ബെംഗളൂരു ഔട്ടർ റിങ് റോഡ് മാറുന്നു;കുരുക്കഴിക്കാൻ 450 കോടിയുടെ പദ്ധതി,ജംഗ്ഷനുകളിൽ പുതിയ ഫ്ലൈഓവറുകൾ വരും
ബെംഗളൂരു: നഗരത്തിലെ ഏറ്റവും തിരക്കേറിയ ഔട്ടർ റിങ് റോഡ് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള വികസന പദ്ധതികൾ നടപ്പാക്കാനൊരുങ്ങുകയാണ് കർണാടക സർക്കാർ. 450 കോടി രൂപയുടെ സമഗ്ര പുനർനിർമ്മാണ പദ്ധതിയാണ് വിഭാവനം ചെയ്യുന്നത്. സിൽക്ക് ബോർഡ് ജംഗ്ഷൻ മുതൽ ഭയ്യപ്പനഹള്ളി മെട്രോ സ്റ്റേഷൻ വരെയുള്ള 17.1 കിലോമീറ്റർ പാതയിലാണ് വലിയ മാറ്റങ്ങൾ വരുത്തുക. പദ്ധതിയുടെ ഭാഗമായി പ്രധാന ജംഗ്ഷനുകളിലെ ഗതാഗതക്കുരുക്ക് പൂർണ്ണമായും ഒഴിവാക്കാനുള്ള നിർണായക നിർദേശങ്ങളും സർക്കാർ മുന്നോട്ട് വെച്ചിട്ടുണ്ട്.
റോഡ് വികസനത്തിന്റെ ഭാഗമായി ദൊഡ്ഡനേക്കുന്ദി ജംഗ്ഷനിലെ കടുത്ത ഗതാഗതക്കുരുക്ക് പരിഹരിക്കാനായി ശിവാനന്ദ സർക്കിളിലേത് പോലുള്ള പുതിയ ഫ്ലൈഓവർ നിർമ്മിക്കുന്നതിനെക്കുറിച്ച് പഠിക്കാൻ ബെംഗളൂരു വികസന മന്ത്രി കൃഷ്ണ ബൈരെ ഗൗഡ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.കോടിബീസനഹള്ളി ജംഗ്ഷനിൽ ആദ്യം താൽക്കാലിക ട്രാഫിക് നിയന്ത്രണങ്ങൾ പരീക്ഷിച്ച് നോക്കും. ഇത് വിജയകരമായാൽ ഇവിടെ സ്ഥിരമായ ട്രാഫിക് ഡിസൈൻ നടപ്പിലാക്കാനാണ് തീരുമാനം.

ബെല്ലന്തൂർ എക്കോസ്പേസിന് സമീപമുള്ള വലിയ വാട്ടർ പൈപ്പ് ലൈൻ മാറ്റിസ്ഥാപിക്കാനും തൊട്ടടുത്തുള്ള രാജാക്കലുവെ വികസിപ്പിച്ച് റോഡ് വീതികൂട്ടാനും നിലവിലുള്ള സർവീസ് റോഡ് സ്കൈവാക്ക് വരെ നീട്ടാനും നിർദ്ദേശിച്ചിട്ടുണ്ട്. വാഹനങ്ങളുടെ സുഗമമായ യാത്ര ഉറപ്പാക്കാൻ ഇബലൂർ ജംഗ്ഷനിൽ പുതിയ ഫ്ലൈഓവർ നിർമ്മിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ മന്ത്രി അധികൃതരോട് ആവശ്യപ്പെട്ടു. ദേവരബീസനഹള്ളി ജംഗ്ഷനിലെ വൻ തിരക്ക് നിയന്ത്രിക്കുന്നതിനായി അടിയന്തര നടപടികൾ സ്വീകരിക്കാൻ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്.
മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ നിർദ്ദേശപ്രകാരമാണ് ഈ സമഗ്ര പുനർനിർമ്മാണം നടക്കുന്നത്. പദ്ധതിയുടെ അന്തിമ രൂപരേഖ തയ്യാറാക്കുന്നതിന് മുന്നോടിയായി മന്ത്രി കൃഷ്ണ ബൈരെ ഗൗഡയുടെ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം രാത്രി ഈ പാതയിൽ നേരിട്ടെത്തി പരിശോധന നടത്തിയിരുന്നു. കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും പൊതുഗതാഗതത്തിനും ഒരുപോലെ സുരക്ഷിതമായ രീതിയിൽ ഫുട്പാത്തുകൾ, സർവീസ് റോഡുകൾ, ബസ് ബേകൾ, മീഡിയനുകൾ, ഓടകൾ എന്നിവയെല്ലാം ഒരുപോലെ പുനർരൂപകൽപ്പന ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യം. പ്രാദേശിക താമസക്കാരുമായും മറ്റ് പങ്കാളികളുമായും ചർച്ചകൾ നടത്തിയ ശേഷമേ പദ്ധതി പൂർണ്ണമായി നടപ്പിലാക്കൂ എന്ന് മന്ത്രി വ്യക്തമാക്കി.
അതേസമയം, നിലവിൽ നിർമ്മാണത്തിലിരിക്കുന്ന നമ്മ മെട്രോയുടെ 'ബ്ലൂ ലൈൻ' സർവീസ് ആരംഭിച്ചതിന് ശേഷം മാത്രമേ റോഡ് വികസനം തുടങ്ങാവൂ എന്നാണ് യാത്രക്കാരുടെ ആവശ്യം. രണ്ട് നിർമ്മാണങ്ങളും ഒന്നിച്ച് നടക്കുന്നത് വലിയ ഗതാഗതക്കുരുക്കിന് കാരണമാകുമെന്നാണ് ഇവർ പറയുന്നത്. കെ.ആർ പുരം മുതൽ മരത്തഹള്ളി വരെയും സാധ്യമെങ്കിൽ എച്ച്എസ്ആർ ലേഔട്ട് വരെയുമുള്ള ബ്ലൂ ലൈൻ മെട്രോയുടെ പരീക്ഷണ ഓട്ടം ഒക്ടോബറോടെ നടത്താനാണ് അധികൃതർ ലക്ഷ്യമിടുന്നത്.
ഉദ്യോഗസ്ഥർക്കെതിരെ മന്ത്രിയുടെ രൂക്ഷവിമർശനം
പദ്ധതി പ്രദേശങ്ങൾ സന്ദർശിക്കുന്നതിനിടയിൽ ദൊഡ്ഡനേക്കുന്ദി ജംഗ്ഷനിൽ എത്തിയ മന്ത്രി റോഡുകളുടെ മോശം അവസ്ഥ കണ്ട് ഉദ്യോഗസ്ഥർക്ക് നേരെ രൂക്ഷവിമർശനം നടത്തി. പുതിയതായി ടാർ ചെയ്ത സർവീസ് റോഡുകൾ മറ്റ് പൈപ്പ് ഇടീൽ ജോലികൾക്കായി കുത്തിപ്പൊളിച്ചിട്ടിരിക്കുന്നത് കണ്ടാണ് മന്ത്രി പ്രകോപിതനായത്. ആളുകൾ മരിക്കുന്നത് നിങ്ങൾ കാണുന്നില്ലേ എന്നും നിങ്ങളുടെ ജോലി ചെയ്യാൻ ഞങ്ങൾ വന്ന് യാചിക്കണോ എന്നും മന്ത്രി ഉദ്യോഗസ്ഥരോട് ചോദിച്ചു. അനുമതിയില്ലാതെ റോഡ് വെട്ടിപ്പൊളിച്ച ഏജൻസികൾക്കെതിരെ കർശന നടപടിയെടുക്കാനും റോഡ് ഉടൻ പൂർവ്വസ്ഥിതിയിലാക്കാനും മന്ത്രി ഉത്തരവിട്ടു. റോഡിലെ തടസ്സങ്ങൾ നീക്കുന്നതിന്റെ ഭാഗമായി ഫുട്പാത്തിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കാനും താഴ്ന്നു കിടക്കുന്ന ബെസ്‌കോം കേബിളുകൾ മാറ്റാനും മന്ത്രി നിർദ്ദേശം നൽകി.












Click it and Unblock the Notifications