ബെംഗളൂരുകാർക്ക് ഇരുട്ടടി, വൈദ്യുതി ബിൽ കൂടും..മെയ് 1 മുതൽ നിരക്ക് വർധന നടപ്പാകും
മെയ് ഒന്ന് മുതൽ ബെംഗളൂരുവിൽ വൈദ്യുതി ബിൽ കൂടും. യൂണിറ്റിന് 56 പൈസയാണ് അധികമായി നൽകേണ്ടിവരിക. കർണാടക ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ (കെഇആർസി) എല്ലാ എസ്‌കോമുകൾക്കും 'ട്രൂ-അപ്പ്' നിരക്കുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. കെഇആർസി ഉത്തരവനുസരിച്ച്, ബെസ്കോം ഉപഭോക്താക്കൾക്കായിരിക്കും കൂടുതൽ തുക നൽകേണ്ടി വരിക. ബെംഗളൂരു അർബൻ, റൂറൽ , ചിക്ബല്ലാപ്പൂർ, കോലാർ, ദാവണഗരെ, തുമകൂരു, ചിത്രദുർഗ, രാമനഗരം എന്നീ എട്ട് ജില്ലകളിലാണ് ബെസ്കോമിന്റെ അധികാരപരിധിയിൽ വരുന്നത് .മൈസൂരുവിലെ സിഇഎസ്സി ഉപഭോക്താക്കളും യൂണിറ്റിന് 15 പൈസ അധികം നൽകേണ്ടി വരും. എന്നാൽ മംഗലാപുരത്തെ മെസ്കോമിന് 9 പൈസയും ഹുബ്ബള്ളിയിലെ ഹെസ്കോമിനും കലബുറഗിയിലെ ഗെസ്കോമിനും 10 പൈസ വീതം റീഫണ്ട് ലഭിക്കും. ഹുക്കേരി റൂറൽ ഇലക്ട്രിക് കോർപ്പറേഷൻ സൊസൈറ്റിക്കാണ് ഏറ്റവും ഉയർന്ന റീഫണ്ട് ഉണ്ടാകുക, 155 പൈസ.
കഴിഞ്ഞ വർഷം മാർച്ചിൽ കെഈആർസി ബില്ലുകളിൽ 7% വർദ്ധനവ് പ്രഖ്യാപിച്ചിരുന്നു. എല്ലാ വിഭാഗം ഉപഭോക്താക്കൾക്കും സ്ഥിര നിരക്കുകൾ 25 രൂപ കുറയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ അടുത്ത മൂന്ന് സാമ്പത്തിക വർഷത്തേക്ക് താരിഫ് പരിഷ്കരണം മരവിപ്പിച്ചെങ്കിലും ട്രൂ-അപ്പ് നിരക്കുകൾക്ക് വകുപ്പ് അനുമതി നൽകുകയായിരുന്നു. കഴിഞ്ഞ വർൽം പ്രഖ്യാപിച്ച യൂണിറ്റിന് 36 പൈസയുടെ പെൻഷൻ, ഗ്രാറ്റുവിറ്റി സർചാർജും (സർക്കാർ സംഭാവന) ഉൾപ്പെടെ ഈ സാമ്പത്തിക വർഷം പിരിക്കുന്നത് തുടരും. 2027-ൽ ഇത് 35 പൈസയായും 2028-ൽ 34 പൈസയായും കുറയ്ക്കും. അതേസമയം താരിഫ് പരിഷ്കരണം ഉപഭോക്താക്കളിൽ വലിയ പ്രതിഷേധത്തിനാണ് വഴിവെച്ചിരിക്കുന്നത്. ബെസ്കോമിന്റെ കുത്തകയും കെടുകാര്യസ്ഥതയുമാണ് കൂടുതൽ പണം നൽകാൻ പ്രേരിപ്പിക്കുന്നതെന്ന് ഊർജ്ജ പ്രവർത്തകനായ മുരളീധര റാവുവിനെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

"ബെംഗളൂരു നഗരത്തിൽ ഐപി സെറ്റുകൾ ഇല്ലാത്തതിനാൽ, ഈ നഗരത്തെ മറ്റ് രണ്ടാം നിര നഗരങ്ങളിൽ നിന്നും ഗ്രാമപ്രദേശങ്ങളിൽ നിന്നും വേർപെടുത്തേണ്ട സമയമാണിത്. വൈദ്യുതി വിതരണത്തിനായി മറ്റ് നഗരങ്ങളിൽ പൊതു-സ്വകാര്യ പങ്കാളിത്തം (PPP) മാതൃക സർക്കാർ പരിഗണിക്കണം. സ്വകാര്യവൽക്കരണം താങ്ങാനാവുന്നതും കാര്യക്ഷമവുമായ വൈദ്യുതി വിതരണം ഉറപ്പാക്കും. ഇത് വികേന്ദ്രീകരിക്കുകയും വേണം,' റാവു അഭിപ്രായപ്പെട്ടു.
പരിഷ്കരണം ഉൽപ്പാദനച്ചെലവ് വർദ്ധിപ്പിച്ച് വ്യാവസായിക, വാണിജ്യ ഉപഭോക്താക്കൾക്ക് നഷ്ടമുണ്ടാക്കുമെന്ന് ഊർജ്ജ വിദഗ്ദ്ധനായ എം.ജി പ്രഭാകർ അഭിപ്രായപ്പെട്ടു. വൈദ്യുതി നിരക്ക് വർദ്ധിക്കുന്നത് ഗാർഹിക ഉപഭോക്താക്കൾക്കും ഭാരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം നിരക്ക് പരിഷ്കരണം 2024-25 സാമ്പത്തിക വർഷത്തിലെ വരുമാന കമ്മി നികത്താൻ ലക്ഷ്യം വെച്ചുള്ളതാണെന്ന് ബെവ്കോം ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു.വൈദ്യുതി വാങ്ങൽ ചെലവ് വർദ്ധിച്ചതും ഡിമാൻഡ് കൂടിയതുമാണ് സാമ്പത്തിക ഞെരുക്കത്തിന് കാരണമായി പറയുന്നത്. ' 2,800 കോടി രൂപയുടെ വരുമാന കമ്മി പരിഹരിക്കാൻ യൂണിറ്റിന് 80 പൈസ അധികമായി ഈടാക്കാൻ കെഇആർസിയോട് അപേക്ഷിച്ചിരുന്നു. എന്നാൽ കെഇആർസി 2,068 കോടി രൂപയുടെ കമ്മി മാത്രമാണ് കണക്കിലെടുത്തത്, അതനുസരിച്ചാണ് ഉപഭോക്താക്കൾക്ക് യൂണിറ്റിന് 56 പൈസയുടെ അധിക ചിലവ് വരുന്നത്',ഉദ്യോഗസ്ഥർ വിശദീകരിച്ചു. ഐപി സെറ്റുകളുടെ സാമ്പത്തിക ഭാരം, കുറഞ്ഞ മഴ, ഉയർന്ന താപവൈദ്യുതി വിഹിതം, വൈദ്യുതി വാങ്ങൽ ചെലവ്, അവസാന കെഇആർസി ഉത്തരവിലെ ഗാർഹിക താരിഫ് പുനർനിർമ്മാണത്തിൽ നിന്നുള്ള സാമ്പത്തിക നഷ്ടങ്ങൾ എന്നിവ ചൂണ്ടിക്കാട്ടിയാണ് എസ്‌കോമുകൾ താരിഫ് പരിഷ്കരണം ആവശ്യപ്പെട്ടത്.












Click it and Unblock the Notifications