ബെംഗളൂരു നിവാസികളുടെ കീശകീറും; പാർക്കിംഗിന് പുതിയ നയം, 25000 രൂപ വരെ നൽകേണ്ടി വരും..
ഗ്രേറ്റർ ബെംഗളൂരു മേഖലയ്ക്കായി കരട് പാർക്കിംഗ് നയം വിജ്ഞാപനം ചെയ്ത് കർണാടക സർക്കാർ. ഇതോടെ ബെംഗളൂരിൽ ഇനി വാഹനപാർക്കിംഗിന് കൂടുതൽ തുക നൽകേണ്ടി വരും. റെസിഡൻഷ്യൽ പ്രദേശങ്ങളിലും അല്ലാത്ത റോഡുകളിലും ഇത് ബാധകമാകും.
പുതിയ 'ഗ്രേറ്റർ ബെംഗളൂരു ഏരിയ (പാർക്കിംഗ്) റൂൾസ് 2026 പ്രകാരം റെസിഡൻഷ്യൽ പാർക്കിംഗിന് പ്രതിവർഷം 15000ത്തിനും 25000ത്തിനും ഇടയിൽ തുക നൽകേണ്ടി വരും. കാറുകളുടെ വലിപ്പം അനുസരിച്ച് തുക വ്യത്യാസപ്പെടും. ചെറിയ കാറുകൾക്ക് 15,000 വരേയും സെഡാൻ കാറുകൾക്ക് 20,000 വരേയും എസ് യു വികൾക്ക് 25000 വരേയുമായിരിക്കും ഈടാക്കുക.

അതേസമയം നോണ്‍ റെസിഡെൻഷ്യൽ ഏരിയകളിൽ കാറുകൾക്ക് മണിക്കൂറിന് 40 രൂപ മുതൽ 80 രൂപ വരെ ഈടാക്കും. ഇരുചക്രവാഹനങ്ങൾക്ക് 20 വരെ 40 വരേയും. റോഡുകൾക്ക് അനുസരിച്ച് നിരക്കിൽ മാറ്റം വരും.
സി കാറ്റഗറിയിലുള്ള റോഡുകളിലെ ഓണ്‍ സ്ട്രീറ്റ് പാർക്കിംഗിന് 40 രൂപ വരെയായിരിക്കും ഈടാക്കുക. ബി കാറ്റഗറി റോഡുകളിൽ 60 രൂപയും എ കാറ്റഗറി റോഡുകളിൽ 80 രൂപയും വീതമാണ് ഈടാക്കുക. ഇരുചക്രവാഹനങ്ങൾക്ക് ഇത് യഥാക്രമം മണിക്കൂറിന് 20,30, 40 രൂപയുമായിരിക്കും.
അതേലമയം റോഡുകൾക്ക് പുറത്ത് 'ഓഫ് സ്ട്രീറ്റ് പാർക്കിംഗിന്' നിരക്ക് കുറവായിരിക്കും. കാറുകൾക്ക് മണിക്കൂറിന് 20 മുതൽ 40 രൂപ വരേയും ഇരുചക്രവാഹനങ്ങൾക്ക് 10 മുതൽ 20 രൂപ വരേയുമാണ് ഈടാക്കുക. പ്രതിമാസം 1000 രൂപ മുതൽ 4000 രൂപവരെയായിരിക്കും ഇത്. രാത്രി എട്ടിനും പത്തിനും ഇടയിൽ ഉള്ള പ്രതിമാസ പാർക്കിംഗിന് 50 ശതമാനം വരെ ഇളവ് ലഭിക്കും.
റോഡുകളിൽ കൂടുതൽ സമയം പാർക്ക് ചെയ്യുന്നത് നിരുത്സാഹപ്പെടുത്താനായി 2 മണിക്കൂറിന് മുകളിൽ സമയം പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്ക് കൂടുതൽ നിരക്ക് ഈടാക്കണമെന്നും കരട് നിർദേശത്തിൽ പറയുന്നുണ്ട്. അതേസമയം സർക്കാർ നീക്കം ബെംഗളൂരിലെ പാർക്കിംഗ് സംവിധാനങ്ങളിൽ വലിയ മാറ്റങ്ങൾ വരുത്തിയേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നിയമങ്ങൾ കൂടുതൽ കർശനമാകുന്നതോടെ സർക്കാർ നിർദേശിക്കുന്ന ഇടങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ ആളുകളെ പ്രേരിപ്പിക്കുമെന്നും അധികൃതർ പ്രതീക്ഷിക്കുന്നു. അതേസമയം കരട് വിജ്ഞാപനത്തിന്മേൽ 30 ദിവസത്തിനകം പൊതുജനങ്ങൾക്ക് എതിർപ്പുകളും നിർദ്ദേശങ്ങളും അറിയിക്കാവുന്നതാണെന്ന് സർക്കാർ അറിയിച്ചു.


Click it and Unblock the Notifications