത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ഈ പാതയിലൂടെ ട്രെയിൻ ഓടാൻ മൂന്ന് മാസം കൂടി ആവശ്യമായി വന്നേക്കും. ഡിസംബറിലോ ജനുവരിയിലോ പാത തുറക്കാനാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മാരത്തഹള്ളിയിലേയും സിൽക്ക് ബോർഡ് സ്റ്റേഷനിലേയും പണികൾ പൂർത്തിയാകാത്തതാണ് വെല്ലുവിളി. മെ സിൽക്ക് ബോർഡ് ഫ്ലൈഓവറിന് മുകളിലൂടെ 413.8 മീറ്റർ കൂടി ദീർഘിപ്പിക്കാനാണ് ലക്ഷ്യം വെയ്ക്കുന്നത്.ട്രെയിനുകൾ തിരിച്ചുവിടുന്നതിനുള്ള സൗകര്യത്തിനായാണ് ഇതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
അതേസമയം കെആർ പുരം മുതൽ നാഗവാര വരെയുള്ള ഭാഗം 2027 പകുതിയോടെ തന്നെ തുറക്കാനാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഹെബ്ബാൾ-എയർപോർട്ട് ലിങ്ക് അടുത്ത വർഷം സപ്റ്റംബർ അല്ലെങ്കിൽ ഒക്ടോബറോടെയും തുറന്ന് നൽകാനാകും. 2027 ജൂണായിരുന്നു നേരത്തേ ഈ പാത തുറക്കുന്നതിനുള്ള സമയപരിധി നിശ്ചയിച്ചിരുന്നത്.


Click it and Unblock the Notifications