ബെംഗളുരു ആശുപത്രി കിടക്ക വിവാദം: അന്വേഷണത്തിന് ഉത്തരവിട്ട് കർണ്ണാടക ഹൈക്കോടതി
ബെംഗളുരു: കൊവിഡ് വ്യാപരം ഗുരുതരമായിരിക്കെ സ്വകാര്യ ആശുപത്രികളിൽ കൊവിഡ് രോഗികൾക്ക് ബെഡുകൾ ലഭ്യമാക്കാൻ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് കർണ്ണാടക ഹൈക്കോടതി. ബെഡുകൾ റിസർവ് ചെയ്യാൻ കൈക്കൂലി വാങ്ങിയെന്നായിരുന്നു ആരോപണം. ഇത് വിവാദമായതോടെയാണ് ഹൈക്കോടതി വിഷയത്തിൽ ഇടപെടുന്നത്. ഇന്ത്യയിൽ മഹാരാഷ്ട്രയ്ക്ക് ശേഷം കൊവിഡ് വ്യാപനം രൂക്ഷമായ സംസ്ഥാനങ്ങളിലൊന്നാണ് കർണ്ണാടക.
സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് വേണ്ടി സംസ്ഥാന സർക്കാർ അടിയന്തരമായി പോലീസ് ഉദ്യോഗസ്ഥർ സൈബർ വിംഗ് എന്നി വിഭാഗങ്ങളിലെ പോലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിക്കൊണ്ട് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകാനും നിർദേശിച്ചിട്ടുണ്ട്. മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനായിരിക്കും അന്വേഷണത്തിന്റെ മേൽനോട്ടച്ചുമതല. ഈ സംഘത്തിലേക്കുള്ള ഉദ്യോഗസ്ഥരെ ഇതിനകം തന്നെ പ്രഖ്യാപിച്ച് കഴിഞ്ഞതായി അഡീഷണൽ അഡ്വക്കറ്റ് ജനറൽ വ്യക്തമാക്കി. രണ്ട് മുതിർന്ന പോലീസ് ഉദ്യോഗസ്ഥരും അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൊവിഡ് രോഗികൾക്ക് ബെഡുകൾ റിസർവ് ചെയ്യുന്നതിൽ ബിബിഎംപി ക്രമക്കേട് നടത്തിയെന്ന് ബിജെപി എംപി തേജസ്വി സൂര്യയാണ് അവകാശപ്പെട്ടത്. മെയ് നാലിന് തേജസ്വി സൂര്യയുടെ വെളിപ്പെടുത്തൽ പുറത്തുവന്നതോടെയാണ് ഇത് സംബന്ധിച്ച വിവാദം ഉയർന്നുവരുന്നത്. സംസ്ഥാനത്ത് കോവിഡ് -19 കേസുകൾ വർദ്ധിക്കുന്നതിനിടയിൽ പണമുണ്ടാക്കാൻ ബിബിഎംപി അധികൃതർ വ്യാജ പേരുകളുപയോഗിച്ച് ആശുപത്രി കിടക്കകൾ റിസർവ് ചെയ്തതായും സൂര്യ പറഞ്ഞു.
ഒരു കിടക്ക ബുക്ക് ചെയ്തുകഴിഞ്ഞാൽ, അത് 12 മണിക്കൂർ നേരത്തേക്കാണ് റിസർവ് ചെയ്തിരിക്കുക. ഈ സമയത്തിനുള്ളിൽ രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചില്ലെങ്കിൽ, കിടക്കകൾ മറ്റുള്ളവർക്ക് ബുക്ക് ചെയ്യാമെന്നതാണ് സാധാരണ ഗതിയിലെ സംവിധാനം. ആരോപണമനുസരിച്ച്, ആ 12 മണിക്കൂറിനുള്ളിൽ, ആശുപത്രി കിടക്കയ്ക്ക് ഉയർന്ന വില നൽകി ആ കിടക്കയിൽ ചികിത്സയിൽ കഴിയാൻ തയ്യാറുള്ള ഒരു രോഗിയെ ഉദ്യോഗസ്ഥർ കണ്ടെത്തുമെന്നും ഇത്തരത്തിൽ കിടക്ക ബ്ലോക്ക് ചെയ്ത് കഴിഞ്ഞാൽ, അതേ രോഗിക്ക് അത് വീണ്ടും അനുവദിക്കുമെന്നുമാണ് ആരോപണം.












Click it and Unblock the Notifications