ബിനീഷ് കോടിയേരിക്ക് ഇന്ന് നിർണായകം, എൻസിബിയുടെ ചോദ്യം ചെയ്യൽ തുടരുന്നു
ബിനീഷ് കോടിയേരിക്ക് എതിരെ അന്വേഷണ സംഘം കോടതിയില്‍ കൂടുതല്‍ തെളിവുകള്‍ സമര്‍പ്പിക്കും. നേരത്തെ ഇഡി സംഘം ബിനീഷ് കോടിയേരിയുടെ വീട്ടില്‍ റെയ്ഡ് നടത്തുകയും മയക്ക് മരുന്ന് കേസിലെ പ്രതിയായ അനൂപ് മുഹമ്മദിന്റെ ഡെബിറ്റ് കാര്‍ഡ് വീട്ടില്‍ നിന്ന് കണ്ടെടുത്തതായി അവകാശപ്പെടുകയും ചെയ്തിരുന്നു. ഇതടക്കം അന്വേഷണ സംഘം കോടതിയെ അറിയിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ബിനീഷ് കോടിയേരിയുടെ ബിനാമികള്‍ എന്ന് കണ്ടെത്തിയവര്‍ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും ഇഡി കോടതിയെ അറിയിച്ചേക്കും.
അതിനിടെ എന്‍സിബിയും ബിനീഷ് കോടിയേരിക്ക് മേല്‍ പിടിമുറുക്കുകയാണ്. ബെംഗളൂരു പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ നിന്നാണ് കഴിഞ്ഞ ദിവസം ബിനീഷ് കോടിയേരിയെ എന്‍സിബി സംഘം കസ്റ്റഡിയില്‍ എടുത്തത്. എന്‍ഡിപിസ് നിയമ പ്രകാരം എന്‍സിബി കേസെടുത്താല്‍ ബിനീഷ് കോടിയേരിക്ക് മുന്നില്‍ ജാമ്യത്തിനുളള വാതിലടയും. ബെംഗളൂരു മയക്കുമരുന്ന് കേസില്‍ എന്‍സിബിയാണ് ആദ്യം കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
മയക്കുമരുന്ന് കേസിലെ സാമ്പത്തിക ഇടപാടുകളെ കുറിച്ചുളള അന്വേഷണമാണ് ബിനീഷ് കോടിയേരിയിലേക്ക് എത്തിയത്. അനൂപ് മുഹമ്മദ്, റിജേഷ് രവീന്ദ്രന്‍ എന്നിവര്‍ അറസ്റ്റിലായതിന് പിന്നാലെ അന്വേഷണം ബിനീഷ് കോടിയേരിയിലേക്ക് നീങ്ങുകയായിരുന്നു. അനൂപ് മുഹമ്മദും ബിനീഷ് കോടിയേരിയും അടുത്ത സുഹൃത്തുക്കളാണ്. ബെംഗളൂരുവില്‍ അനൂപ് മുഹമ്മദിന് ഹോട്ടല്‍ ആരംഭിക്കാന്‍ പണം നല്‍കി സഹായിച്ചത് ബിനീഷ് കോടിയേരിയാണ് എന്ന കണ്ടെത്തലാണ് കേസില്‍ വഴിത്തിരിവായത്.
Recommended Video