ബെംഗളുരു മയക്കുമരുന്ന് കേസ്: അനിഘയുടെ ഡയറിയിൽ പ്രമുഖരുടെ വിവരങ്ങൾ, പ്രതികളിൽ രണ്ടുപേർ മലയാളികൾ
ബെംഗളൂരു: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ദിവസങ്ങൾക്ക് മുമ്പ് ബെംഗളൂരുവിൽ അറസ്റ്റിലായ സീരിയൽ നടിയിൽ നിന്ന് കണ്ടെത്തിയത് നിർണായക വിവരങ്ങൾ. അനിഘയുടെ ഡയറി പരിശോധിച്ചതിൽ നിന്നാണ് കന്നഡ സിനിമ- സീരിയൽ രംഗത്തെ പ്രമുഖരുടെ പേരുകൾ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയ്ക്ക് ലഭിച്ചിട്ടുള്ളത്. കന്നഡ സിനിമാ രംഗത്തെ 15 ഓളം പ്രമുഖരുടെ പേരുകളാണ് ഇക്കൂട്ടത്തിലുള്ളതെന്നാണ് പുറത്തുവരുന്ന വിവരം. ഇതിൽ അഭിനേതാക്കൾക്ക് പുറമേ നിർമാതാക്കളും ഉൾപ്പെടുന്നുണ്ട്. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ഇവരിൽ നിന്ന് കൂടി വിവരങ്ങൾ ശേഖരിക്കാനുള്ള നീക്കത്തിലാണ് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ.
ശമ്പളം പിടിക്കല്‍; ഫസ്റ്റ് ലൈന്‍ ട്രീന്‍റ്മെന്‍റ് സെന്‍ററിലെ 870 ഡോക്ടര്‍മാര്‍ രാജി പ്രഖ്യാപിച്ചു
കന്നഡ സീരിയൽ താരമായ അനിഘ, കൂട്ടാളികളായ അനൂപ്, റിജേഷ് രവീന്ദ്രൻ എന്നിവർ കഴിഞ്ഞ ആഴ്ചയാണ് ബെംഗളൂരുവിലെ ഒരു ഹോട്ടലിൽ വെച്ച് പിടിയിലാവുന്നത്. വിദേശത്ത് നിന്ന് ഓൺലൈനിൽ വാങ്ങിയ മയക്കുമരുന്നും നാർക്കോട്ടിക്സ് വിഭാഗം പിടിച്ചെടുത്തിരുന്നു. ഇതിൽ അനൂപും റിജേഷും മലയാളികളാണ്. അറസ്റ്റിലായതോടെ താൻ കന്നഡ സിനിമയിലെ ചിലർക്ക് സ്ഥിരമായി മയക്കുമരുന്ന് വിതരണം ചെയ്തിരുന്നതായി അനിഘ നാർക്കോട്ടിക്സിന് മൊഴി നൽകുകയും ചെയ്തിരുന്നു. ഇതോടെ എൻസിബി അന്വേഷണവും വ്യാപിപ്പിച്ചിരുന്നു.
ആഗസ്റ്റ് 21ന് കല്യാൺ നഗറിലെ റോയൽ സ്യൂട്ട്സ് ഹോട്ടലിൽ സംഘം നടത്തിയ റെയ്ഡിൽ 145 എംഡിഎംഎ ലഹരി ഗുളികകൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സീരിയൽ താരത്തിന്റെ വീട്ടിലും നർക്കോട്ടിക്സ് സംഘം പരിശോധന നടത്തുന്നത്. 2.20 ലക്ഷം രൂപ വിലവരുന്ന വരുന്ന ലഹരിമരുന്നാണ് പിടിച്ചെടുത്തത്. ഇവിടെ 270 എംഡിഎംഎ ഗുളികളലും ബെംഗളൂരുവിലെ നിക്കൂ ഹോംസിലുള്ള മറ്റൊരു വീട്ടിൽ നിന്ന് എൽഎഡി സ്റ്റാമ്പുകളും സംഘം പിടിച്ചെടുത്തിരുന്നു.
Recommended Video
ബെംഗളൂരു നഗരത്തിലെ കോളേജ് വിദ്യാർത്ഥികൾക്കും യുവാക്കൾക്കും സമൂഹത്തിലെ പ്രമുഖർക്കും സംഘം ലഹരിമരുന്ന് എത്തിച്ച് നൽകിയിരുന്നുവെന്നും വിവരം ലഭിച്ചിട്ടുണ്ട്. ഇതിന് പുറമേ പബ്ബുകൾ, ബാറുകൾ, ഡാൻസ് പാർട്ടികൾ എന്നിവയ്ക്കും ലഹരി മരുന്നുകൾ എത്തിച്ചുനൽകിയിരുന്നത് അനിഖയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇവർ സിനിമാ മേഖലയുമായി അടുത്ത ബന്ധം സ്ഥാപിച്ചിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ബിറ്റ്കോയിനുകൾ ഉപയോഗിച്ച് വിദേശത്ത് നിന്ന് ഓൺലൈനായാണ് മയക്കുമരുന്നുകൾ സംഘം ഇന്ത്യയിലെത്തിച്ചിരുന്നത്. ഇപ്പോൾ പിടിയിലാവരെക്കൂടാതെ കൂടുതൽ പേർ സംഘത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് നാർക്കോട്ടിക് സംഘത്തിന്റെ സംഘം വിലയിരുത്തുന്നത്.