ബെംഗളൂരു ബ്ലൂലൈൻ മെട്രോ കാത്തിരുന്നവർക്ക് എട്ടിന്റെ പണി;റോഡിൽ മണിക്കൂറുകൾ കിടക്കേണ്ടി വരും
ബ്ലൂലൈൻ മെട്രോയ്ക്കായുള്ള ബെംഗളൂരു നിവാസികളുടെ കാത്തിരിപ്പ് ഇനിയും നീളും. ഏകദേശം 19 കിലോമീറ്റർ നീളുന്ന പാത ഈ വർഷം അവസാനത്തോടെ തുറക്കാനായി ബിഎംആർസിഎൽ ലക്ഷ്യം. എന്നാൽ എന്നാൽ പദ്ധതി അടുത്ത വർഷം ആദ്യമോ അല്ലെങ്കിൽ പകുതിയോടെയോ മാത്രമേ പ്രവർത്തനം തുടങ്ങൂവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്.
സിൽക്ക് ബോർഡിനും കെആർ പുരയ്ക്കും ഇടയിലാണ് ബ്ലൂലൈൻ പാത. ഇവിടേക്കുള്ള ഫ്ളൈ ഓവർ പ്രവർത്തനങ്ങൾ വേഗത്തിൽ പുരോഗമിക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു. എന്നാൽ പലയിടത്തും പണികൾ വൈകുന്നുണ്ടെന്നും അതിനാൽ ഈ വർഷം മെട്രോ തുറന്നക്കാൻ സാധിക്കില്ലെന്നും അധികൃതരെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. 'കെആർ പുരയ്ക്കും എച്ച്എസ്ആർ ലേ ഔട്ടിനും ഇടയിൽ ഒക്ടോബറോടെ ട്രയൽ റണ്‍ നടത്താനായിരുന്നു ആലോചന. എന്നാൽ പലയിടങ്ങളിലും ഇപ്പോഴും ജോലികൾ പൂർത്തിയാക്കാനുണ്ട്. അതുകൊണ്ട് തന്നെ പാത തുറക്കാൻ 2027 ആയേക്കും', ഉദ്യോഗസ്ഥർ വിശദീകരിച്ചു.

പണി പൂർത്തിയാക്കാനുള്ള ഭാഗങ്ങളിലൊന്ന് ബയ്യപ്പനഹള്ളി ഡിപ്പോയിലേക്കുള്ള കണക്ടിവിറ്റിയാണ്. ട്രെയിനുകളുടെ പ്രവർത്തനത്തിനും അറ്റക്കുറ്റപ്പണികൾക്കും നിർണായകമാണിത്. മാത്രമല്ല മരത്തഹള്ളിയിലും സെൻട്രൽ സിൽക്ക് ബോർഡിലും പണികൾ പൂർത്തിയായിട്ടുണ്ട്. സാങ്കേതിക വെല്ലുവിളി കാരണം പല സ്റ്റേഷനുകളുടെ പണികളും ബാക്കിയുണ്ട്.
ഉയർന്ന സമ്മർദ്ദമുള്ള ഗ്യാസ് പൈപ് ലൈൻ, വാട്ടർ പൈപ് ലൈൻ ഉൾപ്പെടെയുള്ള തടസങ്ങൾ കാരണം ഇബ്ലൂരിലെ സ്റ്റേഷൻ നിർമ്മാണം വളരേയേറെ വൈകിയിരുന്നു. സ്ഥലം ഏറ്റെടുപ്പും വെല്ലുവിളിയായി. തൂടാതെ നിർദ്ദിഷ്ട സർജാപ്പൂർ-ഹെബ്ബാൾ മെട്രോ കോറിഡോറുമായി ബ്ലൂ ലൈൻ ബന്ധിപ്പിക്കുന്നത് സംബന്ധിച്ച് അന്തിമ ഡിസൈൻ ഉണ്ടാക്കുന്നതിലും കാലതാമസം നേരിട്ടു.
തദ്ദേശ അധികാരികളിൽ നിന്നും ട്രാഫിക് പോലീസിൽ നിന്നുമുള്ള അനുമതി ലഭിക്കുന്നത് വൈകിയതോടെ സെൻട്രൽ സിൽക്ക് ബോർഡിൽ മെട്രോ തൂണുകൾ നിർമ്മിക്കുന്നതും വൈകി. ട്രാക്ക് ക്രമീകരണങ്ങൾക്ക് ഏറ്റവും അത്യാവശ്യമായ മെട്രോ തൂണുകൾ ഇനിയും പൂർത്തിയായിട്ടില്ല. അഴുക്കുചാലുകളുടെ നിർമ്മാണവും പാതിവഴിയിലാണ്. അതുപോലെ തന്നെ യെല്ലോ ലൈൻ സ്റ്റേഷനെ ബ്ലൂ ലൈനുമായി ബന്ധിപ്പിക്കുന്ന ട്രാവലേറ്ററുടെ നിർമ്മാണവും ഇതുവരെ തുടങ്ങിയിട്ടില്ല.
അതേസമയം പണി വൈകുന്നത് ഔട്ടർ റിങ് റോഡിനെ ആശ്രയിക്കുന്ന ആയിരക്കണക്കിന് യാത്രക്കാർക്ക് വലിയ തിരിച്ചടിയാകും. കാരണം വൈകാതെ തന്നെ ഔട്ടർ റിങ് റോഡിൽ വൈറ്റ് ടാപ്പിംഗ് ജോലികൾ തുടങ്ങാനൊരുങ്ങുകയാണ് സർക്കാർ. പണികൾക്ക് മന്ത്രിസഭ അനുമതി നൽകിയാൽ ഉടൻ തന്നെ പണികൾ ആരംഭിക്കും. അതോടെ പൊതുവെ ഗതാഗതക്കുരുക്ക് രൂക്ഷമായ ഇവിടെ സ്ഥിതി കൂടുതൽ വഷളാകും. ബ്ലൂ ലൈൻ മെട്രോ പ്രവർത്തനസജ്ജമായ ശേഷം മാത്രമേ ഇവിടെ റോഡ് പണികൾ നടത്താവൂവെന്ന അഭ്യർത്ഥനയാണ് ജനം ഉയർത്തുന്നത്.


Click it and Unblock the Notifications