ബെംഗളൂരു-മൈസൂരു ഹൈവേയിൽ ടോൾ പിരിവിൽ വൻമാറ്റം; ഇനി സഞ്ചരിച്ച ദൂരത്തിന് മാത്രം ടോൾ
ബെംഗളൂരു: ബെംഗളൂരു-മൈസൂരു അക്സസ് കൺട്രോൾഡ് ഹൈവേയിൽ മൾട്ടി-ലെയ്ൻ ഫ്രീ ഫ്ലോ (എം എൽ എഫ് എഫ്) ടോളിങ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതി ഉപേക്ഷിച്ച് ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ). പകരം വാഹനങ്ങൾ സഞ്ചരിക്കുന്ന ദൂരത്തിന് അനുസരിച്ച് ടോൾ ഈടാക്കുന്ന ക്ലോസ്ഡ് ടോളിങ് സംവിധാനം നടപ്പാക്കാനാണ് തീരുമാനം.
117 കിലോമീറ്റർ ദൈർഘ്യമുള്ള ബെംഗളൂരു-മൈസൂരു ഹൈവേയിൽ നിലവിൽ മുഴുവൻ പാതയ്ക്കും നിശ്ചിത ടോൾ നിരക്കാണ് ഈടാക്കുന്നത്. പുതിയ സംവിധാനത്തിൽ ഹൈവേയിലെ വിവിധ പ്രവേശന, പുറത്തുകടക്കൽ പോയിന്റുകൾ അടിസ്ഥാനമാക്കി വാഹനങ്ങൾ ഉപയോഗിക്കുന്ന ഭാഗത്തിന് മാത്രമായിരിക്കും ടോൾ ഈടാക്കുക. പദ്ധതിയുടെ സാങ്കേതിക വശങ്ങൾ അടുത്തിടെ വിലയിരുത്തിയ ശേഷമാണ് തീരുമാനം.

എംഎൽഎഫ്എഫ് ടോളിങ് സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കാൻ എൻഎച്ച്എഐ നേരത്തെ തിരഞ്ഞെടുത്ത പാതകളിലൊന്നായിരുന്നു ബെംഗളൂരു-മൈസൂരു ഹൈവേ. ടോൾ പ്ലാസകൾ ഒഴിവാക്കി ഗതാഗതം കൂടുതൽ സുഗമമാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പദ്ധതി. ഇതിനായി സാങ്കേതികവിദ്യ നടപ്പാക്കുന്നതിനുള്ള ടെൻഡറും എൻഎച്ച്എഐ ക്ഷണിച്ചിരുന്നു.
എന്നാൽ ദൂരാധിഷ്ഠിത ടോളിങ് സംവിധാനം നടപ്പാക്കാൻ തീരുമാനിച്ചതോടെ എംഎൽഎഫ്എഫ് പദ്ധതി തൽക്കാലം മാറ്റിവെച്ചതായി എൻഎച്ച്എഐ ഉദ്യോഗസ്ഥർ അറിയിച്ചു.
"എംഎൽഎഫ്എഫ് ടോളിങ് സംവിധാനം നടപ്പാക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുകയും ടെൻഡർ ക്ഷണിക്കുകയും ചെയ്തിരുന്നു. എന്നാൽ ബെംഗളൂരു-മൈസൂരു ഹൈവേയിൽ ക്ലോസ്ഡ്, ദൂരാധിഷ്ഠിത ടോളിങ് സംവിധാനവുമായി മുന്നോട്ടുപോകാനാണ് പിന്നീട് തീരുമാനിച്ചത്. രണ്ട് സംവിധാനങ്ങളും ഒരേസമയം നടപ്പാക്കാൻ കഴിയില്ല. അതിനാലാണ് എംഎൽഎഫ്എഫ് പദ്ധതി തൽക്കാലം നിർത്തിവെച്ചത്. ദൂരാധിഷ്ഠിത ടോളിങ് സംവിധാനം പ്രവർത്തനം ആരംഭിച്ച ശേഷം ഭാവിയിൽ എംഎൽഎഫ്എഫ് നടപ്പാക്കുന്നതിന്റെ സാധ്യത വീണ്ടും പരിശോധിക്കാം," എൻഎച്ച്എഐയിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദ ഹിന്ദു റിപ്പോർട്ട് ചെയ്തു.
