ബെംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് വന്ന ബസ് തട്ടിയെടുത്തു! യാത്രക്കാരുമായി അജ്ഞാത കേന്ദ്രത്തിലേക്ക്...
വെള്ളിയാഴ്ച രാത്രി ബെംഗളൂരുവിൽ നിന്നും കണ്ണൂരിലേക്ക് പുറപ്പെട്ട ലാമ ട്രാവൽസിന്റെ ബസാണ് ഒരു സംഘം തട്ടിയെടുക്കാൻ ശ്രമിച്ചത്.
ബെംഗളൂരു/കണ്ണൂർ: ബെംഗളൂരുവിൽ നിന്നും കണ്ണൂരിലേക്ക് വന്ന സ്വകാര്യ ടൂറിസ്റ്റ് ബസ് തട്ടിയെടുക്കാൻ ശ്രമം. കഴിഞ്ഞദിവസം രാത്രി ഒമ്പതരയോടെ ബെംഗളൂരു-മൈസൂരു റോഡിലായിരുന്നു യാത്രക്കാരെയും ജീവനക്കാരെയും ബന്ദികളാക്കി ബസ് തട്ടിയെടുക്കാൻ ശ്രമമുണ്ടായത്.
വെള്ളിയാഴ്ച രാത്രി ബെംഗളൂരുവിൽ നിന്നും കണ്ണൂരിലേക്ക് പുറപ്പെട്ട ലാമ ട്രാവൽസിന്റെ ബസാണ് ഒരു സംഘം തട്ടിയെടുക്കാൻ ശ്രമിച്ചത്. സംഭവസമയത്ത് ബസിൽ 42 യാത്രക്കാരുണ്ടായിരുന്നു. സിനിമാ രംഗങ്ങളെ വെല്ലുന്ന രീതിയിലാണ് അക്രമിസംഘം ബസ് തട്ടിയെടുത്തതെന്നാണ് യാത്രക്കാർ പിന്നീട് പറഞ്ഞത്.
കണ്ണൂരിലേക്ക്...
ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ലാമ ട്രാവൽസിന്റെ കെഎ 01 എജി 636 എന്ന രജിസ്ട്രേഷൻ നമ്പറിലുള്ള ടൂറിസ്റ്റ് ബസാണ് ബൈക്കിലെത്തിയ ഒരു സംഘമാളുകൾ തട്ടിയെടുക്കാൻ ശ്രമിച്ചത്. വെള്ളിയാഴ്ച രാത്രി മൈസൂരു റോഡിൽ ആർവി കോളേജിന് സമീപത്ത് വച്ചായിരുന്നു സംഭവം. രാത്രി ഒമ്പതരയോടെ കലാശിപ്പാളയത്ത് നിന്നും കണ്ണൂരിലേക്ക് പുറപ്പെട്ട ബസിൽ 42 യാത്രക്കാരുണ്ടായിരുന്നു. എന്നാൽ യാത്ര തുടങ്ങി മണിക്കൂറുകൾക്ക് ശേഷം ജീവൻ വരെ നഷ്ടപ്പെട്ടേക്കുമെന്ന സാഹചര്യത്തിലൂടെയാണ് ഇവർ കടന്നുപോയത്.
നാലു പേർ...
രണ്ട് ബൈക്കുകളിലായി എത്തിയ നാല് പേരാണ് ആദ്യം ബസ് തടഞ്ഞുനിർത്തിയത്. പോലീസുകാരാണെന്ന് പറഞ്ഞായിരുന്നു ഇവർ ബസ് തടഞ്ഞത്. തുടർന്ന് ഡ്രൈവറോട് സീറ്റിൽ നിന്ന് താഴേക്ക് ഇറങ്ങാൻ ആവശ്യപ്പെട്ടു. എന്നാൽ ഡ്രൈവർ സീറ്റിൽ നിന്നും ഇറങ്ങിയതിന് പിന്നാലെ കൂട്ടത്തിലൊരാൾ ഡ്രൈവിങ് സീറ്റിലേക്ക് കയറി ബസിന്റെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. ഇതോടെയാണ് സംഭവത്തിൽ പന്തികേടുണ്ടെന്ന് യാത്രക്കാർക്കും ജീവനക്കാർക്കും മനസിലായത്.
