ബെംഗളൂരു രാത്രികാല കർഫ്യൂ: സമയം പരിഷ്കരിച്ച് സർക്കാർ, 24 മുതൽ രാത്രി 11 മുതൽ പുലർച്ചെ അഞ്ച് വരെ
ബെംഗളുരു: ബ്രിട്ടനിൽ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈസ് ഭീതി സൃഷ്ടിക്കുന്നതിനിടയാണ് കർണ്ണാടകത്തിൽ രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചത്. കർഫ്യൂ പ്രഖ്യാപിച്ചെങ്കിലും മണിക്കൂറുകൾക്കകം സർക്കാർ സമയക്രമവും പരിഷ്കരിച്ചിട്ടുണ്ട്. മുൻകരുതലെന്ന നിലയിൽ ഡിസംബർ 23ന് അർദ്ധരാത്രി മുതൽ ജനുവരി രണ്ട് വരെ രാത്രികാല കർഫ്യൂ ഏർപ്പെടുത്തുമെന്നാണ് ആദ്യം പ്രഖ്യാപിച്ചിരുന്നത്.
സംവിധായകന്‍ നരണിപ്പുഴ ഷാനവാസിനെ കൊച്ചിയിലെത്തിക്കുന്നു; ആംബുലന്‍സിന് വഴിയൊരുക്കാന്‍ അഭ്യര്‍ത്ഥന
ആരോഗ്യമന്ത്രി കെ സുധാകർ, സ്റ്റേറ്റ് ടെക്നിക്കൽ അഡ്വൈസറി കമ്മറ്റി അംഗങ്ങൾ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരുമായി കൂടിയാലോചന നടത്തിയ ശേഷമാണ് മുഖ്യമന്ത്രി യെഡിയൂരപ്പ കർഫ്യൂ ഏർപ്പെടുത്തുന്നതായി പ്രഖ്യാപിച്ചിട്ടുള്ളത്. തുടർന്ന് ഔദ്യോഗിക ഉത്തരവും പുറപ്പെടുവിച്ചിട്ടുണ്ട്. കർഫ്യൂ സമയം രാത്രി 11 മുതൽ 5 വരെയാക്കി പുതുക്കി നിശ്ചയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി ട്വീറ്റിൽ വ്യക്തമാക്കി. ബുധനാഴ്ച രാത്രിയിലല്ല വ്യാഴാഴ്ച മുതൽ മാത്രമാണ് കർഫ്യൂ ആരംഭിക്കുകയെന്നും മുഖ്യമന്ത്രി ട്വീറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്.
കൊറോണ വൈറസിന്റെ പുതിയ വകഭേദം ബ്രിട്ടനിൽ വ്യാപിക്കുന്ന സാഹചര്യം കണക്കിലെടുത്ത്, ഇന്ത്യാ ഗവൺമെന്റിന്റെയും സാങ്കേതിക ഉപദേശക സമിതിയുടെയും ഉപദേശപ്രകാരം, ഇന്ന് മുതൽ 2021 ജനുവരി 2 വരെ രാത്രി 10 നും 6 നും ഇടയിൽ രാത്രി കർഫ്യൂ ഏർപ്പെടുത്താൻ തീരുമാനിച്ചു. പുതിയ കൊവിഡ് വ്യാപനം തടയുന്നതിനായി സഹകരിക്കാൻ ഞാൻ പൊതുജനങ്ങളോട് അഭ്യർത്ഥിക്കുന്നുവെന്നും മുഖ്യമന്ത്രി അദ്ദേഹം പറഞ്ഞു. ഇതിന് പിന്നാലെയാണ് സമയക്രമത്തിൽ മാറ്റം വരുത്തിയിട്ടുള്ളത്.
കഴിഞ്ഞ ദിവസം സംസ്ഥാന ആരോഗ്യമന്ത്രി സുധാകർ ടിഎസി അംഗങ്ങളുമായി സംസ്ഥാനത്തെ മുതിർന്ന ആരോഗ്യ വിദഗ്ധരെ ഉൾപ്പെടുത്തി ചർച്ച നടത്തിയിരുന്നു. പരിപാടികൾ, ഉത്സവങ്ങൾ, പുതുവത്സര സംബന്ധിയായ പാർട്ടികൾ എന്നിവയുടെ പേരിൽ ആളുകൾ ഒത്തുചേരുന്നതുൾപ്പെടെ എല്ലാ പ്രവർത്തനങ്ങളും രാത്രി 10 ഓടെ പൂർത്തിയാക്കണമെന്നും പൊതുജനാരോഗ്യം കണക്കിലെടുത്ത് തീരുമാനമെടുത്തതായും സുധാകർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. അതേ സമയം നവംബർ 25 മുതൽ ബ്രിട്ടനിൽ നിന്ന് സംസ്ഥാനത്ത് എത്തിയ എല്ലാവരെയും 28 ദിവസത്തേക്ക് നിർബന്ധിതമായി നിരീക്ഷിക്കുമെന്നും മന്ത്രി പറഞ്ഞു.
മുൻകരുതലെന്നോണം അയൽ സംസ്ഥാനമായ മഹാരാഷ്ട്രയും മുനിസിപ്പൽ കോർപ്പറേഷൻ പ്രദേശങ്ങളിൽ രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്തേക്ക് യാത്ര ചെയ്യുന്നവരും വിദേശ രാജ്യങ്ങളിൽ നിന്ന് ബെംഗളൂരു അല്ലെങ്കിൽ മംഗളൂരു വിമാനത്താവളങ്ങളിൽ എത്തുന്നവർക്കും ആർടി-പിസിആർ കോവിഡ് -19 നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം എന്ന് നിർബന്ധമാണ്. അത് പുറപ്പെടുന്ന സമയത്തിന് 72 മണിക്കൂർ മുമ്പ് എടുത്തതായിരിക്കണമെന്നും നിർബന്ധമാണ്. കൊവിഡ് പരിശോധന നടത്തുന്നതിനായി വിമാനത്താവളത്തിൽ എല്ലാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ടെന്നും ആരെയും പരിശോധിക്കാതെ നഗരത്തിൽ പ്രവേശിക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ ആരോഗ്യ ഉദ്യോഗസ്ഥരെ അവിടെ വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.