7 വർഷം , 4 ജോലികൾ മാറി; ഉയർന്ന ശമ്പളം കിട്ടിയിട്ടും ജീവിതത്തിന് അർത്ഥം തോന്നുന്നില്ലെന്ന് യുവാവ്, ചർച്ച
ബെംഗളൂരു: ഉയർന്ന ശമ്പളം ലക്ഷ്യം വെച്ച് ജോലികൾ മാറുന്നത് ഇന്നത്തെ കോർപ്പറേറ്റ് ജീവിതത്തിൽ സാധാരണമാണ്. എന്നാൽ ഇതെല്ലാം ജീവിതത്തിൽ യഥാർത്ഥ സംതൃപ്തി നൽകുന്നുണ്ടോ എന്നതാണ് ചോദ്യം. ബെംഗളൂരുവിൽ പ്രവർത്തിക്കുന്ന കോർപ്പറേറ്റ് ജീവനക്കാരനായ ബിഷിസ്റ്റ് ഷോം പങ്കുവെച്ച ഒരു ഇൻസ്റ്റാഗ്രാം വീഡിയോയാണ് ഇപ്പോൾ ഈ ചർച്ചയ്ക്ക് തുടക്കമിട്ടിരിക്കുന്നത്.
ഏഴ് വർഷത്തെ കോർപ്പറേറ്റ് അനുഭവവും നാല് ജോലി മാറ്റങ്ങളും കഴിഞ്ഞിട്ടും തനിക്ക് സന്തോഷം നൽകുന്ന കാര്യം കണ്ടെത്താനായിട്ടില്ലെന്ന് ഷോം തുറന്ന് പറയുന്നു. "ദിവസവും 8-9 മണിക്കൂർ ഒരേ കാര്യമാണ് ചെയ്യുന്നത്. എന്തിനാണ് ഞാൻ ഇത് ചെയ്യുന്നത് എന്ന ചോദ്യം ഇപ്പോഴും മറുപടിയില്ലാതെ തുടരുന്നു,' എന്നതാണ് അദ്ദേഹത്തിന്റെ അഭിപ്രായം. "7 വർഷം. 4 ജോലികൾ. ഇപ്പോഴും ഞാൻ എന്താണ് തേടുന്നത് എന്ന് മനസ്സിലാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഇതിനെക്കുറിച്ച് ആരും സംസാരിക്കുന്നില്ല. 50% ശമ്പള വർധനയ്ക്കായി ജോലികൾ മാറിക്കൊണ്ടിരിക്കാം, ലൈഫ്സ്റ്റൈൽ അപ്‌ഗ്രേഡ് ചെയ്യിക്കൊണ്ടിരിക്കാം... എങ്കിലും ഒരു ഞായറാഴ്ച രാത്രി ഉള്ളിൽ ശൂന്യത തോന്നും. വലിയ ഫ്ലാറ്റ്, മികച്ച യാത്രകൾ, നല്ല ഭക്ഷണം - ഇതൊന്നും 'എന്തിനാണ് ഞാൻ ഇതെല്ലാം ചെയ്യുന്നത്?' എന്ന യഥാർത്ഥ ചോദ്യത്തിന് മറുപടി നൽകുന്നില്ല. പണം ജീവിതത്തിന് അർത്ഥം നൽകുന്നില്ല. അതു വെറും ആ ചോദ്യം വീണ്ടും വീണ്ടും ഒഴിവാക്കാൻ സമയം മാത്രമാണ് നൽകുന്നത്', ഷോം കൂട്ടിച്ചേർത്തു.

കോർപ്പറേറ്റ് ലോകത്ത് ശമ്പള വർധനകൾ പലപ്പോഴും സന്തോഷത്തിന്റെ സൂചനയായി കണക്കാക്കപ്പെടുമ്പോഴും യാഥാർത്ഥ്യത്തിൽ അത് താൽക്കാലികമായ സന്തോഷം മാത്രമേ നൽകുന്നുള്ളൂവെന്ന് നിരവധി പഠനങ്ങളും വ്യക്തമാക്കുന്നുണ്ട്. അതേസമയം
വീഡിയോ വൈറലായതോടെ നിരവധി പേർ തങ്ങളുടെ അനുഭവങ്ങളും പങ്കുവെക്കുകയാണ്. 'ശമ്പള വർധന ഒരുമാസം സന്തോഷം നൽകും, പിന്നെ പഴയ ശൂന്യത തന്നെ,', എന്നാണ് ഒരാൾ കുറിച്ചത്. സൺഡേ നൈറ്റ് ആങ്ക്സൈറ്റി വളരെ യാഥാർത്ഥ്യമാണെന്ന് മറ്റൊരാൾ അഭിപ്രായപ്പെട്ടു. .
ഇന്ത്യയിൽ, പ്രത്യേകിച്ച് ബെംഗളൂരു, മുംബൈ, ഹൈദരാബാദ് തുടങ്ങിയ ഐടി-കോർപ്പറേറ്റ് ഹബ്ബുകളിൽ ജോലി ചെയ്യുന്ന യുവാക്കൾക്കിടയിൽ ഇത്തരത്തിലുള്ള മാനസിക സമ്മർദം വർധിക്കുന്നതായി വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ദീർഘമായ ജോലി സമയം, സ്ഥിരമായ ടാർഗെറ്റുകൾ, ജോലി സുരക്ഷയിലുള്ള ആശങ്കകൾ തുടങ്ങിയവയും ഇതിന് കാരണമാകുന്നുണ്ട്.
അതേസമയം, ഈ പ്രവണതയ്ക്ക് മറുപടിയായി 'മീനിംഗ്ഫുൾ വർക്ക്', 'വർക്ക്ലൈഫ് ബാലൻസ്', 'സ്ലോ ലിവിംഗ്' തുടങ്ങിയ ആശയങ്ങൾക്കും പ്രാധാന്യം കൂടുകയാണ്. പണം മാത്രം ലക്ഷ്യമാക്കി ജോലിയെ സമീപിക്കുന്നതിനേക്കാൾ വ്യക്തിപരമായ സന്തോഷവും തൃപ്തിയും നൽകുന്ന വഴികൾ തേടേണ്ടതിന്റെ ആവശ്യകതയാണ് ഈ ചര്‍ച്ചകള്‍ സൂചിപ്പിക്കുന്നത്.
ബിഷിസ്റ്റ് ഷോം പങ്കുവെച്ച വീഡിയോ ഒരു വ്യക്തിയുടെ അനുഭവമെന്നതിലുപരി ഇന്നത്തെ കോർപ്പറേറ്റ് തലമുറയുടെ ഉള്ളിലെ ആശങ്കകളെയും ചോദ്യങ്ങളെയും പ്രതിഫലിപ്പിക്കുന്നതെന്നാണ് വിദഗ്ധർ പറയുന്നത്. "പണം സന്തോഷം വാങ്ങിക്കൊടുക്കില്ല; അത് വെറും ശ്രദ്ധ തിരിക്കാനുള്ള വഴികൾ മാത്രം നൽകും" എന്ന അദ്ദേഹത്തിന്റെ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിലെ കോർപ്പറേറ്റ് സമൂഹം ഏറ്റെടുത്ത് കഴിഞ്ഞു.












Click it and Unblock the Notifications