ഷോപ്പിംഗ് മാളുകളിൽ കയറണോ? ഇനി മണത്തറിയാം, കൊവിഡ് പരിശോധനയ്ക്ക് പുതിയ മാർഗ്ഗം നിർദേശിച്ച് മേയർ
ബെംഗളൂരു: കൊറോണ വൈറസ് വ്യാപനത്തോടെ ഷോപ്പിംഗ് മാളുകളിലും സൂപ്പർമാക്കറ്റിലും ആളുകൾ കൂട്ടമായെത്തുന്ന എല്ലായിടങ്ങളിലും ശരീര താപനില പരിശോധിക്കുന്നതിനായി തെർമൽ സ്കാനറുകൾ സ്ഥാപിച്ചിരുന്നു. എന്നാൽ ആളുകളുടെ ഗന്ധങ്ങൾ തിരിച്ചറിയാനുള്ള ശേഷി പരിശോധിച്ച് ഷോപ്പിംഗ് മാളുകളിലേക്ക് ആളുകളെ പ്രവേശിപ്പിക്കുന്ന സംവിധാനം ഒരുങ്ങിയേക്കുമെന്നാണ് സൂചന. രോഗം ബാധിച്ച ഒരാളെ കണ്ടെത്തുന്നതിന് വേണ്ടി അയാൾക്ക് ഗന്ധങ്ങൾ തിരിച്ചറിയാനുള്ള ശേഷി പരിശോധിച്ചാൽ മതിയെന്നാണ് ബെംഗളുരു മേയർ ഗൌതം കുമാർ ചൂണ്ടിക്കാണിക്കുന്നത്.
രാമക്ഷേത്ര നിര്‍മ്മാണം; ഒന്നും മറക്കാന്‍ കഴിയുന്നതല്ലെന്ന് ഉവൈസി; മോദിയുടേത് സത്യപ്രതിജ്ഞ ലംഘനം
ആളുകൾ ഷോപ്പിംഗ് മാളുകളിൽ പ്രവേശിക്കുന്നതിന് മുമ്പായി തെർമൽ സ്കാനറുകൾ ഉപയോഗിച്ച് ശരീര താപനില പരിശോധിക്കുന്നതിനൊപ്പം ഗന്ധങ്ങൾ തിരിച്ചറിയാനുള്ള ശേഷിയും പരിശോധിക്കാമെന്നാണ് മേയർ പറയുന്നത്. കൊവിഡ് ബാധിതരിൽ ഗന്ധങ്ങളും രുചിയും തിരിച്ചറിയാനുള്ള ശേഷി നഷ്ടമാകുമെന്ന് നേരത്തെ തന്നെ തെളിഞ്ഞിരുന്നു. ഇത് കണക്കിലെടുത്താണ് മേയറുടെ നിർദേശം. ബെംഗളൂരുവിലെ ഷോപ്പിംഗ് മാളുകൾ ശരീര താപനില പരിശോധിക്കുന്നതിനൊപ്പം ഇക്കാര്യം കൂടി ചെയ്യണമെന്നാണ് മേയർ മുന്നോട്ടുവെക്കുന്ന നിർദേശം. ഗന്ധങ്ങൾ തിരിച്ചറിയാൻ കഴിയാത്തവരെ മാളുകൾക്ക് അകത്തേക്ക് പ്രവേശിപ്പിക്കേണ്ടതില്ലെന്നും മേയർ പറയുന്നു. കർണാടക മുഖ്യമന്ത്രിയ്ക്ക് ഇക്കാര്യം ചൂണ്ടിക്കാണിച്ച് കത്തെഴുതുമെന്നും മേയർ വ്യക്തമാക്കി.
Recommended Video
കൊവിഡ് ബാധിതരിൽ രുചിയും ഗന്ധവും നഷ്ടപ്പെടുന്നതായി കണ്ടെത്തിയിട്ടുണ്ട്. ആ സാഹചര്യത്തിൽ മാളുകളിൽ ഗന്ധം തിരിച്ചറിയാനുള്ള ശേഷി പരിശോധിക്കുന്നത് നിർബന്ധമാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുമെന്നും ഗന്ധങ്ങൾ തിരിച്ചറിയാൻ സാധിക്കാത്തവരെ ഉടൻ തന്നെ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും മേയർ കൂട്ടിച്ചേർത്തു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശം അനുസരിച്ച് രുചിയും ഗന്ധവും തിരിച്ചറിയാനുള്ള ശേഷി നഷ്ടപ്പെടുന്നത് കൊവിഡ് ലക്ഷണമായാണ് കണക്കാക്കപ്പെടുന്നത്. പനി, തൊണ്ടവേദന എന്നിവയ്ക്കൊപ്പം പലരിലും ഈ രണ്ട് ലക്ഷണങ്ങളും പ്രകടമായിരുന്നു. ശ്വസന വ്യവസ്ഥയെ രോഗം ബാധിക്കുന്നതിന് തൊട്ടുമുമ്പാണ് ഈ രണ്ട് ലക്ഷണങ്ങളിലും രോഗികളിൽ കാണപ്പെടാറുള്ളത്.