കൊവിഡുമായി പോരാടിയത് 28 ദിവസം: മൂന്ന് ആശുപത്രികൾ പ്രവേശനം നിഷേധിച്ച ഡോക്ടർ മരണത്തിന് കീഴടങ്ങി!!
ബെംഗളൂരു: മൂന്ന് സ്വകാര്യ ആശുപത്രികൾ ചികിത്സ നിഷേധിച്ച കൊവിഡ് ബാധിതനായ ഡോക്ടർ മരണത്തിന് കീഴടങ്ങി. രോഗം ബാധിച്ച് 28 ദിവസത്തിന് ശേഷം ബെംഗളൂരു മെഡിക്കൽ കോളേജ് ആന്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ വെച്ച് വ്യാഴാഴ്ചയാണ് 50കാരനായ ഡോ. മഞ്ജുനാഥ് എസ്ടി മരണത്തിന് കീഴടങ്ങിയത്. രാമനഗര ജില്ലയിലെ കനകപുര താലൂക്കിലെ ചിക്കമുദവാടി ഹെൽത്ത് സെന്ററിൽ കൊവിഡ് ചികിത്സയിൽ ഏർപ്പെട്ടിരുന്ന ഡോക്ടറാണ് ചികിത്സ ലഭിക്കാൻ വൈകിയതിനെ തുടർന്ന് മരണമടയുന്നത്. ഇദ്ദേഹത്തിന്റെ കുടുംബത്തിൽ നിന്ന് കൊവിഡ് ബാധിച്ച് മരണമടയുന്ന രണ്ടാമത്തെ വ്യക്തിയാണ് ഡോക്ടർ. രണ്ട് ദിവസം മുമ്പ് ഇദ്ദേഹത്തിന്റെ ഭാര്യാ പിതാവും കൊവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയിരുന്നു.
കൊവിഡ് വ്യാപനത്തിന് എന്തൊക്കെ ചെയ്യാന്‍ കഴിയും എന്നാണ് പ്രതിപക്ഷം ഇപ്പോള്‍ നോക്കുന്നത്: ഇപി ജയരാജന്‍
ഡോ. മഞ്ജുനാഥിനും ഭാര്യാപിതാവിനും ജൂൺ 25നാണ് ശക്തമായ പനിയും ശ്വാസതടസ്സവും അനുഭവപ്പെടുന്നത്. കൊറോണ വൈറസ് ബാധയാണെന്ന് സംശയിച്ചതിനാൽ അദ്ദേഹം കൊവിഡ് പരിശോധനാ ഫലത്തിനായി കാത്തിരുന്നു. മൂന്ന് സ്വകാര്യ ആശുപത്രികളിൽ കയറിയിറങ്ങിയെങ്കിലും ഒരു കിടക്ക പോലും ഇദ്ദേഹത്തിനായി ലഭിച്ചില്ലെന്നും മൂന്ന് ആശുപത്രികളും ഡോക്ടർക്ക് പ്രവേശനം നിഷേധിക്കുകയായിരുന്നുവെന്നും ബിബിഎംപിയിലെ മെഡിക്കൽ ഓഫീസറായ നാഗേന്ദ്ര കുമാർ ചൂണ്ടിക്കാണിക്കുന്നു. അദ്ദേഹത്തിന്റെ കയ്യിൽ കൊവിഡ് പരിശോധനാ ഫലം ഇല്ലാതിരുന്നതാണ് ആശുപത്രികൾ പ്രവേശനം നിഷേധിക്കുന്നതിന് കാരണമായതെന്നും അദ്ദേഹം പറയുന്നു.
Recommended Video
തുടർന്ന് കുമാരസ്വാമി ലേഔട്ടിലെ നാലാമത്തെ ആശുപത്രിയ്ക്ക് മുമ്പിലെ റോഡിൽ നാല് ഡോക്ടർമാർ ഇരുന്ന് പ്രതിഷേധം ആരംഭിച്ചതോടെയാണ് ജൂൺ 25ന് ഡോക്ടറെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ആദ്യം കുറച്ച് നേരത്തേക്ക് ആരോഗ്യ നില മെച്ചപ്പെട്ടെങ്കിലും ജൂലൈ ഒമ്പതിനാണ് ബിഎംസിആർഐയിലേക്ക് മാറ്റുന്നത്. അപ്പോൾ അദ്ദേഹം വെന്റിലേറ്ററിലായിരുന്നു. അദ്ദേഹത്തിന്റെ ശ്വാസകോശം വികസിക്കുന്നില്ലെന്നാണ് ഡോക്ടർമാർ അറിയിച്ചിരുന്നതെന്നും ഡോ. നാഗേന്ദ്ര പറയുന്നു. അദ്ദേഹത്തിന് ഫിസിയോ തെറാപ്പിസ്റ്റിന്റെ സേവനം ആവശ്യമായി വന്നെങ്കിലും പിപിഇ കിറ്റ് ധരിച്ച് കൊവിഡ് ഐസിയുവിൽ പ്രവേശിക്കാൻ ഒറ്റ ഫിസിയോതെറാപ്പിസ്റ്റും തയ്യാറായിരുന്നില്ല. തുടർന്ന് ഒരു ബിഎംസിആർഐയുടെ അംഗീകാരത്തോടെ ഒരു സ്വകാര്യ ഫിസിയോ തെറാപ്പിസ്റ്റിനെ എത്തിച്ച് സേവനം ലഭ്യമാക്കുന്നതിനുള്ള നടപടി ക്രമങ്ങൾ നടന്നുവരികയാണെന്നും ഡോ. നാഗേന്ദ്ര വ്യക്തമാക്കി.
കൂട്ടുകുടുംബമായ നാഗേന്ദ്രയുടെ കുടുംബത്തിലെ ആറ് പേർക്ക് ഇതിനകം കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ദന്തരോഗ വിദഗ്ധയായ ഭാര്യ, 14 കാരനായ മകൻ എന്നിവർ രോഗമുക്തി നേടിയിട്ടുണ്ട്. ഞങ്ങൾ ഡോക്ടമാരായതുകൊണ്ടാണ് തങ്ങളുടെ കുടുംബം ത്യാഗം ചെയ്യേണ്ടതായി വരുന്നതെന്നാണ് മഞ്ജുനാഥിന്റെ മൃതദേഹം സ്വീകരിക്കാനായി കാത്തുനിന്ന ഡോ. നാഗേന്ദ്ര സാക്ഷ്യപ്പെടുത്തുന്നത്. വിക്ടോറിയ ആശുപത്രിയുടെ മോർച്ചറിയിലാണ് മഞ്ജുനാഥിന്റെ മൃതദേഹം സൂക്ഷിച്ചിട്ടുള്ളത്. മഞ്ജുനാഥിന്റെ മരണത്തെക്കുറിച്ചുള്ള വിവരമറിഞ്ഞെന്നും കൂടുതൽ വിവരങ്ങൾ ശേഖരിച്ച് വരികയാണെന്നും ഹെൽത്ത് ആൻഡ് ഫാമിലി വെൽഫെയർ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ഡോ. ഓം പ്രകാശ് പാട്ടീൽ പറഞ്ഞു.