ഗോഡൗണിലേക്ക്...
മൈസൂരു റോഡിൽ ആർവി കോളേജിന് സമീപത്ത് വച്ച് ബസിന്റെ നിയന്ത്രണം ഏറ്റെടുത്ത നാലംഗ സംഘം ഒരു ഗോഡൗണിലേക്കാണ് ബസ് കൊണ്ടുപോയത്. ഈ സമയത്തെല്ലാം യാത്രക്കാർ ബഹളം വച്ചെങ്കിലും ഇവർ വകവച്ചില്ല. തങ്ങളെ വിട്ടയണക്കമെന്ന് ചില യാത്രക്കാർ ഇവരോട് ആവശ്യപ്പെട്ടെങ്കിലും ആരെയും വിടില്ലെന്നായിരുന്നു മറുപടി. ഇതിനിടെ ബസ് ഒരു ഗോഡൗണിൽ എത്തിയിരുന്നു.
രക്ഷപ്പെട്ടു...
ബൈക്കിലെത്തിയ നാലുപേരാണ് ബസ് തട്ടിയെടുത്തതെങ്കിലും ഗോഡൗണിൽ മറ്റ് ആറ് പേർ കൂടി ഉണ്ടായിരുന്നു. എന്നാൽ ബസ് തട്ടിയെടുത്ത സമയത്ത് തന്നെ യാത്രക്കാരിലൊരാൾ പോലീസിനെ വിവരമറിയിച്ചു. തുടർന്ന് രാജശ്വേരി നഗർ പോലീസ് ഉടൻതന്നെ ഈ ഗോഡൗണിലെത്തിയ ശേഷമാണ് നാലംഗ സംഘത്തിൽ നിന്ന് ബസിലെ യാത്രക്കാരെ രക്ഷപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും, ബാക്കി മൂന്നുപേർ രക്ഷപ്പെട്ടെന്നും രാജേശ്വരി നഗർ പോലീസ് അറിയിച്ചു.
പണമിടപാട്...
ഐപിസി 341-ാം വകുപ്പ് പ്രകാരമാണ് അറസ്റ്റിലായ പ്രതികൾക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അതേസമയം, വായ്പാ തിരിച്ചടവ് മുടങ്ങിയതുമായി ബന്ധപ്പെട്ട് ബസ് പിടിച്ചെടുക്കാൻ വന്ന സംഘമാണ് സംഭവത്തിന് പിന്നിലെന്ന് പോലീസ് സ്ഥിരീകരിച്ചു. സംഭവത്തിൽ മറ്റ് ദുരൂഹതകളില്ലെന്നും, വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ബസ് പിടിച്ചെടുക്കുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യമെന്നും പോലീസ് വ്യക്തമാക്കി. ശ്രീറാം ഫിനാൻസുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണ് സംഭവത്തിന് പിന്നിലെന്ന് സംശയമുണ്ടെന്നും, അന്വേഷണം നടക്കുകയാണെന്നും പോലീസ് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
ദേശീയപാത; ബോൾഗാട്ടി ലുലുവിൽ അടിയന്തര യോഗം! ഒരു മാറ്റവുമില്ലെന്ന് കേന്ദ്രം, നഷ്ടപരിഹാരവും കൂട്ടില്ല..
''എന്റെ കല്ല്യാണം കഴിഞ്ഞിട്ടില്ല, ജാതി, ജാതകം വിഷയമല്ല'' ഫേസ്ബുക്കിലൂടെ വരനെ തേടി മലയാളി പെൺകുട്ടി!