ബെംഗളൂരുവിൽ മെട്രോയ്ക്കും ബിഎംടിസിക്കും ഇനി ഒറ്റ കാർഡ്; 103 ബസ് സ്റ്റോപ്പുകൾ മാറ്റിസ്ഥാപിക്കും
പൊതുഗതാഗതം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് ബെംഗളൂരിൽ സുപ്രധാന മാറ്റങ്ങൾ നടപ്പാക്കാനൊരുങ്ങി ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (ജി ബി എ). ഇതിൻ്റെ ഭാഗമായി തിരക്കേറിയ ജങ്ഷന് സമീപത്തുള്ള 103 ബസ് സ്റ്റോപുകൾ മാറ്റി സ്ഥാപിക്കാൻ തീരുമാനമായി. വ്യാഴാഴ്ച ചേർന്ന ജിബിഎ യോഗത്തിലാണ് തീരുമാനം. കൂടാതെ മെട്രോയിലും ബിഎംടിസി ബസുകളിലും ഒരുപോലെ ഉപയോഗിക്കാൻ സാധിക്കുന്ന മൊബിലിറ്റി കാർഡ് സംവിധാനം നടപ്പാക്കാനും യോഗം തീരുമാനിച്ചു.
50 മീറ്റർ പരിധിയിലുള്ള 103 ബസ് സ്റ്റോപ്പുകളാണ് മാറ്റുന്നത്. ഈ ബസ്റ്റോപ്പുകൾക്കെതിരെ പരാതി ഉയർന്നിട്ടുണ്ടെന്നും മാത്രമല്ല ചില സ്ഥലങ്ങളിൽ ബസ് സ്റ്റോപ്പുകൾ വേണമെന്ന ആവശ്യം ഉയർന്നിട്ടുണ്ടെന്നും ജിബിഎ ചീഫ് കമ്മീഷ്ണർ മഹേശ്വർ റാവു പറഞ്ഞു. മാറ്റുന്ന ബസ് സ്റ്റോപ്പുകൾക്ക് പകരം പുതിയ ബസ് സ്റ്റോപ്പുകൾ നിർമ്മിക്കും. ഇവ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയായിരിക്കും നടപ്പാക്കുകയെന്നും അദ്ദേഹം അറിയിച്ചു. അതേസമയം പുതിയ പൈപ് ലൈനുകൾ സ്ഥാപിക്കാനുള്ള തീരുമാനവും യോഗത്തിൽ കൈക്കൊണ്ടു.

മാറ്റുന്ന ബസ് സ്റ്റോപ്പുകൾക്ക് പകരം പുതിയ ബസ് സ്റ്റോപ്പുകൾ നിർമ്മിക്കും. പബ്ലിക്-പ്രൈവറ്റ് പാട്ണർഷിപ്പിലായിരിക്കും ഈ ബസ് സ്റ്റോപ്പുകൾ നിർമ്മിക്കുക. പുതിയ പൈപ്പ് ലൈനുകൾ സ്ഥാപിക്കും. ഇതിനായി ഫയർ ഡിപ്പാർട്ട്മെൻ്റഅ 55 പുതിയ ലൊക്കേഷനുകൾ കണ്ടെത്തിയിട്ടുണ്ട്. ഇത് ഘട്ടം ഘട്ടമായി നടപ്പിലാക്കാൻ എല്ലാ മുനിസിപ്പൽ കോർപ്പറേഷനുകൾക്കും നിർദ്ദേശം നൽകിയതായി ജിബിഎ ചീഫ് കമ്മീഷ്ണർ മഹേശ്വർ റാവു അറിയിച്ചു.
മൊബിലിറ്റി കാർഡുകൾ ഉടൻ നടപ്പാക്കും
മെട്രോയിലും ബിഎംടിസിയിലും ഒരുപോലെ ഉപയോഗിക്കാൻ കഴിയുന്ന കാർഡുകൾ ഇതിനോടകം തന്നെ തയ്യാറാക്കിയിട്ടുണ്ടെന്ന് റാവു യോഗത്തിൽ അറിയിച്ചു. ഇതിൻ്റെ നടപടികൾ അവസാനഘട്ടത്തിലാണ്. വൈകാതെ തന്നെ അവതരിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നിരീക്ഷണ ക്യാമറകളിൽ നിന്നുള്ള വീഡിയോ ദൃശ്യങ്ങൾ സിറ്റി കോർപ്പറേഷനുമായി പങ്കുവെക്കണമെന്നും ഇത് വകുപ്പുകൾ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്താൻ സഹായിക്കുമെന്നും റാവു യോഗത്തെ അറിയിച്ചു. ബി എം ടി സി, നമ്മ മെട്രോ, ബെസ്കോം , ഫയർ ഫോഴ്സ്, പോലീസ്, ബി ഡി എ എന്നിവയുൾപ്പെടെയുള്ള വിവിധ സർക്കാർ വകുപ്പുകളും ഏജൻസികളും ഇത് നടപ്പാക്കണം.
നഗരത്തിലെ അപകടങ്ങൾ കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ 'സുരക്ഷ 75' പദ്ധതിയുടെ നടപടികൾ വേഗത്തിൽ പൂർത്തിയാക്കണമെന്നും സിറ്റി കോർപറേഷനുകൾക്ക് യോഗത്തിൽ റാവു നിർദേശം നൽകി.
അതേസമയം നഗരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമായ ജംഗ്ഷനുകളിലൊന്നായ ഔട്ടർ റിംഗ് റോഡിലെ ഇബ്ലൂർ ജംഗ്ഷനിലെ നടപ്പാതയുടെ നിർമ്മാണം വേഗത്തിൽ തന്നെ പൂർത്തിയാക്കണമെന്ന് മന്ത്രി ബൈര ഗൗഡ നിർദേശിച്ചു. പൊതുഗതാഗത സംവിധാനം മെച്ചപ്പെടുത്തുന്നതിനായി ഫസ്റ്റ് മൈൽ , ലാസ്റ്റ് മൈൽ കണക്ടിവിറ്റി മെച്ചപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു.


Click it and Unblock the Notifications