ബെംഗളുരു ഔട്ടർ റിംഗ് റോഡ് പ്രവൃത്തികൾ നടത്തരുത്, ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം നൽകില്ല;കടുപ്പിച്ച് കമ്പനികൾ
ബെംഗളൂരിലെ ഔട്ടർ റിംഗ് റോഡിലെ വൈറ്റ് ടോപ്പിംഗ് പ്രവർത്തികൾ ഉടനെങ്ങും ആരംഭിക്കരുതെന്ന അഭ്യർത്ഥനയുമായി ഔട്ടർ റിംഗ് റോർ് കമ്പനീസ് അസോസിയേഷൻ (ഒ ആർ ആർ സി എ). ബ്ല്യൂ ലൈൻ മെട്രോയുടെ പണികൾ പൂർത്തിയാക്കിയ ശേഷം മാത്രമേ പണികൾ ആരംഭിക്കാവൂ എന്ന് ചൂണ്ടിക്കാട്ടി അസോസിയേഷൻ ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിക്ക് (ജി ബി എ) കത്ത് നൽകി.
ബെംഗളൂരിലെ പ്രധാന സാങ്കേതിക മേഖലയാണ് ഈ പാത. 500ലധികം കമ്പനികൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ഏകദേശം 13 ലക്ഷത്തോളം ജീവനക്കാരും. ഈ സാഹചര്യത്തിൽ പണി തുടങ്ങുന്നത് ജീവനക്കാരുടെ യാത്രദുരിതം വർധിപ്പിക്കുമെന്നാണ് അസോസിയേഷൻ ചൂണ്ടിക്കാട്ടുന്നത്. ഔട്ടർ റിംഗ് റോഡിലെ പണികൾ ഒക്ടോബറോടെ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഏകദേശം 450 കോടിയുടെ വികസന പദ്ധതിയാണ് നടപ്പാക്കാനൊരുങ്ങുന്നത്. എത്രയും പെട്ടെന്ന് പണികൾ തുടങ്ങുമെന്നതാണ് ജിബിഎ നിലപാട്. എന്നാൽ ഓഗസ്റ്റ് 4 ന് ജിബിഎ കമ്മീഷ്ണർ എം മഹേശ്വർ റാവുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലെ തീരുമാനങ്ങൾക്ക് വിരുദ്ധമാണ് ഈ നീക്കമെന്ന് അസോസിയേഷൻ ആരോപിച്ചു.

നിർമ്മാണപ്രവൃത്തികൾ നടക്കുമ്പോൾ പ്രദേശത്തെ ഗതാഗത തടസം ഒഴിവാക്കാൻ കമ്പനികൾ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിക്കണമെന്ന് ജിബിഎം നിർദേശിച്ചിരുന്നു. എന്നാൽ ഈ നിർദേശം അസോസിയേഷൻ തള്ളി. ഗതാഗത നിയന്ത്രണവും അടിസ്ഥാന സൌകര്യവും ഏർപ്പെടുത്താതെ വർക്ക് ഫ്രം ഹോം അനുവദിക്കുന്നത് പ്രായോഗികമായ നടപടിയല്ലെന്ന് കമ്പനികൾ വ്യക്തമാക്കി. സാങ്കേതികമായ പഠനങ്ങളും ചർച്ചകളുമെല്ലാം പൂർത്തിയാക്കുന്നതുവരെ യാതൊരു തരത്തിലുള്ള പ്രവർത്തനങ്ങളും നടപ്പാക്കുതെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു.
ബ്ലാക്ക് ടാപ്പിംഗ് വേണോ അല്ലെങ്കിൽ വൈറ്റ് ടാപ്പിംഗ് നടത്തണോ എന്നതൊക്കെ സംബന്ധിച്ച് കൃത്യമായ പഠനമാണ് ആദ്യം നടത്തേണ്ടത്. അതിനുശേഷം മാത്രമേ ഔദ്യോഗിക നടപടികളിലേക്ക് കടക്കാവൂ. ബെംഗളൂരു ട്രാഫിക് പോലീസുമായി സഹകരിച്ച് സമഗ്രമായ ഗതാഗത പരിഷ്കരണം കൂടി ആലോചിക്കണമെന്നും കമ്പനികൾ പറഞ്ഞു. കമ്പനികൾ റോഡ് വികസനത്തിനെതിരല്ലെന്നും അസോസിയേഷൻ ആവർത്തിച്ചു. ഓടകളുടെ നിർമ്മാണം, നടപ്പാതകൾ, കാൽനടയാത്രക്കാർക്കുള്ള സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്ന ജോലികൾ, വെള്ളപ്പൊക്ക നിയന്ത്രണ പ്രവർത്തനങ്ങൾ, ട്രാഫിക് സിഗ്നൽ നവീകരണം എന്നിവ ഉൾപ്പെടെയുള്ള അനുബന്ധ വികസന പ്രവർത്തനങ്ങളുമായി ജിബിഎയ്ക്ക് മുന്നോട്ട് പോകാമെന്നും അസോസിയേഷനുകൾ ചൂണ്ടിക്കാട്ടി.


Click it and Unblock the Notifications