ബെംഗളൂരു മെട്രോ യാത്ര ഇനി കൈപ്പൊള്ളിക്കും; ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടുന്നു, അന്തിമ റിപ്പോർട്ട് ഉടൻ
ബെംഗളൂരു: മെട്രോ ടിക്കറ്റ് നിരക്ക് ഉടൻ വർധിപ്പിച്ചേക്കും. ഫെയർ ഫിക്സേഷൻ കമ്മിറ്റി (എഫ് എഫ് സി) ഇത് സംബന്ധിച്ച റിപ്പോർട്ട് ഉടൻ സമർപ്പിക്കുമെന്നാണ് റിപ്പോർട്ട്. കുറഞ്ഞത് 10 മുതൽ 15 ശതമാനം വരെ നിരക്ക് വർധനയായിരിക്കും ഉണ്ടാകുകയെന്നാണ് വിവരം. രുമാനനം ലക്ഷക്കണക്കിന് വരുന്ന യാത്രക്കാർക്ക് കനത്ത തിരിച്ചടിയായേക്കും.
2017 ലാണ് അവസാനമായി ബെംഗളൂരു നമ്മ മെട്രോ നിരക്ക് വർധിപ്പിച്ചത്. നിലവിൽ 10 രൂപയാണ് മെട്രോ മിനിമം ചാർജായി ഈടാക്കുന്നത്. ഏറ്റവും ഉയർന്ന നിരക്ക് 60 രൂപയും സ്മാർട്ട് കാർഡ് ഉപയോഗിക്കുന്നവർക്ക് 5 ശതാനം ഇളവുണ്ട്.

ടിക്കറ്റ് നിരക്ക് വർധന സംബന്ധിച്ച് മൂന്നംഗ പാനലാണ് പഠനം നടത്തിയത്. മദ്രാസ് ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് ആർ തരണിയുടെ നേതൃത്വത്തിലുള്ളതാണ് സമിതി. സമിതിയിൽ ഭവന, നഗരകാര്യ മന്ത്രാലയത്തിലെ അഡീഷണൽ സെക്രട്ടറി സത്യേന്ദ്ര പാൽ സിംഗ് ,കർണാടക മുൻ അഡീഷണൽ ചീഫ് സെക്രട്ടറി ഇവി രമണ റെഡ്ഡി എന്നിവരാണ് അംഗങ്ങൾ.
നിരക്ക് വർധന സംബന്ധിച്ച് നേരത്തേ തന്നെ കമ്മിറ്റി പൊതുജനങ്ങളിൽ നിന്നും അഭിപ്രായം തേടിയിരുന്നു. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള നിരക്കുകൾ കൂടി പരിശോധിച്ച ശേഷമാണ് കമ്മിറ്റി അന്തിമ റിപ്പോർട്ട് സമർപ്പക്കാനൊരുങ്ങുന്നത്
ബെംഗളൂരുവിൽ മെട്രോ ഉപയോഗിക്കുന്നവരുടെ എണ്ണം പ്രതിവർഷം കൂടുകയാണെന്നാണ് കണക്കുകൾ. 2024 ൽ ജൂണിൽ പ്രതിദിനം ശരാശരി 745,659 പേരാണത്രേ മെട്രോയിൽ യാത്ര ചെയ്തത്. 58.23 കോടിയായിരുന്നു ആ മാസത്തെ വരുമാനം. 2023 ൽ യാത്രക്കാരുടെ എണ്ണം 688,000 ആയിരുന്നു ആ വർഷം ഡിസംബറിൽ മാത്രം 21 മില്യണായിരുന്നു യാത്രക്കാർ. ഇക്കഴിഞ്ഞ ഡിസംബർ ആറിന് 920,562 പേരാണ് മെട്രോയിൽ യാത്ര ചെയ്തത് എന്നാണ് കണക്കുകൾ.
പർപ്പിൾ ലൈനിലാണ് മെട്രോയിൽ ഏറ്റവും കൂടുതൽ പേർ യാത്ര ചെയ്യുന്നത്. കിഴക്കൻ ബെംഗളൂരുവിലെ ഐടി ജീവനക്കാരാണ് കൂടുതലായും ഈ ലൈനിനെ ആശ്രയിക്കുന്നത്. പലപ്പോഴും ഓഫീസ് സമയങ്ങളിൽ ഈ ലൈനിൽ വലിയ തിരക്ക് അനുഭവപ്പെടാറുണ്ട്. ഈ സാഹചര്യത്തിൽ തിരക്കുള്ള സമയങ്ങളിൽ കൂടുതൽ സർവ്വീസുകൾ വേണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
ഇന്ത്യയിലെ രണ്ടാമത്തെ വലിയ മെട്രോയാണ് ബെംഗളൂരു നമ്മ മെട്രോ. ഡൽഹിയാണ് ഒന്നാം സ്ഥാനത്ത്.












Click it and Unblock the Notifications