ബെംഗളൂരിൽ 6 അക്ക ശമ്പളം കിട്ടിയിട്ടും രക്ഷയില്ല; റാപ്പിഡോ ടാക്സിയും കൂടി ഓടിച്ച് സോഫ്റ്റവെയർ ഡെവലപ്പർ
ബെംഗളൂരു പോലൊരു നഗരത്തിൽ അഞ്ചക്ക ശമ്പളമുള്ള ജോലി കിട്ടിയാൽ മെച്ചപ്പെട്ട ജീവിതം ഉറപ്പാണെന്ന് കരുതുന്നവർ ഏറെയാണ്. എന്നാൽ ഇന്നത്തെ സാഹചര്യത്തിൽ മെട്രോ നഗരങ്ങളിലെ ഉയർന്ന ജീവിതച്ചെലവ് കാരണം സാമാന്യം നല്ല രീതിയിൽ ജീവിക്കാൻ അഞ്ചക്ക ശമ്പളം പോയിട്ട് ആറക്ക ശമ്പളം പോലും മതിയാകില്ലെന്നാണ് ഒരു സോഫ്റ്റ്വെയർ ഡെവലപ്പറുടെ അനുഭവം ചൂണ്ടിക്കാട്ടുന്നത്. ഐടി മേഖലയിൽ ജോലി ചെയ്തിട്ടും അധിക വരുമാനത്തിനായി വാരാന്ത്യങ്ങളിൽ റാപ്പിഡോ ബൈക്ക് ടാക്സി ഓടിക്കുന്നുവെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്.
എക്സ് ഉപയോക്താവായ ഷഹബാസ് എന്നയാളാണ് ഇദ്ദേഹത്തെ കുറിച്ച് പങ്കുവെച്ചത്. ബന്നാർഘട്ടയിലേക്കുള്ള യാത്രയ്ക്കിടെ ഷഹബാസ് റാപ്പിഡോ ബുക്ക് ചെയ്തിരുന്നു. യാത്രയ്ക്കിടെ ഡ്രൈവറുമായി വെറുതെ സംസാരിച്ച് തുടങ്ങിയതാണ്. അപ്പോഴാണ് അദ്ദേഹം തൻ്റെ ജോലിയെ കുറിച്ച് സംസാരിച്ച് തുടങ്ങിയത്.

ആദ്യം കന്നഡയിലായിരുന്നു ഡ്രൈവർ സംസാരിച്ചത്. പിന്നീട് ഇംഗ്ലീഷിലേക്ക് മാറിയപ്പോൾ ഇരുവരും തങ്ങളുടെ ജോലിയെക്കുറിച്ചും ബെംഗളൂരിലെ ജീവിതത്തെ കുറിച്ചുമൊക്കെ സംസാരിച്ചു. അപ്പോഴാണ് ഡ്രൈവർ താൻ ഒരു മൾട്ടിനാഷണൽ കമ്പനിയിൽ സോഫ്റ്റ്വെയർ ഡെവലപ്പറായി ജോലി ചെയ്യുന്നയാളാണെന്ന് വെളിപ്പെടുത്തിയത്. വാരാന്ത്യങ്ങളിൽ റാപ്പിഡോ ഓടിക്കുന്നത് അധിക വരുമാനത്തിനായാണെന്നും അദ്ദേഹം പറഞ്ഞു.
ലക്ഷങ്ങൾ ശമ്പളമായി ലഭിക്കുന്നുണ്ടെങ്കിലും കുടുംബച്ചെലവുകളും ഭാവിയെക്കുറിച്ചുള്ള ആശങ്കകളും വർധിക്കുന്ന സാഹചര്യത്തിലാണ് അധിക ജോലിക്ക് സമയം കണ്ടെത്തുന്നതെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. വിവാഹിതനായ അദ്ദേഹം ഒരു ചെറിയ കുട്ടിയുടെ അച്ഛനുമാണ്. കുടുംബത്തിന് കൂടുതൽ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കണമെന്ന ആഗ്രഹമാണ് ഒഴിവുസമയങ്ങളിൽ ബൈക്ക് ടാക്സി ഓടിക്കാൻ പ്രേരിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
ഷഹബാസിന്റെ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ നിരവധി പേരാണ് പ്രതികരണങ്ങളുമായി രംഗത്തെത്തിയത്. ബെംഗളൂരു പോലുള്ള നഗരങ്ങളിലെ ഉയർന്ന വാടക, കുട്ടികളുടെ വിദ്യാഭ്യാസച്ചെലവ്, ദിനംപ്രതി വർധിക്കുന്ന ജീവിതച്ചെലവ് എന്നിവയാണ് പലരും ചർച്ച ചെയ്തത്. നല്ല ശമ്പളമുള്ള ജോലിയുണ്ടായിട്ടും അധിക വരുമാനത്തിനായി മറ്റൊരു ജോലി ചെയ്യേണ്ടിവരുന്ന സാഹചര്യം നഗരജീവിതത്തിന്റെ യാഥാർഥ്യമാണെന്നാണ് ചിലരുടെ അഭിപ്രായം.
അതേസമയം എല്ലാവരും ഇതിനെ ഒരേ രീതിയിൽ കണ്ടില്ല. ചിലർ ആ എൻജിനീയറുടെ കഠിനാധ്വാനത്തെ അഭിനന്ദിച്ചപ്പോൾ, മറ്റുചിലർ വരുമാനം കൂട്ടാൻ കൂടുതൽ മികച്ച അവസരങ്ങൾ തേടുന്നതാണ് ഉചിതമെന്ന അഭിപ്രായവും പങ്കുവെച്ചു. പുതിയ നൈപുണ്യങ്ങൾ സ്വന്തമാക്കുന്നതും കരിയർ വളർച്ചയ്ക്കായി ശ്രമിക്കുന്നതുമാണ് ദീർഘകാല പരിഹാരമെന്നാണ് അവരുടെ വാദം.
എന്തായാലും ഒരു റാപ്പിഡോ യാത്രയ്ക്കിടെ പുറത്തുവന്ന ഈ കഥ ബെംഗളൂരു പോലുള്ള വലിയ നഗരങ്ങളിലെ ജീവിതച്ചെലവും സാമ്പത്തിക സമ്മർദങ്ങളും സംബന്ധിച്ച ചർച്ചകൾക്ക് വീണ്ടും വഴിവെച്ചിരിക്കുകയാണ്.












Click it and Unblock the Notifications