പാകിസ്താൻകാരാണോ? മലയാളി വിദ്യാർത്ഥികൾക്ക് ബെംഗളൂരു പോലീസിന്റെ മർദ്ദനം, ലോക്കപ്പിലടച്ചു!!
ബെംഗളൂരു: ബെംഗളൂരുവിൽ മലയാളി വിദ്യാർത്ഥികൾക്ക് പോലീസ് മർദനം. അർധ രാത്രിയിൽ ചായ കുടിക്കാൻ റോഡിലിറങ്ങി നടന്ന വിദ്യാർത്ഥികളെയാണ് പാകിസ്താൻകാരെന്ന് വിളിച്ച് പോലീസ് മർദിച്ചത്. ഈസ്റ്റ് ബെംഗളൂരുവിലാണ് സംഭവം. രാത്രി ഒരു മണിയോടെ താമസിക്കുന്ന മുറിയിൽ നിന്ന് പുറത്തിറങ്ങിയതോടെയാണ് ചോദ്യം ചെയ്ത് പോലീസെത്തിയത്. മൂന്ന് മലയാളി വിദ്യാർത്ഥികളാണ് പോലീസ് അതിക്രമത്തിന് ഇരയായത്.
കേന്ദ്രമന്ത്രിമാരുടെ സംഘം കശ്മീരിലേക്ക്: ഒരാഴ്ച നീളുന്ന സന്ദർശനം ജനങ്ങളെ ബോധവൽക്കരിക്കാൻ
വിദ്യാർത്ഥികളെ തടഞ്ഞുനിർത്തിയ പോലീസ് ഉദ്യോഗസ്ഥർ ആദ്യം രാത്രി റോഡിലിറങ്ങിയതിനെ ചോദ്യം ചെയ്തുു. തിരിച്ചറിയൽ രേഖകൾ ആവശ്യപ്പെട്ട് പരിശോധിച്ച ശേഷം മുസ്ലിങ്ങൾ ആണെന്ന് തിരിച്ചറിഞ്ഞ ശേഷം പാകിസ്താനിൽ നിന്നാണോ എന്ന് ചോദിക്കുകയായിരുന്നു. സംഭവം ഫോണിൽ പകർത്താൻ ശ്രമിച്ചപ്പോൾ പോലീസ് തടഞ്ഞുവെന്നും ഫോൺ താഴെ വെക്കാൻ ആവശ്യപ്പെടുന്നതും ദേശീയ മാധ്യമം പുറത്തുവിട്ട വീഡിയോയിൽ വ്യക്തമാണ്.
തുടർന്ന് കൂടുതൽ പോലീസുകാരെ വിളിച്ചവരുത്തിയ ശേഷം വിദ്യാർത്ഥികളെ പോലീസ് സ്റ്റേഷനിലെത്തിച്ച് ലോക്കപ്പിലിട്ട് മർദ്ദിക്കുകയായിരുന്നു. പുലർച്ചെ 3.30ഓടെ ഇവരിൽ ഒരാളുടെ രക്ഷിതാവ് എത്തിയ ശേൽമാണ് ഇവരെ വിട്ടയയ്ക്കാൻ പോലീസ് തയ്യാറായത്. സംഭവം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സിഡിപി ഉത്തരവിട്ടിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി ഉടൻ റിപ്പോർട്ട് സമർപ്പിക്കാനാണ് എസ്പിയോട് നിർദേശിച്ചിട്ടുള്ളതെന്ന് ഡിസിപി മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു.
അതേസമയം സ്റ്റേഷനിൽ നിന്ന് വിട്ടയ്ക്കുന്നതിന് മുന്നോടിയായി വിദ്യാർത്ഥികളിൽ നിന്ന് പോലീസ് അർധരാത്രിയിൽ പുറത്തിറങ്ങി നടക്കില്ലെന്ന് എഴുതി വാങ്ങിയെന്നും വിദ്യാർത്ഥികൾ ആരോപിക്കുന്നുണ്ട്. രാത്രി ഇറങ്ങിനടന്നാൽ ഏത് തരത്തിലുള്ള നടപടിയും സ്വീകരിക്കാമെന്ന രേഖയിലാണ് ഒപ്പുവെപ്പിച്ചതെന്നും വിദ്യാർത്ഥികൾ ചൂണ്ടിക്കാണിക്കുന്നു. ഇവർ താമസിക്കുന്ന കെട്ടിടത്തിൽ നിന്ന് ഒഴിപ്പിക്കുമെന്നും ഇന്റേൺഷിപ്പ് തടസ്സപ്പെടുത്തുമെന്നും പോലീസുകാർ ഭീഷണിപ്പെടുത്തിയതായും വിദ്യാർത്ഥികൾ പറയുന്നു. വിദ്യാർത്ഥികൾ ഇക്കാര്യം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്.