എന്താണ് എംഎൽഎഫ്എഫ് ടോളിങ്?
എംഎൽഎഫ്എഫ് സംവിധാനത്തിൽ പരമ്പരാഗത ടോൾ പ്ലാസകൾക്ക് പകരം ഹൈവേയ്ക്ക് മുകളിലായി സ്ഥാപിക്കുന്ന ഗാൻട്രികളാണ് ഉപയോഗിക്കുക. ആർഎഫ്ഐഡി ഫാസ്റ്റാഗ് റീഡറുകൾ, ഓട്ടോമേറ്റഡ് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ (ANPR) ക്യാമറകൾ, സാറ്റലൈറ്റ് അധിഷ്ഠിത വാഹന ട്രാക്കിങ് സംവിധാനങ്ങൾ എന്നിവയുടെ സഹായത്തോടെയാണ് ടോൾ പിരിവ് നടത്തുന്നത്.
വാഹനങ്ങൾ ടോൾ പ്ലാസയിൽ നിർത്തുകയോ വേഗം കുറയ്ക്കുകയോ ചെയ്യാതെ സഞ്ചരിക്കുന്നതിനിടയിൽ തന്നെ ടോൾ തുക സ്വമേധയാ ഈടാക്കാൻ ഈ സംവിധാനത്തിന് സാധിക്കും. ഫാസ്റ്റാഗുകളും വാഹന നമ്പർ പ്ലേറ്റുകളും സ്വമേധയാ തിരിച്ചറിഞ്ഞാണ് ടോൾ ഇടപാടുകൾ പൂർത്തിയാക്കുക.
ടോൾ പ്ലാസകളിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാനും യാത്രാസമയം ലാഭിക്കാനും ഇന്ധന ഉപഭോഗം കുറയ്ക്കാനും വാഹനങ്ങളിൽ നിന്നുള്ള മലിനീകരണം കുറയ്ക്കാനും ഈ സംവിധാനത്തിന് കഴിയുമെന്നാണ് എൻഎച്ച്എഐയുടെ വിലയിരുത്തൽ.
ഇന്ത്യയിലെ ആദ്യ എംഎൽഎഫ്എഫ് ടോളിങ് സംവിധാനം 2025 ഓഗസ്റ്റിൽ ഗുജറാത്തിലെ ദേശീയപാത 48-ലുള്ള ചോര്യാസി ഫീ പ്ലാസയിൽ നടപ്പാക്കിയിരുന്നു.
പുതിയ ടോളിങ് സംവിധാനം എങ്ങനെ?
ദൂരാധിഷ്ഠിത ടോളിങ് സംവിധാനം നിലവിൽ വരുന്നതോടെ ഹൈവേ ഉപയോഗിക്കുന്നവർ സഞ്ചരിച്ച ദൂരത്തിന് മാത്രം പണം നൽകിയാൽ മതിയാകും. ഹൈവേയിൽ എവിടെ പ്രവേശിച്ചുവെന്നും എവിടെയാണ് പുറത്തുകടന്നതെന്നും അടിസ്ഥാനമാക്കിയായിരിക്കും ടോൾ കണക്കാക്കുക.
പ്രത്യേകിച്ച് കുറഞ്ഞ ദൂരം മാത്രം സഞ്ചരിക്കുന്നവർക്ക് പുതിയ സംവിധാനം ഗുണകരമാകുമെന്നാണ് എൻഎച്ച്എഐയുടെ വിലയിരുത്തൽ. ഹൈവേയുടെ ഒരു ഭാഗം മാത്രം ഉപയോഗിക്കുന്ന യാത്രക്കാർക്കും നിലവിൽ മുഴുവൻ ടോൾ നൽകേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കുകയാണ് ലക്ഷ്യം. ഉപയോഗിക്കുന്ന റോഡിന്റെ ഭാഗത്തിന് മാത്രം ടോൾ ഈടാക്കുന്ന രീതിയിലൂടെ കൂടുതൽ ന്യായമായ ഉപയോക്തൃ-പേയ് സംവിധാനം ഉറപ്പാക്കാനാകുമെന്നും അധികൃതർ വ്യക്തമാക്കി.












Click it and Unblock the Notifications